Sports
ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റതിന് പിന്നാലെ മത്സരം വീണ്ടും നടത്തണമെന്ന വിചിത്ര ആവശ്യവുമായി അർജന്റീന ആരാധകർ. മത്സരത്തിൽ അർജന്റീന 1–0ന് പരാജയപ്പെട്ടതിന് പിന്നാലെ ആരംഭിച്ച ഈ ഓൺലൈൻ ക്യാമ്പെയ്നിൽ ഇതിനകം ഒരു ലക്ഷത്തോളം ആളുകൾ ഒപ്പുവച്ചു കഴിഞ്ഞു. ഗിസെല സാഞ്ചസ് എന്ന ആരാധികയാണ് 'ചെയ്ഞ്ച്' എന്ന വെബ്സൈറ്റിലൂടെ ഈ ക്യാമ്പെയ്ന് തുടക്കമിട്ടത്.
മത്സരം നിയന്ത്രിച്ച സ്ലൊവേനിയൻ റഫറിയുടെ തീരുമാനങ്ങൾ അർജന്റീനയ്ക്ക് തിരിച്ചടിയായെന്നും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നുമാണ് ആരാധകരുടെ ആരോപണം. റഫറിയുടെ എല്ലാ തീരുമാനങ്ങളും പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ക്രമക്കേട് നടന്നു എന്നതിന് ഇവർ തെളിവുകളൊന്നും നൽകിയിട്ടില്ല. സമാനമായ രീതിയിൽ സെമി ഫൈനലിൽ സ്പെയിനിനോട് തോറ്റ ഫ്രഞ്ച് ആരാധകരും മുമ്പ് ഓൺലൈൻ ക്യാമ്പെയ്ൻ നടത്തിയിരുന്നു.
അതേസമയം, ആരാധകരുടെ പ്രതിഷേധത്തിന്റെ പേരിൽ പൂർത്തിയായ മത്സരം വീണ്ടും നടത്തുന്ന പതിവ് ഫിഫയ്ക്കില്ല. ഫൈനലിൽ എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഏക ഗോളിലൂടെയാണ് സ്പെയിൻ വിജയികളായത്. മത്സരത്തിലുടനീളം പന്തിന്മേൽ ആധിപത്യം പുലർത്തിയ സ്പെയിൻ 20 ഗോൾ ശ്രമങ്ങളും 11 ഓൺടാർഗറ്റ് ഷോട്ടുകളും 803 പാസുകളും പൂർത്തിയാക്കിയിരുന്നു
മറുവശത്ത് തികച്ചും മങ്ങിയ പ്രകടനം കാഴ്ചവെച്ച അർജന്റീനയ്ക്ക് ഓൺടാർഗറ്റ് ഷോട്ടുകളൊന്നും ഉതിർക്കാനായില്ല. സ്പാനിഷ് താരം പൗ കുബാർസിയെ ഫൗൾ ചെയ്തതിന് എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ട് പുറത്താവുകയും ചെയ്തു. തോൽവിക്ക് പിന്നാലെ അർജന്റീന താരങ്ങൾ ഗ്രൗണ്ടിൽ വെച്ച് സ്പാനിഷ് കളിക്കാരെ മർദിച്ചതും വിവാദമായിരുന്നു.
Kerala
കൽപ്പറ്റ: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് കൽപറ്റയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ പോലീസുകാരനെ ആക്രമിച്ച സംഭവത്തിൽ കെഎസ്യു ജില്ലാ പ്രസിഡന്റിനെതിരെ കേസ്. കെഎസ്യു ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽദാസിനെതിരെയാണ് പോലീസ് കേസെടുത്തത്.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും പോലീസുകാരന്റെ മുഖത്തടിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് കൽപറ്റ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയായിരുന്നു സംഭവം.
പ്രതിഷേധ പ്രകടനത്തിനിടെ പോലീസും നേതാക്കളും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടാവുകയും ഇതിനിടയിൽ ഗൗതം കൈയുയർത്തി പോലീസുകാരന്റെ കരണത്തടിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ പ്രചരിക്കുകയും വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
Kerala
കോട്ടയം: സിക്കിമിലെ തുരങ്ക ദുരന്തത്തിൽ മരണപ്പെട്ട മലയാളി ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ (43) മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത അനിശ്ചിതത്വം തുടരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രതിസന്ധിയിലായതോടെ സിക്കിമിൽ തന്നെ സംസ്കാരം നടത്തേണ്ടി വരുമോ എന്ന ആശങ്കയിലാണ് കുടുംബം.
മൃതദേഹം നാട്ടിലെത്തിക്കാൻ സാധ്യമായ എല്ലാ വഴികളും അടയുകയാണെന്നും വേറെ വഴിയില്ലെങ്കിൽ അവിടെത്തന്നെ സംസ്കരിക്കേണ്ടി വരുമെന്ന വേദനയിലാണ് തങ്ങളെന്നും അനീഷിന്റെ ഭാര്യ സംഗീത പറഞ്ഞു. അനീഷിന്റെ സഹോദരൻ ബിനീഷ് മോഹനും ഭാര്യ സംഗീതയും ചേർന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
സിക്കിം അധികൃതരുടെയും ആരോഗ്യവിഭാഗത്തിന്റെയും ഭാഗത്തുനിന്ന് വലിയ വീഴ്ചയും കാലതാമസവും ഉണ്ടായതായി കുടുംബം ആരോപിക്കുന്നു. അപകടത്തെ തുടർന്ന് ബിനീഷ് മോഹൻ, ഭാര്യസഹോദരൻ സനൽ, സുഹൃത്ത് സാബി ബേബി എന്നിവർ തിങ്കളാഴ്ച തന്നെ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയെങ്കിലും, മരണം നടന്ന് 72 മണിക്കൂർ പിന്നിട്ടതിനാൽ വിമാനമാർഗം കൊണ്ടുപോകുന്നതിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ ആരോഗ്യവിഭാഗം വിസമ്മതിക്കുകയായിരുന്നു.
കേരള മുഖ്യമന്ത്രിയുടെ ഓഫീസ്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഫ്രാൻസിസ് ജോർജ് എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, നോർക്ക എന്നിവരുടെ ശക്തമായ ഇടപെടലിന് ശേഷമാണ് സിക്കിം അധികൃതർ തുടർനടപടികൾക്ക് തയാറായത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു. ഓണ്‍ലൈന്‍ ടാക്സികളുടെ അനിശ്ചിതകാല സമരത്തില്‍ ഊബര്‍ ഒഴികെയുള്ള മറ്റ് ആപ്പുകളിലെ സമരമാണ് പിന്‍വലിച്ചത്. ഊബര്‍, ഓല, റാപ്പിഡോ, കേരള സവാരി തുടങ്ങിയ കമ്പനികളിലെ പ്രതിനിധികളുമായി ഡ്രൈവര്‍മാരുടെ സംഘടന നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് തീരുമാനം.
ഊബര്‍ ഒഴികെയുള്ള ആപ്പുകള്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു. നാളെ മുതല്‍ കേരള സവാരി ഉള്‍പ്പെടെയുള്ള മറ്റ് ആപ്പുകള്‍ വഴി സര്‍വീസ് തുടരും. ഊബര്‍ ആപ്പ് ഉപയോഗിച്ച് സര്‍വീസ് നടത്തില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. കൊച്ചിയില്‍ ഊബര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം.
മിനിമം നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നാണ് സംഘടന ആരോപിക്കുന്നത്. തിങ്കളാഴ്ച ഊബറുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ഊബറിനെതിരായ സമരം ശക്തമായി തുടരുമെന്നും ഓണ്‍ലൈന്‍ ടാക്സി സംയുക്ത സമിതി അറിയിച്ചു.
നിരക്ക് പരിഷ്കരണം, ബൈക്ക് ടാക്സി അവസാനിപ്പിക്കല്‍, തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണം, മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഡ്രൈവര്‍മാരെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതി ഒഴിവാക്കണം, ഇന്ധനവില വര്‍ധനവിനിടയിലും ടാക്സിനിരക്ക് കുറക്കല്‍, ഏകീകൃതനിരക്ക് ഏര്‍പ്പെടുത്തണമെന്നതുള്‍പ്പെടെയുള്ള 11 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
National
ന്യൂഡൽഹി: സോനം വാംഗ്ചുക് നിരാഹാരം അവസാനിപ്പിച്ചതിനെ സ്വാഗതംചെയ്ത് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. സോനം വാംഗ്ചുക് നിരാഹാരം അവസാനിപ്പിച്ചത് ആശ്വാസം പകരുന്ന കാര്യമാണെന്നും അദ്ദേഹത്തോട് നന്ദിയുണ്ടെന്നും അഭിജിത് പറഞ്ഞു.
അതേസമയം കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ ജന്തർ മന്തറിലെ പ്രതിഷേധം തുടരുമെന്നും അഭിജിത് അറിയിച്ചു.
സോനം സാർ 26 ദിവസം നീണ്ടുനിന്ന നിരാഹാരം അവസാനിപ്പിച്ചതിൽ അതിയായ ആശ്വാസവും നിങ്ങളോട് നന്ദിയുമുണ്ട്. അങ്ങയുടെ അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി. സ്വന്തം ജീവൻ പണയപ്പെടുത്തി അങ്ങ് മുഴുവൻ രാജ്യത്തിന്റെയും മനസാക്ഷിയെ ഉണർത്തി.
ഈ രാജ്യത്തിന് അങ്ങയുടെ ജീവൻ ഏറ്റവും വിലപ്പെട്ടതാണ്. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ ജന്തർ മന്ദറിലെ കോക്രോച്ച് ജനതാ പാർട്ടിയുടെ സമാധാനപരമായ പ്രതിഷേധം തുടരുമെന്നും അഭിജിത് ദീപ്കെ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ പ്രതിഷേധം നടത്തുന്ന വിദ്യാർഥികളെ പിന്തുണച്ച് മുതിർന്ന ബിജെപി നേതാവ് മുരളി മനോഹർ ജോഷി. പരീക്ഷ സംവിധാനം സംബന്ധിച്ച വിദ്യാർഥികളുടെ ആശങ്ക യഥാർഥമാണെന്ന് ജോഷി പറഞ്ഞു.
വിദ്യാർഥികളുടെ ആശങ്കകളെ അനുകന്പയോടെ കൈകാര്യം ചെയ്യണമെന്ന് മുൻ കേന്ദ്രമന്ത്രികൂടിയായ ജോഷി ആവശ്യപ്പെട്ടു. വിദ്യാർഥികളെ തല്ലിച്ചതച്ച പോലീസ് നടപടിയെയും അദ്ദേഹം വിമർശിച്ചു.
വിദ്യാർഥികളുടെ പ്രതിഷേധത്തെ നേരിട്ട രീതി വികസിത ഇന്ത്യ എന്ന ലക്ഷ്യത്തെ ബാധിക്കുമെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ഡൽഹിയിലെ തെരുവുകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവ വിദ്യാർഥികൾ ദിവസങ്ങളായി പ്രതിഷേധം തുടരുന്ന സാഹചര്യം ഏറെ വേദനാജനകമാണ്.
പരീക്ഷാ രീതികളിലെ അപാകതകൾ പരിഹരിക്കാൻ ശാശ്വതമായ ഒരു മാർഗമാണ് കണ്ടെത്തേണ്ടതെന്നും വിദ്യാർഥി സമരത്തെ വെറുമൊരു ക്രമസമാധാന പ്രശ്നമായി കണ്ട് ബലം പ്രയോഗിച്ച് അടിച്ചമർത്തരുതെന്നും മുരളി മനോഹർ ജോഷി പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് നേരിട്ട് ഇടപെട്ടതായി എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ട്. തിരുവാഭരണം കമ്മീഷണർ റെജിലാലിന്റെ റിപ്പോർട്ട് തള്ളിയാണ് പ്രശാന്ത് പാളികള്‍ ചെന്നൈയിൽ കൊണ്ടുപോകാൻ നിര്‍ദേശിച്ചത്. സ്വര്‍ണം ഇളക്കി മാറ്റി വീണ്ടും പ്ലേറ്റ് ചെയ്യാനുള്ള സംവിധാനം സ്മാര്‍ട്ട് ക്രിയേഷൻസിനില്ലെന്ന് റജിലാല്‍ റിപ്പോർട്ട് നൽകിയിരുന്നു. 2025 ജൂലൈ 30 നാണ് ദേവസ്വം സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
റെജിലാലിൽ സമ്മർദം ചെലുത്തി അനുകൂല തീരുമാനമെടുപ്പിച്ച് പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ പ്രശാന്ത് ദേവസ്വം സെക്രട്ടറിക്ക് കത്തുനൽകുകയും ബോർഡ് യോഗം ഇതിന് അനുമതി നൽകുകയും ചെയ്തു. ചെന്നൈയിലേക്ക് പാളികള്‍ കൊണ്ടുപോകുന്നതിനായി വ്യാജ രേഖ തയാറാക്കിയെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്.
നിയമാനുസൃതമായ കരാറും അന്ന് ഉണ്ടായിരുന്നില്ല. പാളികള്‍ ചെന്നൈയിൽ എത്തിച്ച ശേഷം ബെല്ലാരിയിൽനിന്നും 2025 ഓഗസ്റ്റ് എട്ടിന് പോറ്റി മുദ്രപത്രം വാങ്ങി. തുടര്‍ന്ന് ഓഗസ്റ്റ് പത്താം തീയതി പോറ്റിയും തിരുവാഭരണം കമ്മീഷണർ റജിലാലും ചേര്‍ന്ന് വ്യാജ കരാറിൽ ഒപ്പിട്ടു. ചെന്നൈയിലെത്തിച്ച 12 പാളികളിൽ നാലെണ്ണത്തിൽനിന്ന് സ്വർണം വേർതിരിച്ചെടുത്തു.
2019ലെ സ്വർണക്കൊള്ള മറച്ചുവയ്ക്കാനും സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിക്ക് ലാഭമുണ്ടാക്കാനുമാണ് ഗൂഢാലോചന നടന്നത്. 2020 മുതൽ 2025 വരെയുള്ള ബോർഡ് ജീവനക്കാരുടെ പങ്ക് വിശദമായി അന്വേഷിക്കണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
Kerala
തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ച് ലഹരിവസ്തുക്കൾ വിൽപ്പന നടത്താൻ ശ്രമിച്ച യുവതി പോലീസിന്റെയും ഡാൻസാഫ് സംഘത്തിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായി. വെട്ടുകാട് ബാലനഗർ സ്വദേശിനി രേഖയാണ് (38) അറസ്റ്റിലായത്. ഇവരിൽനിന്ന് 38 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
കഴക്കൂട്ടത്തുനിന്ന് കഴിഞ്ഞദിവസം ഡാൻസാഫ് സംഘം പിടികൂടിയ യുവാവിൽനിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബുധനാഴ്ച വൈകീട്ടോടെ രേഖയുടെ വെട്ടുകാട്ടുള്ള വീട്ടിൽ ഡാൻസാഫ് സംഘവും വലിയതുറ പോലീസും ചേർന്ന് റെയ്ഡ് നടത്തുകയായിരുന്നു.
പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് വലിയതുറ എസ്എച്ച്ഒ അശോക് കുമാർ അറിയിച്ചു.
Kerala
തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേട് ഉൾപ്പെടെ എല്ലാ വിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിട്ടും കോണ്‍ഗ്രസ് അതിനു തയാറാകാത്തതു ഭയംകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
“വിദ്യാർഥികളുടെയും യുവാക്കളുടെയും സമരത്തെ ബിജെപിയും സർക്കാരും നല്ല ഉദ്ദേശ്യത്തോടെയാണു കാണുന്നത് പരീക്ഷാ തട്ടിപ്പു നടത്തിയവർ ശിക്ഷിക്കപ്പെടണം. എന്നാൽ, സമരത്തിന്റെ പേരിൽ അക്രമം ഉണ്ടാക്കരുത്. കോണ്‍ഗ്രസ് ഇതു രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്” - രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
National
ശ്രീനഗര്‍: കാഷ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ പോലീസുകാരന് വെടിയേറ്റു മരിച്ചതിന് പിന്നാലെ രണ്ട് ലഷ്കര്‍-ഇ-തൊയ്ഷ ഭീകരരുടെ വീടുകള്‍ അധികൃതര്‍ ഇടിച്ചുനിരത്തി. ആദില്‍ തോക്കര്‍, ഹാറൂണ്‍ റഷീദ് ഗനായി എന്നിവരുടെ വീടുകളാണു ബുധനാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചെയുമായി തകര്‍ത്തത്.
ബുധനാഴ്ച അനന്ത്നാഗിലെ ലാല്‍ ചൗക്കില്‍ അമര്‍നാഥ് യാത്രാ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ആഷിഖ് ഹുസൈന് ഭീകരന്റെ വെടിയേറ്റു മരിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സുരക്ഷാസേനയുടെ നീക്കം.
National
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ കുശയുടെ ആദ്യ ഫ്ലൈറ്റ് ടെസ്റ്റ് വിജയം. ഒഡീഷയിലെ എപിജെ അബ്ദുൾ കലാം ദ്വീപിൽനിന്നാണ് മിസൈലിന്റെ വിജയകരമായി പരീക്ഷണം നടത്തിയത്. ഡിആർഡിഒ ആണ് മിസൈൽ വികസിപ്പിച്ചത്.
യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ, വലിയ വിമാനങ്ങൾ എന്നിവയെ വലിയ ഉയരത്തിലും ദൂരത്തിലും വച്ച് തകർക്കാൻ കുശ മിസൈൽ സംവിധാനത്തിനു സാധിക്കും.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ച് ഡൽഹി ഹൈക്കോടതി. ജസ്റ്റീസ് അനു ഗ്രോവർ ബലിഗ ഫാസ്റ്റ് ട്രാക്ക് കോടതി പ്രത്യേക ജഡ്ജിയാകും. ഇതുസംബന്ധിച്ച വിജ്ഞാപനം ഡൽഹി ഹൈക്കോടതി പുറത്തിറക്കി.
2024 പബ്ലിക് എക്സാമിനേഷൻ ആക്ടിന് കീഴിൽ വരുന്ന മുഴുവൻ കുറ്റങ്ങളും ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും. ഡൽഹിയിലെ റോസ് അവന്യൂ കോടതി സമുച്ചയത്തിലാണ് ഫാസ്റ്റ് ട്രാക്ക് കോടതി പ്രവർത്തിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി പ്രഖ്യാപിച്ചത്.
നീറ്റ് പരീക്ഷ ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ കോക്റോച്ച് ജനത പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധം ദേശീയ ശ്രദ്ധയാകർഷിച്ചതിന് പിന്നാലെയാണ് പ്രതിഷേധം തണുപ്പിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ചോദ്യപ്പേപ്പർ ചോർച്ചകളിൽ ഉൾപ്പെട്ട പ്രതികൾക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
വിദ്യാർത്ഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന തുടർച്ചയായ നടപടികളുടെ ഭാഗമാണിതെന്നും യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരോട് വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.
അതേസമയം ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സിജെപിയും പ്രതിപക്ഷവും. ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം യഥാർഥ പരിഹാരമല്ലെന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും സിജെപി വക്താവ് അഷുതോഷ് രംഗ പ്രതികരിച്ചു.
Kerala
പുതുക്കാട്: നെൻമണിക്കര മടവാക്കരയിൽ സ്വത്തുതർക്കത്തെത്തുടർന്ന് പിതാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. മടവാക്കര പൊലിയേടത്തുപറന്പിൽ കൃഷ്ണനാണു കൊല്ലപ്പെട്ട സംഭവത്തിൽ ഇളയമകൻ രാധാകൃഷ്ണനാണ് അറസ്റ്റിലായത്.
വീട്ടിൽ തനിച്ചുതാമസിച്ച കൃഷ്ണനെ ചൊവ്വാഴ്ച രാവിലെയാണു മുറിയിൽ മരിച്ചനിലയിൽ കണ്ടത്. ചെങ്ങാലൂരിലുള്ള മൂത്തമകൻ മുരളീധരൻ ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു കൊലപാതകവിവരം പുറത്തറിയുന്നത്. മടവാക്കരയിലെ വീട്ടിലെത്തിയ മുരളീധരൻ, അടഞ്ഞുകിടന്ന വീട്ടിൽനിന്നു ദുർഗന്ധം വമിക്കുന്നതുകണ്ട് പുതുക്കാട് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസെത്തി വീടുതുറന്നപ്പോഴാണ് കൃഷ്ണന്റെ മൃതദേഹം കണ്ടത്.
പോസ്റ്റ്മോർട്ടം പരിശോധനയിൽ തലയിലേറ്റ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നും കൊലപാതകമാണെന്നും വ്യക്തമായി. ശാസ്ത്രീയമായ അന്വേഷണത്തിൽ പ്രതി രാധാകൃഷ്ണനാണെന്നു തിരിച്ചറിഞ്ഞു. സ്വത്തുതർക്കത്തെത്തുടർന്ന് കൃഷ്ണനുമായി പിണങ്ങി തൊട്ടടുത്ത പറന്പിലാണു രാധാകൃഷ്ണനും കുടുംബവും താമസിച്ചിരുന്നത്. കൃഷ്ണനു ജീവനാംശമായി മാസം 3000 രൂപ രാധാകൃഷ്ണൻ നൽകണമെന്നു കോടതി ഉത്തരവുണ്ടായിരുന്നു. എന്നാൽ, ഇതിനു രാധാകൃഷ്ണൻ തയാറായില്ല.
തുടർന്ന് കോടതി ഉത്തരവുപ്രകാരം രാധാകൃഷ്ണന്റ ഭൂമി അറ്റാച്ച് ചെയ്തു. ഇതാണു പിതാവിനോടുള്ള വൈരാഗ്യത്തിനു കാരണം. സംഭവദിവസം രാവിലെ പത്രവിതരണത്തിനെന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ രാധാകൃഷ്ണൻ, വീടിന്റെ മുകൾനിലയിലൂടെ അകത്തുകടന്ന് കൃഷ്ണനെ കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
National
വാഷിംഗ്ടൺ ഡിസി: ഇറാനെതിരെ ഓപ്പറേഷൻ എപിക് ഫ്യൂറിയേക്കാൾ വലിയ സൈനിക നടപടിയാണ് ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ മാധ്യമമായ ആക്സിയോസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇറാൻ ചർച്ചകളിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു കരാറിലെത്താൻ ഇതുവരെ തയാറായിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാന് ഇതുവരെ ആവശ്യത്തിന് വേദന അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ സേന ഇറാനിൽ ഇറങ്ങിയുള്ള ആക്രമണത്തിന് തുനിഞ്ഞേക്കുമെന്ന ആശങ്ക ട്രെഹ്റാനിൽ നിലനിൽക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം. ഇറാനിൽ കാലുകുത്തിയാൽ സർവശക്തിയുമെടുത്ത് തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യൻ സംഘർഷം കനക്കുന്നതിനിടെയാണ് ട്രംപിന്റെ ഏറ്റവും പുതിയ പ്രതികരണം. പശ്ചിമേഷ്യയിൽ സാഹചര്യം വഷളായതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നു. ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ അമേരിക്ക ആക്രമണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.
അതേസമയം പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇറാൻ മേഖലയിൽ തങ്ങളുടെ സൈനിക നീക്കങ്ങൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. 'കണ്ണിന് പകരം കണ്ണ്' എന്ന നയമാണ് തങ്ങളുടേതെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് ‘കണ്ണിന് പകരം തല' എന്നതാണ് ഇനി നയമെന്ന് അമേരിക്ക വ്യക്തമാക്കി.
National
ന്യൂഡൽഹി: നീറ്റ് പ്രശ്നത്തിലും വിദ്യാര്‍ഥി മര്‍ദനത്തിലും പ്രതിഷേധിച്ച് ലോക്സഭയും രാജ്യസഭയും ഇന്നലെയും സ്തംഭിച്ചതോടെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ നാലു ദിവസങ്ങള്‍ പൂര്‍ണമായി പാഴായി. ഇന്നലെ രാവിലെ ചേര്‍ന്നയുടന്‍ വിദ്യാഭ്യാസമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും ബഹളം തുടങ്ങി.
സഭാനടപടികള്‍ നിര്‍ത്തിവച്ചു പ്രശ്നം ചര്‍ച്ച ചെയ്യണമെന്നും മന്ത്രി പ്രധാന് രാജിവയ്ക്കണമെന്നുമുള്ള ആവശ്യത്തില്‍നിന്നു പിന്നോട്ടില്ലെന്ന് രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ചു. തുടര്‍ന്ന് ലോക്സഭ മൂന്നു തവണയും രാജ്യസഭ നാലു തവണയും നിര്‍ത്തിവച്ചശേഷം പിരിയുകയായിരുന്നു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനത പാർട്ടി നടത്തിവന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 26 ദിവസം നീണ്ടുനിന്ന ഉപവാസ സമരമാണ് ഒടുവിൽ അവസാനിച്ചത്.
ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, ഡോ. ജിതേന്ദ്ര സിംഗ്, ലേ ലഡാക്ക് അപെക്സ് ബോഡിയിലെ മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചത്.
ആശുപത്രിയിൽ വച്ച് കേന്ദ്രമന്ത്രിമാരുമായി നടത്തിയ ദീർഘനേരത്തെ ചർച്ചകൾക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. രാജ്യത്ത് വരാൻ സാധ്യതയുള്ള അക്രമസംഭവങ്ങൾ തടയുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് സോനം വാംഗ്ചുക് എക്സിൽ കുറിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 പാർലമെന്റ് അംഗങ്ങൾ ഉപവാസം അവസാനിപ്പിക്കാൻ അഭ്യർഥിച്ച് കത്തുകൾ നൽകിയിരുന്നു. കേന്ദ്ര സർക്കാരുമായി നടത്തിയ ദീർഘമായ ചർച്ചകൾക്കും, രാജ്യത്ത് ഉണ്ടായേക്കാവുന്ന അക്രമസാധ്യതകൾ മുൻനിർത്തിയുമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
ചർച്ചകളിലെ നിബന്ധനകളെക്കുറിച്ച് ഉടൻ തന്നെ മറ്റൊരു വീഡിയോയിലൂടെ വിശദീകരിക്കും. അതുവരെ രാജ്യത്ത് എവിടെയും ഒരിടത്തും അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും വാംഗ്ചുക് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ക്രൈസ്തവർക്കു നേരേ രാജ്യത്തിനകത്തും പുറത്തും നടക്കുന്ന അക്രമങ്ങൾ തടയണമെന്ന് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (എഐസിയു) സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു.
തങ്ങളുടെ വിശ്വാസം പ്രഘോഷിക്കാൻ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണം. എഫ്സിആർഎ ബില്ലിലെ ക്രൈസ്തവരുടെ ആശങ്കയ്ക്കു പരിഹാരം ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എഐസിയു എക്ലേസിയാസ്റ്റിക്കൽ അഡ്വൈസറി സമിതി ചെയർമാനും കോതമംഗലം ബിഷപ്പുമായ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ വളർച്ചയ്ക്കും പിന്നാക്ക ജനവിഭാഗത്തിന്റെ ക്ഷേമത്തിനും ജാതിമത ഭേദമെന്യേ ക്രൈസ്തവ സഭ നൽകിയ സംഭാവനകൾ വിസ്മരിക്കരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മലയോര, തീരദേശ മേഖലകളിലുള്ള ജനങ്ങളുടെ ഭയാശങ്കകൾ പരിഹരിക്കാൻ സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, ന്യൂനപക്ഷ മന്ത്രി, വിദേശകാര്യമന്ത്രി എന്നിവർക്ക് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ സംസ്ഥാനസമിതി സമർപ്പിക്കുന്ന നിവേദനത്തിലെ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനവും ബിഷപ് നിർവഹിച്ചു.
ഡൽഹിയിൽ ഓഗസ്റ്റ് 22, 23 തീയതികളിൽ നടക്കുന്ന എഐസിയു ദേശീയ ജനറൽ ബോഡിയിൽ കേരളത്തിൽനിന്നു പ്രതിനിധികളെ പങ്കെടുപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.
യോഗത്തിൽ സംസ്ഥാന ചെയർമാൻ അൽഫോൻസ് പെരേര അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ സി.ജെ. ജെയിംസ്, ബാബു അത്തിപ്പൊഴിയിൽ, ആന്റണി തൊമ്മാന, സൈബി അക്കര, ജോസ് ആന്റണി, പ്രഫ ജെ. ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തലശേരി: വിളക്കന്നൂരിലെ ദിവ്യകാരുണ്യ അടയാളം ആദ്യമായി ദർശിച്ച ഫാ. തോമസ് പതിക്കലിന് (73) ഇന്നു നാട് വിടചൊല്ലും. ചൊവ്വാഴ്ച പുലർച്ചെ അന്തരിച്ച ഫാ. തോമസിന്റെ സംസ്കാരശുശ്രൂഷകൾ ഇന്നു രാവിലെ പത്തിന് വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ നടക്കും. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും.
ഫാ. തോമസിന്റെയും കുടുംബാംഗങ്ങളുടെയും ആഗ്രഹവും പൊതുസമൂഹത്തിന്റെ അഭ്യർഥനയും പരിഗണിച്ചാണ് സംസ്കാരം വിളക്കന്നൂർ പള്ളിയിൽ നടത്താൻ അതിരൂപത തീരുമാനിച്ചത്. ഫാ. തോമസ് വിളക്കന്നൂർ ഇടവകയിൽ വികാരിയായിരിക്കെ 2013 നവംബർ 13ന് രാവിലെ വിശുദ്ധ കുർബാനയർപ്പിക്കുന്പോഴാണ് ഈശോയുടെ തിരുമുഖം തിരുവോസ്തിയിൽ തെളിഞ്ഞത്.
ഭൗതികദേഹം ഇന്നലെ ഉച്ചകഴിഞ്ഞ് കിളിയന്തറയിലെ സ്വഭവനത്തിലും രാത്രിയോടെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലും പൊതുദർശനത്തിനു വച്ചപ്പോൾ നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
സംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗവും വിശുദ്ധ കുർബാനയും ഇന്നു രാവിലെ ആറിന് കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ നടക്കും. തുടർന്ന് ഭൗതികദേഹം വിളക്കന്നൂർ പള്ളിയിലേക്ക് കൊണ്ടുപോകും. രാവിലെ എട്ടുമുതൽ അവിടെ പൊതുദർശന സൗകര്യമുണ്ടാകും. തുടർന്ന് പത്തിന് സംസ്കാരശുശ്രൂഷകൾ ആരംഭിക്കും.
Kerala
തിരുവനന്തപുരം: 1972ലെ വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യണമെന്നു തിരുവനന്തപുരത്ത് നടന്ന കർഷകസംഘടനാ പ്രതിനിധികളുടെ ദേശീയ സമ്മേളനം ആവശ്യപ്പെട്ടു.
ഇന്റർനാഷണൽ യൂണിയൻ ഫോർ കണ്‍സർവേഷൻ ഓഫ് നേച്ചർ മുന്നോട്ടു വയ്ക്കുന്ന സമീപനം വന്യജീവി മാനേജ്മെന്റ് എന്നതാണ്. നിയമ ഭേദഗതിയുടെ ഭാഗമായി വന്യജീവി സംരക്ഷണത്തോടൊപ്പം മനുഷ്യാവകാശ സംരക്ഷണവും ഉറപ്പുനൽകുന്ന പ്രത്യേക അധ്യായം കൂട്ടിച്ചേർക്കണമെന്നും കണ്വൻഷൻ അഭിപ്രായപ്പെട്ടു.
വനാതിർത്തി മേഖലയിലെ കർഷകരുടെയും ആദിവാസികളുടെയും അവകാശങ്ങൾക്ക് ഇടംനൽകുക, വന്യജീവി ആക്രമണ പ്രതിരോധം ഭരണകൂടത്തിന്റെ നിയമപരമായ ഉത്തരവാദിത്വമാക്കുക, പെട്ടെന്നുള്ള ന്യായമായ നഷ്ടപരിഹാരം, സംസ്ഥാനങ്ങൾക്കു ചിലയിനം ജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാനുള്ള അധികാരം തുടങ്ങിയ നിരവധി നിർദേശങ്ങളാണ് നിയമഭേദഗതിയിലുൾപ്പെടുത്താൻ കണ്വൻഷൻ നിർദേശിച്ചിട്ടുള്ളത്.
Kerala
പാലക്കാട്: വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന സിഎൻജിക്കും (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സംസ്ഥാനത്ത് വൻ വിലക്കയറ്റം. കഴിഞ്ഞ മൂന്നര മാസത്തിനിടെ കിലോയ്ക്ക് എട്ടര രൂപയാണ് സിഎൻജിക്കു വർധിച്ചത്. ഏപ്രിൽ ഒന്നിന് 92.50 രൂപയായിരുന്നത് ഇപ്പോൾ 100 കടന്നു കുതിക്കുകയാണ്.
സംസ്ഥാനത്ത് 101 രൂപയാണ് ഇന്നലെ സിഎൻജിയുടെ ശരാശരി വില. വിലവർധനയ്ക്കൊപ്പം ഇന്ധനക്ഷാമവും രൂക്ഷമാണ്. ഇതുമൂലം ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങൾക്കു സർവീസ് നടത്താനാകാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്.
പെട്രോളിയം കന്പനികളാണ് പന്പുകളിൽ ഇന്ധനം എത്തിച്ചുനൽകുന്നത്. ഇതിനുള്ള വാഹനങ്ങളുടെ കുറവുമൂലമാണ് ഇന്ധനക്ഷാമം ഉണ്ടാകുന്നതെന്നു പന്പുടമകൾ പറഞ്ഞു. പശ്ചിമേഷ്യൻ യുദ്ധം മൂലമുണ്ടായ സാഹചര്യമാണു വിലവർധനയ്ക്കു കാരണമെന്നാണ് അധികൃതർ പറയുന്നത്. തമിഴ്നാട്ടിലും കർണാടകയിലും സിഎൻജിയുടെ ഇന്നലത്തെ ശരാശരി വില 97 ആണ്.
മറ്റ് ഇന്ധനങ്ങളുടെ വിലവർധന സർക്കാരും പെട്രോൾ കന്പനികളും മുൻകൂട്ടി പ്രഖ്യാപിക്കാറുണ്ടെങ്കിലും സിഎൻജിയുടെ വില വർധിപ്പിക്കുന്നത് പലപ്പോഴും അറിയിക്കാറില്ല. ഉപയോക്താക്കൾ പന്പുകളിൽ ഇന്ധനം നിറയ്ക്കാനെത്തുന്പോൾ മാത്രമാണു വർധനയെക്കുറിച്ച് അറിയുന്നത്.
പെട്രോൾ, ഡീസൽ ഇന്ധനങ്ങളേക്കാൾ മുന്‍പ് വലിയ വിലവ്യത്യാസം ഉണ്ടായിരുന്നതിനാൽ പലരും സിഎൻജി വാഹനങ്ങളിലേക്കു തിരിഞ്ഞിരുന്നു. 30 മുതൽ 40 രൂപവരെ വിലവ്യത്യാസം വന്നതിനെത്തുടർന്ന് വൻതോതിൽ സിഎൻജി വാഹനങ്ങൾ നിരത്തിലിറങ്ങിയിരുന്നു.
ഓട്ടോറിക്ഷ, കാർ, ബസ് എന്നിവയ്ക്കു പുറമേ ബൈക്കുകളും സിഎൻജി ഇന്ധനമായി ഓടുന്നുണ്ട്. വാഹനങ്ങളും പന്പുകളും വർധിച്ചെങ്കിലും ഇവ പന്പുകളിലെത്തിക്കാനുള്ള വാഹനങ്ങളുടെ കുറവ് പലയിടങ്ങളിലും വിനയായി മാറി.
Kerala
കൊച്ചി: കോഴിക്കോട് മുക്കം സര്‍വീസ് സഹകരണ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്.
ജോയിന്റ് രജിസ്ട്രാര്‍ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അതേ പദവിയിലോ ഉയര്‍ന്ന പദവിയിലോ ഉള്ള ഉദ്യോഗസ്ഥനെ ഒരാഴ്ചയ്ക്കകം നിയമിക്കാനാണ് സഹകരണ സംഘം രജിസ്ട്രാര്‍ക്കു ജസ്റ്റീസ് പി. ഗോപിനാഥ് നിര്‍ദേശം നല്‍കിയത്.
മികച്ച പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥനായിരിക്കണം. അഡ്മിനിസ്ട്രേറ്റര്‍ നയപരമായ തീരുമാനമെടുക്കരുതെന്നും ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ പ്രവര്‍ത്തനം പരിമിതപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
അംഗത്വ രജിസ്റ്റര്‍, വോട്ടര്‍ പട്ടിക എന്നിവ സംബന്ധിച്ചു അഡ്മിനിസ്ട്രേറ്ററുടെ നിയമനത്തിനുശേഷം കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുമെന്നറിയിച്ച കോടതി, ടി. പ്രദീപ് കുമാര്‍ നല്കിയ ഹര്‍ജി ഓഗസ്റ്റ് മൂന്നിനു പരിഗണിക്കാന്‍ മാറ്റി. അതുവരെ നിലവിലെ സ്ഥിതി തുടരാനും ഉത്തരവിട്ടു.
Kerala
പാലാ: എയ്ഡഡ് സ്കൂളുകളില്‍ ഉണ്ടാകുന്ന ദിവസവേതന/താത്കാലിക ഒഴിവുകള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തണമെന്നുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ന്യൂനപക്ഷാവകാശങ്ങൾ ധ്വംസിക്കുന്നതാണെന്ന് സീറോമലബാര്‍ സഭാ വിദ്യാഭ്യാസ കമ്മിറ്റി.
പുതിയ ഉത്തരവ് മാനേജ്മെന്റിന്റെ നിയമനാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇപ്രകാരമുള്ള ഉത്തരവ് നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധവും നിര്‍ദേശങ്ങള്‍ അപ്രായോഗികവും അനാവശ്യ കാലതാമസം വരുത്തുന്നതുമാണെന്നും വിദ്യാഭ്യാസ കമ്മിറ്റി വിലയിരുത്തി.
ഭിന്നശേഷി വിഭാഗത്തില്‍ നിയമിതനായ ഒരു വ്യക്തി രാജി വച്ചൊഴിയുന്ന സാഹചര്യത്തില്‍ ആ ഒഴിവില്‍ ഭിന്നശേഷിക്കാരനെ തന്നെ നിയമിക്കണമെന്ന ചില വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നിലപാട് അംഗീകരിക്കാനാവില്ല. ഇത് ഭിന്നശേഷി നിയമന അനുപാതത്തിനു വിരുദ്ധമാണെന്നും യോഗം വിലയിരുത്തി.
കുട്ടികളുടെ കുറവുമൂലം അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുകയും പല സ്കൂളുകളും അണ് ഇക്കണോമിക് അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലവിലുള്ള അധ്യാപക- വിദ്യാര്‍ഥി അനുപാതം കുറയ്ക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2022 മുതല്‍ അധിക തസ്തികയില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ നിയമനം അംഗീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സീറോമലബാര്‍ സഭാ വിദ്യാഭ്യാസ കമ്മിറ്റി ചെയര്മാന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ പാലാ ബിഷപ്സ് ഹൗസില്‍ യോഗത്തില്‍ സഭയുടെ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഫാ. ഡോമിനിക് ആയലൂപ്പറമ്പില്‍, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഫാ. റെജി പ്ലാത്തോട്ടം, ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോര്‍ജ് തകടിയേല്‍, കോട്ടയം അതിരൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. സൈമണ്‍ പുല്ലാട്ട്, പാലാ കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
കൊച്ചി: എയ്ഡഡ് സ്കൂളുകളിലെ താത്കാലിക, ദിവസവേതന നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം അംഗീകരിക്കാൻ കഴിയില്ലെന്നു സീറോമലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ.
ഭരണഘടനാപരമായ ന്യൂനപക്ഷാവകാശങ്ങൾക്കു വിരുദ്ധമായ ഈ നിർദേശം മാനേജ്മെന്റുകളുടെ അവകാശങ്ങളെ ഹനിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്.
ന്യൂനപക്ഷാവകാശങ്ങളും മാനേജ്മെന്റിന്റെ പ്രവർത്തനസ്വാതന്ത്ര്യവും നിഷേധിക്കുന്ന വിധത്തിലാണ് ഈ തീരുമാനം. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനവും അനുബന്ധ നടപടികളും സർക്കാർ റദ്ദാക്കണമെന്നും സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.
Kerala
കോഴിക്കോട്: 11 ജില്ലകളിലെ ഉരുള്‍ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ ഭൂവിനിയോഗ നിയന്ത്രണങ്ങള്‍ അടക്കം 22 പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ മണ്ണ് സംരക്ഷണ വകുപ്പ്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ഭൂവിനിയോഗത്തിനു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുമായി കൂടിയാലോചിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണു നീക്കം.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളുടെയും ഉരുള്‍ബാധിത മേഖലകളുടെയും സംരക്ഷണത്തിനും പുനരധിവാസത്തിനുമായി തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത്.
2024 ജൂലൈ 30ന് വയനാട് മേപ്പാടി, കോഴിക്കോട് വാണിമേല്‍ എന്നീ മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളും മണ്ണ് സംരക്ഷണ വകുപ്പിന്റെ പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 22 പദ്ധതികള്‍ക്കായി 3.50 കോടിയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്കി.
ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന കൃഷിഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കാന്‍ പ്രാദേശികമായി അനുയോജ്യമായ സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് പദ്ധതിയുടെ ഭാഗമാണ്. ദുരന്തനിവാരണം, മണ്ണ്-ജല സംരക്ഷണം, ഉരുള്‍പൊട്ടല്‍ പ്രതിരോധം തുടങ്ങിയവയ്ക്കായി കല്ല്, കോണ്‍ക്രീറ്റ്, കമ്പിവല, പാര്‍ശ്വഭിത്തികള്‍, തടയണകള്‍ തുടങ്ങിയ നിര്‍മാണങ്ങളും നടപ്പാക്കും.
ഇതോടൊപ്പം ഉരുള്സാധ്യതാ പ്രദേശങ്ങളില്‍ അതാത് പ്രദേശത്തിന് അനുയോജ്യമായ ഭൂവിനിയോഗ നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണു നിര്‍ദേശമെന്നു മണ്ണ് സംരക്ഷണ വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. തീവ്രമഴ ലഭിക്കുന്ന, ഉരുള്‍ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളില്‍ വന്‍കിട നിര്‍മാണങ്ങള്‍ക്കും മറ്റുമായി കുന്നിടിക്കുന്നതിനും മണ്ണിളക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. പദ്ധതികള്‍ 2027 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാനാണു നിര്‍ദേശം.
Kerala
കൊച്ചി: റെയില്‍വേ തത്കാല്‍ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍ അധിഷ്ഠിത ഒടിപി നിര്‍ബന്ധമാക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
വ്യാജ ബുക്കിംഗുകളും ഏജന്റുമാര്‍ ദുരുപയോഗം ചെയ്യുന്നതും തടയാനാണ് ആധാര്‍ ഒടിപി ഏര്‍പ്പെടുത്തിയതെന്ന റെയില്‍വേയുടെ വിശദീകരണമടക്കം പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയത്.
Kerala
കല്‍പ്പറ്റ: കള്ളാടി മണ്ണിടിച്ചില്‍ മേഖലയില്‍ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗം നിഗമനത്തില്‍ എത്താനാകില്ലെന്നും ഭൗമശാസ്ത്രജ്ഞന്‍ ഡോ. സി. പി. രാജേന്ദ്രന്.
ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തെ മീനാക്ഷി പാലത്തിന് സമീപം കഴിഞ്ഞ ഏഴിനുണ്ടായ മണ്ണിടിച്ചിലില്‍ സമഗ്രാന്വേഷണത്തിനു സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി അംഗമായ അദ്ദേഹം ദുരന്തപ്രദേശം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു.മേഖലയില്‍ അശാസ്ത്രീയ നിര്‍മാണം നടന്നോയെന്നു വിശദമായി പരിശോധിക്കും.
ദുരന്തകാരണം കണ്ടെത്തും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്കിയ പരിസ്ഥിതി അനുമതികള്‍ വിലയിരുത്തും. കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാവ്യതിയാന മന്ത്രാലയം ലഭ്യമാക്കിയ അനുമതികള്‍, നിര്‍മാണ മേഖലയിലെ സുരക്ഷാ വീഴ്ചകള്‍, സാങ്കേതിക പിഴവുകള്‍, പരിസ്ഥിതി അനുമതി നടപ്പാക്കല്‍ എന്നിവയിലും പരിശോധന ഉണ്ടാകും.
കരാറുകാര്‍ വ്യവസ്ഥകള്‍ പാലിച്ചോ എന്നതില്‍ വ്യക്തത വരുത്തും. പരിസ്ഥിതി ആഘാത പഠനം ഉള്‍പ്പെടെയുള്ള സാങ്കേതികവശങ്ങള്‍ വിലയിരുത്തും. സമഗ്ര പഠനത്തിനുശേഷം അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഡോ. പി. പുകഴേന്തി, പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ. വിഷ്ണുദാസ്, ഹൈഡ്രോളജിസ്റ്റ് ഡോ. ശര്മിഷ്ട സിംഗ് (ഐഐടി പാലക്കാട്), പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് ശാസ്ത്രജ്ഞന് ഡോ. ജൂഡ് ഇമ്മാനുവല്‍, ജിയോടെക്നിക്കല്‍ എന്‍ജിനിയറിംഗ് വിദഗ്ധന്‍ ഡോ. ശ്രീവത്സ കൊളത്തായര്‍ (എന്‍ഐടി, കര്‍ണാടക), സ്ട്രക്ചറല്‍ എന്‍ജിനിയറിംഗ് വിദഗ്ധന്‍ ഡോ. എം. മധു കാര്‍ത്തിക് (ഐഐടി, പാലക്കാട്), ടണല്‍ എന്‍ജിനിയറിംഗ് വിദഗ്ധന്‍ ഡോ. അങ്കേഷ് കുമാര്‍ (ഐഐടി, പാലക്കാട്) എന്നിവരുമടങ്ങുന്ന സംഘമാണ് ഇന്നലെ ഉച്ചയോടെ ദുരന്തരപ്രദേശം സന്ദര്‍ശിച്ചത്.
Kerala
തിരുവനന്തപുരം: തൊഴിലിടങ്ങളിലേക്ക് പോകുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കുമെന്നു ഗതാഗത മന്ത്രി സി.പി. ജോണ്‍. യുഡിഎഫ് സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച "പിങ്ക് ബസ് ലേഡീസ് ഒണ്‍ലി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള സാഹചര്യമൊരുക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. നിലവില്‍ രാത്രി കാലങ്ങളില്‍ സുരക്ഷിതമായ യാത്രാസൗകര്യങ്ങള്‍ കുറവായതിനാല്‍ ഉയര്‍ന്ന തുക നല്കി മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന വനിതകള്‍ക്ക് പുതിയ പദ്ധതി വലിയ ആശ്വാസമാകും.
രാത്രി ഒന്പതിനു ശേഷമായിരിക്കും പിങ്ക് ബസ് പ്രധാനമായും സര്‍വീസ് നടത്തുക. ഐടി മേഖലയില്‍ രാത്രി പത്തിനും രാവിലെ അഞ്ചിനും ഇടയില്‍ ജോലി കഴിഞ്ഞ് മടങ്ങുന്നവര്‍, ആശുപത്രി ജീവനക്കാര്‍, രാത്രി സിനിമ കഴിഞ്ഞ് പോകുന്നവര്‍, ട്രെയിന്‍ മാര്‍ഗം തമ്പാനൂരില്‍ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗം യാത്രക്കാര്‍ക്ക് ഇത് പ്രയോജനപ്പെടും.
ടെക്നോപാര്‍ക്ക് പോലെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് രാത്രി എട്ടിനും പത്തിനും ഇടയില്‍ പ്രത്യേക സര്‍വീസുകള്‍ ലഭ്യമാക്കും. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാത്രിയില്‍ മാത്രമല്ല, പകല്‍ സമയങ്ങളിലും പിങ്ക് ബസിന്റെ സേവനം ലഭ്യമാണ്.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷവും കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികളും പ്രതിഷേധം ശക്തമാക്കിയിരിക്കെ കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ നീക്കി.
പകരം രാജസ്ഥാൻ കേഡറിലെ 1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിയുമായ നരേഷ് പാൽ ഗംഗാവാറിനെ സെക്രട്ടറിയായി നിയമിച്ചു.
National
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയും പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പോലീസ് തല്ലിച്ചതച്ചതും പാര്‍ലമെന്റിലും പുറത്തും വീണ്ടും ആളിക്കത്തുന്നു.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ ഗാന്ധി സ്മൃതിയിലേക്ക് ഇന്നലെ രാത്രി വീണ്ടും നടത്തിയ അപ്രതീക്ഷിത മിന്നല്‍യാത്ര പോലീസ് ആദ്യം തടഞ്ഞതും പിന്നീട് ബാരിക്കേഡ് മാറ്റിയതും അടക്കമുള്ള സംഭവങ്ങള്‍ പ്രശ്നം സങ്കീര്‍ണമാക്കി. രാജ്യമാകെ സമരത്തീച്ചൂളയിലേക്കു മാറിയതോടെ നീറ്റ് പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി.
പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഇന്നലെ വൈകുന്നേരം ചേര്‍ന്ന പ്രതിപക്ഷ എംപിമാരുടെ യോഗത്തിനു പിന്നാലെയാണ് മൂന്നു ബസുകളിലായി ഗാന്ധിസ്മൃതിയില്‍ സത്യഗ്രഹത്തിനായി പുറപ്പെട്ടത്. ബസുകള്‍ പുറപ്പെട്ടയുടന്തന്നെ റോഡില്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി പോലീസ് തടഞ്ഞു.
രാഹുല്‍തന്നെ നേരിട്ടിറങ്ങി പോലീസ് മേധാവികളുമായി ചര്‍ച്ച നടത്തിയാണു യാത്ര തുടര്‍ന്നത്. രാഹുലിന്റെ വസതിയിലേക്ക് എംപിമാരെ വിളിച്ചപ്പോള്‍പ്പോലും അതൊരു മിന്നല്‍ സമരത്തിനുവേണ്ടിയാണെന്ന് എംപിമാര്‍ അറിഞ്ഞിരുന്നില്ല.
ആറിനു കടകളടയ്ക്കണം
അതേസമയം, ബാരിക്കേഡുകളും പോലീസ് നിയന്ത്രണങ്ങളും വകവയ്ക്കാതെ ആയിരങ്ങളാണ് സമരവേദിയിൽ എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാർ നിറയുന്ന സാഹചര്യത്തിൽ കൊണാട്ട് പ്ലേസിലെ കടകൾ വൈകുന്നേരം ആറ് മണിയോടെ അടക്കണമെന്ന് പോലീസ് വ്യാപാരികൾക്ക് നിർദേശം നൽകി. ജന്തർമന്തറിലേക്ക് വരുന്നവരെ തടയാൻ നഗരത്തിൽ വൻ പോലീസ് ബന്തവസുണ്ട്. ന്യൂഡൽഹി മേഖലയിൽ പലയിടത്തും ശക്തമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിനിടെ പോലീസ് ക്രൂരതയ്ക്ക് ഇരയായവർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ഇന്ന് സമാധാനപരമായ പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തു. ഒത്തുചേരുന്നിടത്ത് അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ഉറക്കെ വായിച്ചുകൊണ്ട് സമാധാനപരമായി പങ്കുചേരാനാണ് ആഹ്വാനം.
National
ന്യൂഡൽഹി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി അറസ്റ്റിൽ. ഇന്റർപോളിന്റെ സഹായത്തോടെ സൗദി അറേബ്യയിലെ ജിദ്ദയിൽനിന്നാണ് പ്രതിയെ കണ്ടെത്തിയത്.
മൂന്നുമാസം ഇയാൾ ജിദ്ദ ജയിലിലായിരുന്നു. പ്രതിയെ ഡൽഹിയിലെത്തിച്ചശേഷമാണ് എൻഐഎ അറസ്റ്റ് രേഖപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്നു അറസ്റ്റിലായ മുഹമ്മദ് അലി.
2022 ഏപ്രിൽ 16-നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസൻ കൊല്ലപ്പെട്ടത്.
Kerala
കൊച്ചി: കൈവിലങ്ങ് അണിയിച്ച വ്യക്തിയെ പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയോ അനാവശ്യമായി മാധ്യമശ്രദ്ധയ്ക്കു വിധേയനാക്കുകയോ ചെയ്യരുതെന്നു നിർദേശിച്ച് ഡിജിപിയുടെ സർക്കുലർ. കൈവിലങ്ങ് ഉപയോഗിക്കുന്നതു സംബന്ധിച്ച് അവ്യക്തതയുണ്ടെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സര്ക്കുലറിറക്കുന്നതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ ഉത്തരവില്‍ പറയുന്നു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) 2023ലെ വകുപ്പ് 43(3) പ്രകാരം കുറ്റകൃത്യത്തിന്റെ തീവ്രതയനുസരിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുമ്പോഴും കോടതിയില്‍ ഹാജരാക്കുമ്പോഴും കൈവിലങ്ങ് അണിയിക്കാന്‍ പോലീസ് ഉദ്യോഗസ്ഥന് അധികാരമുണ്ടെന്ന് ഉത്തരവിലുണ്ട്. എന്നാല്‍, ഇതു വിവേചനാധികാരമാണെന്നും നിര്‍ബന്ധമല്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ബിഎന്‍എസ്എസ് വകുപ്പ് 43(3)ല്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളിലെ പ്രതിയാണെന്ന കാരണത്താല്‍ മാത്രം കൈവിലങ്ങ് ഉപയോഗിക്കരുത്. കുറ്റത്തിന്റെ സ്വഭാവം, ഗൗരവം, പ്രതിയുടെ പെരുമാറ്റം, രക്ഷപ്പെടാനുള്ള സാധ്യത, അക്രമാസക്തമായ പെരുമാറ്റത്തിനു സാധ്യത, സുരക്ഷാസാഹചര്യം എന്നിവ പ്രത്യേകം വിലയിരുത്തിയശേഷമേ കൈവിലങ്ങ് ഉപയോഗിക്കാവൂ.
കൈവിലങ്ങ് ഉപയോഗിക്കുന്ന എല്ലാ സാഹചര്യങ്ങളിലും അതിനുള്ള വ്യക്തമായ കാരണം അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥന് രേഖപ്പെടുത്തണം. ജനറല്‍ ഡയറിയിലും കസ്റ്റഡിയിലുള്ളവരുടെ രജിസ്റ്ററായ കെപിഎഫ്-150ലും ഇതു രേഖപ്പെടുത്തണം. പ്രതിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ രേഖാമൂലം കോടതിയെ ഇക്കാര്യം അറിയിക്കുകയും വേണം.
ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം വ്യക്തികളുടെ അവകാശം പാലിക്കണം. പ്രായാധിക്യം, ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍, ശാരീരിക അവശത, ഭിന്നശേഷി തുടങ്ങിയ സാഹചര്യങ്ങളില്‍ സുരക്ഷാഭീഷണി അതീവ ഗുരുതരമല്ലെങ്കില്‍ സാധാരണയായി കൈവിലങ്ങ് ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഒരാളുടെ അന്തസിനു കളങ്കം വരുത്താനായി ബോധപൂര്‍വം വിലങ്ങ് ധരിപ്പിക്കരുത്. കോടതിയില്‍ ഹാജരാക്കാന്‍ അകന്പടി പോകുന്ന ഉദ്യോഗസ്ഥരുടെ സൗകര്യത്തിനായി വിലങ്ങ് ധരിപ്പിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.
ജില്ലാ പോലീസ് മേധാവിമാര്‍ ഈ നിര്‍ദേശങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി കര്‍ശനമായി നടപ്പാക്കമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്കുന്നു.
Kerala
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ 38 തദ്ദേശവാർഡുകളിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും.
38 തദ്ദേശ വാർഡുകളിലെ കരട് പട്ടികയിൽ ആകെ 3,06,947 വോട്ടർമാരാണുള്ളത്. ഇതിൽ 1,57,616 സ്ത്രീകളും 1,49,327 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. 38 വാർഡുകൾക്കായി 385 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കും.
കരടു പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്/വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ sec.ker ala.gov.in വെബ്സൈറ്റിലും പരിശോധിക്കാം. കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ഓഗസ്റ്റ് അഞ്ചു വരെ പേരു ചേർക്കാം. കഴിഞ്ഞ ജനുവരി ഒന്നിനകം 18 വയസ് തികഞ്ഞവർക്കു പേരു ചേർക്കാം. കമ്മീഷന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
രണ്ടു കോർപറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്നു മുനിസിപ്പാലിറ്റി വാർഡുകൾ (തൃശൂർ, പാലക്കാട്, കണ്ണൂർ), മൂന്നു ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴു ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
Kerala
തിരുവനന്തപുരം: കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക സമിതികൾ സംസ്ഥാന സർക്കാർ പുനഃസംഘടിപ്പിച്ചു.
ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് ചെയർമാനായും അതത് ജയിൽ സൂപ്രണ്ടുമാർ മെമ്പർ സെക്രട്ടറിമാരായും പ്രവർത്തിക്കുന്ന സമിതിയിൽ ജില്ലാ കളക്ടർമാർ, ജില്ലാ സെഷൻസ് ജഡ്ജിമാർ, ജില്ലാ പോലീസ് മേധാവികൾ, ജില്ലാ പ്രൊബേഷൻ ഓഫീസർമാർ എന്നിവർ ഔദ്യോഗിക അംഗങ്ങളായിരിക്കും. ഇവർക്ക് പുറമെ സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന പ്രമുഖ വ്യക്തികളെ നോൺ-ഒഫീഷ്യൽ അംഗങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, മുൻ ഡിസിസി അധ്യക്ഷൻ കരകുളം കൃഷ്ണപിള്ള, ഡോ. ആർ. വത്സലൻ എന്നിവരെയാണ് നോൺ-ഒഫീഷ്യൽ അംഗങ്ങളായി നിയമിച്ചത്.
വിയ്യൂർ സെൻട്രൽ ജയിലിൽ അഡ്വ. ജോസഫ് ടാജറ്റ്, സുന്ദരൻ കുന്നത്തുള്ളി, ജോസഫ് ചാലിശേരി എന്നിവരും കണ്ണൂർ സെൻട്രൽ ജയിലിൽ അഡ്വ. മാർട്ടിൻ ജോർജ്, സജീവ് മറോളി, ജയകൃഷ്ണൻ എന്നിവരും സമിതിയിലുണ്ടാകും. തവനൂർ സെൻട്രൽ ജയിലിൽ ഇ.പി. രാജീവ്, പുരുഷോത്തമൻ മാസ്റ്റർ, എം. അബ്ദുള്ളക്കുട്ടി എന്നിവരെയാണ് സമിതിയംഗങ്ങളായി തീരുമാനിച്ചത്.
വിവിധ തുറന്ന ജയിലുകളിലും വനിതാ ജയിലുകളിലും പുതിയ പ്രതിനിധികളെ നിയമിച്ചിട്ടുണ്ട്. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ ടി. ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ, സി.എസ് ലെനിൻ എന്നിവരെയും ചീമേനിയിൽ അഡ്വ. കെ.കെ രാജേന്ദ്രൻ, ഹക്കീം കുന്നേൽ, ബി.പി പ്രദീപ് കുമാർ എന്നിവരെയും വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ടി.വി ചന്ദ്രൻമോഹൻ, അബ്ദുൾസലാം, ഗോപപ്രതാപൻ എന്നിവരെയും നിയമിച്ചു.
കൂടാതെ തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ വനിതാ ജയിലുകളിലേക്കും തിരുവനന്തപുരം തുറന്ന വനിതാ ജയിലിലേക്കും പുതിയ നോൺ-ഒഫീഷ്യൽ വനിതാ അംഗങ്ങളെയും ഉൾപ്പെടുത്തി സമിതികൾ വിപുലീകരിച്ചു.
Leader Page
1975 ജൂൺ 25നു തുടങ്ങി 1977 മാർച്ച് 21ന് അവസാനിച്ച അടിയന്തരാവസ്ഥയെക്കുറിച്ചു ധാരാളം നോവലുകളും കഥകളും നാടകങ്ങളും ഓർമക്കുറിപ്പുകളും കവിതകളും കാർട്ടൂണുകളും ഉണ്ടായിട്ടുണ്ട്. പല ഭാഷകളിലും അവ പ്രകാശിതമായി.
പതിനഞ്ചോളം ഭാഷകളിൽ എഴുതപ്പെട്ട 280 കവിതകളുടെ സമാഹാരമാണ് ‘അടിയന്തരാവസ്ഥയുടെ ശബ്ദങ്ങൾ: 1975-1977 ലെ അടിയന്തരാവസ്ഥക്കെതിരേയുള്ള പ്രതിഷേധ കവിതകളുടെ അഖിലേന്ത്യാ സമാഹാരം’. അമേരിക്കയിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രഫസറും പ്രശസ്ത സാഹിത്യ നിരൂപകനുമായിരുന്ന ജോൺ ഒലിവർ പെറിയാണ് ഈ കവിതകൾ സമാഹരിച്ചത്.
അടിയന്തരാവസ്ഥയോടും അത് സൃഷ്ടിച്ച പൊതുവായ സാമൂഹിക, രാഷ്ട്രീയ, വൈയക്തിക അന്തരീക്ഷത്തോടുമുള്ള പ്രതികരണമായി ഉയർന്നുവരുന്ന ഏത് വികാരങ്ങളുടെയും കവിതാരൂപത്തിലുള്ള ആവിഷ്കാരത്തെയാണ് പെറി പ്രതിഷേധ കവിതകളായി നിർവചിക്കുന്നത്.
വിമത കവിത (underground poetry) എന്ന ഗണത്തിൽപ്പടുത്തിയിട്ടുള്ള ഈ കവിതകൾ വായനക്കാർക്ക് ‘അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ശ്രദ്ധേയമായ വസ്തുതകൾ’ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന ഒരു ലിസ്റ്റ് നൽകുന്നു. ആയിരക്കണക്കിന് സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരെ അറസ്റ്റ് ചെയ്യൽ, പത്ര സെൻസർഷിപ്പ്, രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കരുതപ്പെടുന്ന പണിമുടക്കുകൾ, പ്രകടനങ്ങൾ, യോഗങ്ങൾ എന്നിവ നിരോധിക്കൽ എന്നിവയ്ക്കു പുറമേ നീതിന്യായ വ്യവസ്ഥ, ഉദ്യോഗസ്ഥവൃന്ദം, ട്രേഡ് യൂണിയനുകൾ, അക്കാദമിക് മേഖല, പൊതുജനങ്ങൾ എന്നിവരുടെ സ്വാതന്ത്ര്യം വെട്ടിച്ചുരുക്കിയ ഭരണഘടനാ ഭേദഗതികൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
അടിയന്തരാവസ്ഥയെ ജനങ്ങൾ എങ്ങനെയാണ് യഥാർഥമായി അനുഭവിച്ചറിഞ്ഞത് എന്നതിന്റെ എഴുതപ്പെട്ട ആവിഷ്കാരങ്ങൾകൂടിയാണ് ഈ കവിതകൾ എന്ന് പ്രഫ. പെറി അവകാശപ്പെടുന്നു. രാഷ്ട്രീയവും കവിതയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതായിരുന്നു ഇതിനു പിന്നിലെ അടിസ്ഥാനപരമായ വിശ്വാസം.
അനീമിയയ്ക്കും ലുകീമിയയ്ക്കും മധ്യേ
ഈ കവിതാ സമാഹാരത്തിന് ആമുഖം എഴുതിയിരിക്കുന്നത് കവി അയ്യപ്പ പണിക്കരാണ്. അദ്ദേഹം എഴുതുന്നു: “രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ കാലഘട്ടങ്ങളിൽ രചിക്കപ്പെട്ട മികച്ച കവിതകളിലെല്ലാം പൊതുകാര്യങ്ങളിൽ കവിത പുലർത്തുന്ന നിസംഗമായ ഒരു പങ്കാളിത്തം തീർച്ചയായും കാണാൻ കഴിയും. രാഷ്ട്രീയമില്ലായ്മ എന്ന വിളർച്ചയ്ക്കും (അനീമിയ), രാഷ്ട്രീയം മാത്രമെന്ന അർബുദത്തിനും (ലുകീമിയ) മധ്യേയാണ് എക്കാലത്തെയും മഹത്തായ കവിതകൾ അതിന്റെ വഴി വെട്ടിത്തുറന്നു മുന്നോട്ടു പോയിട്ടുള്ളത്. എന്തായാലും ഈ കവിതകളിൽ പ്രകടിപ്പിക്കപ്പെടുന്ന മനോഭാവങ്ങളുടെയും വികാരങ്ങളുടെയും പരിധി വളരെ വലുതാണെങ്കിലും, അവ വ്യക്തമാക്കുന്നത് ഒരു അടിച്ചമർത്തൽ ഭരണകൂടത്തോടുള്ള പ്രതിഷേധമാണ്.”
ഭരണകൂടങ്ങൾ മനുഷ്യാവകാശങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന എല്ലാ കാലത്തും പ്രസക്തമാണ് ഇത്തരം കവിതകൾ. പക്ഷേ പ്രതിഷേധ കവിതകളുടെ സ്വാധീനം ‘വളരെ തുച്ഛമാണ്’ എന്ന് പ്രഫ. പെറി പറയുന്നു. “ഒരു സമൂഹത്തിന്റെ വികാരങ്ങളെ ചരിത്രത്തിലേക്ക് എത്തിക്കുന്ന പുഴയിലെ ഒരു ചെറിയ തുള്ളി” മാത്രമാണതെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. പ്രതിഷേധ കവിതകൾ ജനങ്ങളുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും, അവ പൊതുസംഭവങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എങ്കിലും കവിതയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം നമ്മുടെ കാലത്തും പ്രസക്തമാണ്. കന്നഡ കവി റംസാൻ എ. ദർഗയുടെ കവിത ഉദാഹരണം.
‘ഹലോ, മാഡം, സുഖമാണോ?
ബിസ്കറ്റ് തിന്നുന്ന നിങ്ങളുടെ പട്ടിക്ക് സുഖം തന്നെയല്ലേ?
നിങ്ങളുടെ കാർ നല്ല ‘കണ്ടീഷനിൽ’ ആണോ?
പിന്നെ, സ്വന്തം ബംഗ്ലാവിലേക്ക് താമസം മാറിയോ?
ക്ഷമിക്കണം, ഞാൻ നിങ്ങളെ ചോദ്യങ്ങൾ കൊണ്ട്
ബുദ്ധിമുട്ടിക്കുകയാണെന്ന് ദയവായി വിചാരിക്കരുത്.
ഇല്ല, ഇത് എന്റെ ഒരു കവിത മാത്രമാണ്,
ഇതിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല.’
അയ്യപ്പ പണിക്കരുടെ,
‘കടുക്കത്തോടിടിച്ചിട്ടു കലക്കിക്കഷായമാക്കി
കഴുത്തില്ക്കൂടിറക്കുമ്പോള് അമ്മച്ചി
കടിച്ചല്ലേ പിടിച്ചല്ലേ കടുപ്പം കാട്ടല്ലേ
കടുക്ക ഞാൻ കുടിച്ചേക്കാം’,
എന്നുള്ള വരികൾ ഇന്നും പ്രസക്തമാണ്. നവ്റോസ് മോഡിയുടെ ‘കിഴ്വെണ്മണി’ എന്ന കവിത ‘എല്ലാറ്റിനെയും കയ്പ്പുള്ളതാക്കി മാറ്റുന്ന ഈ രാഗം ഇനി പാടാതിരിക്കാൻ കഴിയില്ലേ? ചെറുപ്പക്കാരായ പാട്ടുകാർ ഈ നാട്ടിൽ ഉദയം കൊണ്ടിട്ടുണ്ടത്രേ, തകർന്ന നാക്കുകളാൽ ഈ പ്രവചനം മന്ത്രിക്കുന്നവർ-ഇത്തരം നിരാശയ്ക്ക് മറ്റൊരു അവസാനമില്ലെന്ന്, അതിന്റെ വേരുകളെ ചോരയൊഴുക്കി അറുത്തുമാറ്റുന്നതല്ലാതെ.’ ഈ കവിതയ്ക്ക് നമ്മുടെ കാലത്തെ ചെറുപ്പക്കാരായ ‘പാറ്റകളുടെ’ ചോദ്യങ്ങളോട്, അവരുടെ വിദ്യാഭാസ അവകാശങ്ങൾക്കു വേണ്ടിയുള്ള ചെറുത്തുനിൽപ്പിനോട് സാമ്യം തോന്നിയാൽ അദ്ഭുതമില്ല.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാൻ അടുത്ത ആഴ്ച പാർലമെന്റിൽ ബിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി വൈകി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തിൽ ഒരൊറ്റ ദിവസത്തിനിടെ പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ പ്രതികരണമാണിത്.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്ന് ഡൽഹി ഹൈക്കോടതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എക്സിലൂടെ മോദിയുടെ വീഡിയോ സന്ദേശം എത്തിയത്.
"ചോദ്യപേപ്പർ ചോർച്ച എന്നത് ചെറിയൊരു വിഷയമല്ല. ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് കടുത്ത മാനസിക വിഷമമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടര മാസത്തിനിടെ സർക്കാർ നിരവധി കർശന നടപടികൾ കൈക്കൊണ്ടതെന്നും മോദി പറഞ്ഞു.
പ്രതികൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനായി വെള്ളിയാഴ്ച കേന്ദ്രമന്ത്രിസഭാ യോഗം ചേരുമെന്നും മോദി കൂട്ടിച്ചേർത്തു. കുറ്റവാളികളെ ഇതിനകം തന്നെ പിടികൂടി ജയിലിലടച്ചിട്ടുണ്ടെന്നും വിദ്യാർഥികളുടെ ഒരു വർഷം പോലും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായാണ് പരീക്ഷകൾ എത്രയും വേഗം വീണ്ടും നടത്താൻ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെ കുറിച്ച് വീഡിയോ സന്ദേശത്തിൽ യാതൊരു പരാമർശവുമില്ല.
National
ന്യൂഡൽഹി: ഡിജിറ്റൽ മുന്നേറ്റമായി വളർന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ ജന്തർ മന്തറിലെ പ്രതിഷേധത്തിൽ ചർച്ചാവിഷയമായി സമരക്കാർ ഉയർത്തിക്കാട്ടുന്ന പോസ്റ്ററുകളും.
ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും സർക്കാരിന്റെ ഏകാധിപത്യ പ്രവണതയെ കുറ്റപ്പെടുത്തിയും പുതുതലമുറയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതിനെതിരേ വിമർശനമുന്നയിച്ചും നൂറുകണക്കിനു പോസ്റ്ററുകളാണ് ജന്തർ മന്തറിൽ ഉയർത്തുന്നത്.
സർഗാത്മകതകൊണ്ടും ആഖ്യാനഭംഗികൊണ്ടും ജന്തർ മന്തറിലുയരുന്ന മുദ്രാവാക്യങ്ങളെക്കാൾ ശക്തമാകുകയാണ് കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണയ്ക്കുന്നവർ സ്വന്തം കൈപ്പടയിൽ തയാറാക്കുന്ന പോസ്റ്ററുകൾ.
ചിന്ത നിയമവിധേയമായിരിക്കുമ്പോൾത്തന്നെ ചിന്തിക്കുക, ഞങ്ങൾ പഠിച്ചു നിങ്ങൾ പരാജയപ്പെട്ടു, സിഎം മോദി ടു പിഎം നാസി എന്നിങ്ങനെയാണ് പോസ്റ്ററുകൾ. ഓൺലൈനി കാർട്ടൂണുകൾ നീക്കം ചെയ്താൽ വിദ്യാർഥികളും യുവാക്കളും കടലാസിലെ കലാവിഷ്കാരത്തിലൂടെ പ്രതിരോധിക്കുമെന്ന് പ്രതിഷേധക്കാർ പറയുന്നു.
നിരവധി യുവാക്കളാണ് ജന്തർ മന്തറിന്റെ സമരഭൂമിയിലിരുന്ന് പ്രതിഷേധ മുദ്രാവാക്യങ്ങളും കാർട്ടൂണുകളുമടങ്ങുന്ന പോസ്റ്ററുകൾ എഴുതി വരച്ചു തയാറാക്കുന്നത്. ജന്തർ മന്തറിൽ ഉയർത്തിപ്പിടിച്ച കൈകൾക്കിടയിലെ പോസ്റ്ററുകളിൽ കുട്ടികളും മാതാപിതാക്കളുമടക്കമുള്ളവർ എഴുതി തയാറാക്കിയ പോസ്റ്ററുകളുമുണ്ട്.
National
ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർഥിസമരം ശക്തമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിഞ്ഞെങ്കിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ ഒരടി പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് വിദ്യാർഥികൾ.
നീറ്റ് ക്രമക്കേടിൽ ഉത്തരവാദികളായവരെ ശിക്ഷിക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കാമെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയെങ്കിലും അതുകൊണ്ടു മാത്രം പരിഹാരമുണ്ടാകില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി വ്യക്തമാക്കി. ജന്തർ മന്തറിലോ സമീപത്തെ മറ്റേതെങ്കിലും സ്ഥലത്തോ ചർച്ച നടത്താമെന്ന വിദ്യാർഥികളുടെ ആവശ്യം കേന്ദ്രസർക്കാർ തള്ളി.
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുടെ വസതിയിലോ ഓഫീസിലോ ചർച്ച നടത്താമെന്ന നിലപാടിൽ തന്നെയാണു സർക്കാർ. എന്നാൽ കേന്ദ്രസർക്കാരിന്റെ ഈ നിലപാട് പൂർണമായും തള്ളിക്കളയുന്നതായി സിജെപി വ്യക്തമാക്കി. ഇരുകൂട്ടരും നിലപാടിൽ വിട്ടുവീഴ്ച ചെയ്യാത്ത സാഹചര്യത്തിൽ ഉടൻ ചർച്ചയ്ക്കുള്ള സാധ്യത മങ്ങി.
തിങ്കളാഴ്ച നഡ്ഡയുടെ ഔദ്യോഗിക വസതിയിൽ രണ്ടു മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് സിജെപി പ്രതിനിധികൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി ആവശ്യം കേന്ദ്രസർക്കാരിനെ അറിയിച്ചത്. എന്നാൽ നാലു ദിവസം പിന്നിട്ടിട്ടും ആവശ്യത്തോടു സർക്കാർ പ്രതികരിച്ചില്ല.
ചോദ്യപേപ്പർ ചോർച്ചാ കേസുകൾ പരിഹരിക്കുന്നതിന് അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നു മാത്രമാണ് വിദ്യാർഥി സമരവുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നടത്തിയ പ്രതികരണം. എന്നാൽ, സമരം തുടങ്ങി 34 ദിവസമെടുത്ത് പ്രധാനമന്ത്രി ആദ്യ പ്രതികരണം നടത്തിയെങ്കിലും ധർമേന്ദ്ര പ്രധാനെ ഇപ്പോഴും സംരക്ഷിക്കുന്ന നിലപാട് തുടരുകയാണെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ വിമർശിച്ചു.
അതേസമയം, വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിനിടെ പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായവർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ഇന്ന് സമാധാനപരമായ പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തു. വിദ്യാർഥികൾ ഒത്തുചേരുന്നിടത്ത് അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ഉറക്കെ വായിച്ചുകൊണ്ട് സമാധാനപരമായി പങ്കുചേരാനാണ് ആഹ്വാനം.
ജന്തർ മന്തറിനു സമീപപ്രദേശത്തെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും റോഡ് മാർഗം എത്തുന്ന വിദ്യാർഥികളെ തടഞ്ഞും സമരത്തിലെ പങ്കാളിത്തം കുറയ്ക്കാൻ ഡൽഹി പോലീസ് ശ്രമിച്ചിട്ടും സമരപ്പന്തലിലേക്ക് എത്തുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്.
ഓട്ടോറിക്ഷകളിലും വാഹനങ്ങളിലും എത്തുന്ന സമരക്കാരെ പാതിവഴിയിൽ ഇറക്കി വിടുന്ന നടപടിയടക്കം പോലീസ് സ്വീകരിക്കുന്നുണ്ട്. എന്നാൽ വിദ്യാർഥികൾക്കുപുറമെ മുതിർന്നവരും ജോലിക്കാരും ഉൾപ്പെടെ ആയിരങ്ങൾ സമരപ്പന്തലിലെത്തി വിദ്യാർഥിസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. കേരളത്തിൽനിന്നുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സമരത്തിന് പിന്തുണയുമായി എത്തുന്നവർ മണിക്കൂറുകൾ മുതൽ ദിവസങ്ങളോളം ചെലവിട്ടശേഷമാണു മടങ്ങുന്നത്.
ജന്തർ മന്തറിനു സമീപം സെൻട്രൽ ഡൽഹിയിൽ അനിശ്ചിതകാലത്തേക്ക് സർക്കാർ ഇന്റർനെറ്റ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. സമരക്കാരുടെയും സമരത്തിന് എത്തുന്നവരുടെയും ആശയവിനിമയം തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു വിലക്ക്.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കതിരേ ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കു നേരേയുണ്ടായ പോലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി.
രാജ്യത്തെ യുവാക്കളുടെ നേട്ടങ്ങളുടെ അംഗീകാരം ഏറ്റെടുക്കുന്ന പ്രധാനമന്ത്രി ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാകണമെന്നു പ്രിയങ്ക ആവശ്യപ്പെട്ടു.
വിദ്യാർഥികൾക്കു നേരേ ലാത്തിച്ചാർജ് നടത്തിയ ശേഷം, സാമൂഹികമാധ്യത്തിൽ യുവാക്കളുടെ ഭാവിയെപ്പറ്റി പ്രധാനമന്ത്രി ആശങ്കപ്പെടുന്നതു വഞ്ചനാപരമായ സമീപനമാണ്.
തന്റെ മുക്കിനുതാഴെ 152 പരീക്ഷപേപ്പറുകൾ ചോർന്നിട്ടും ഒന്നിൽപ്പോലും നടപടിയെടുക്കാൻ മോദിക്ക് കഴിഞ്ഞിട്ടില്ല. രാജ്യത്തെ യുവാക്കളുടെ ഭാവിഇല്ലാതാക്കിയതിന്റെ പൂർണ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
National
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാനും നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചു ചര്‍ച്ച നടത്തുന്നതിനും പ്രതിപക്ഷം രണ്ടു ഉപാധികള്‍ മുന്നോട്ടുവച്ചു.
യാതൊരു ഉപാധികളുമില്ലാതെ ചര്‍ച്ചയ്ക്കു തയാറാണെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനു പിന്നാലെയാണു കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉപാധികള്‍ പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കുക, നീറ്റ് ക്രമക്കേടും വിദ്യാര്‍ഥി മര്‍ദനവും സംബന്ധിച്ച് ചട്ടം 267 പ്രകാരം മറ്റു നടപടികള്‍ സസ്പെന്‍ഡ് ചെയ്ത് അടിയന്തര പ്രമേയത്തിന് (അഡ്ജേണ്‍മെന്റ് മോഷന്‍) അംഗീകാരം നല്‍കുക എന്നിവയാണ് ഉപാധികളെന്ന് ഖാര്‍ഗെ രാജ്യസഭയില്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രി ആദ്യം രാജിവയ്ക്കണം. അതിനുശേഷം ചട്ടം 267 പ്രകാരം ചര്‍ച്ച നടക്കണം. ഇതെന്തു ജനാധിപത്യമാണ്? നിങ്ങള്‍ വിദ്യാര്‍ഥികളെ മര്‍ദിക്കുകയാണ്- ഖാര്‍ഗെ പറഞ്ഞു.
പ്രതിപക്ഷ നേതാവ് പറഞ്ഞ ഉപാധികള്‍ കൂടിയേ തീരൂവെന്നും മന്ത്രി പുറത്തുപോകണമെന്നും ഡിഎംകെ നേതാവ് തിരുച്ചി ശിവ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
National
പാറ്റ്ന: ഡൽഹി ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിന്റെ തുടർച്ചയായി ബിഹാറിലും പ്രക്ഷോഭം അക്രമാസക്തമാകുന്നു.
കതിഹാർ, ദർഭംഗ, ബെഗുസരായ് ജില്ലകളിൽ ആയിരക്കണക്കിനു വിദ്യാർഥികൾ തെരുവിലിറങ്ങി. പലയിടത്തും പ്രതിഷേധക്കാർക്കുനേരേ പോലീസ് ലാത്തിച്ചാർജും വാട്ടർ പീരങ്കിയും പ്രയോഗിച്ചു.
മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരേയായിരുന്നു വിദ്യാർഥികളുടെ മാർച്ച്. കതിഹാറിൽ കളക്ടറേറ്റിനു മുന്നിൽ ബാരിക്കേഡുകൾ തകർത്ത പ്രതിഷേധക്കാർ പോലീസിനുനേരേ കല്ലെറിഞ്ഞു. തുടർന്നാണ് പോലീസ് ലാത്തി വീശിയത്.
ദർഭംഗയിലും ബെഗുസരായിയിലും സമാനമായ രീതിയിൽ പോലീസും വിദ്യാർഥികളും ഏറ്റുമുട്ടി.
National
മുംബൈ: മഹാരാഷ്ട്രയിൽ വിദ്യാർഥിപ്രക്ഷോഭകരെ മയക്കുമരുന്നു കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയ പോലീസുകാരനു സസ്പെൻഷൻ. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. പോലീസ് ഡ്രൈവർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിച്ചതോടെയാണു നടപടി.
പോലീസുകാരന്റെ ഭാഗത്തുനിന്നുണ്ടായത് തീർത്തും തെറ്റായ നടപടിയാണെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. പോലീസുകാരനെതിരേ ഉടനടി നടപടിയുണ്ടായ തായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
വിവാദമായ 25 സെക്കൻഡ് വീഡിയോയിൽ പോലീസുകാരൻ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെ ഭീഷണിപ്പെടുത്തുന്നതു കാണാം. "നിങ്ങളെ വീണ്ടും ഇവിടെക്കാണാൻ ഇടയായാൽ 50 ഗ്രാം പൗഡർ നിങ്ങളുടെ പോക്കറ്റിൽ തിരുകും. നിങ്ങൾക്ക് ജാമ്യംപോലും കിട്ടില്ല. ജീവിതം ഇല്ലാതാകും. നിങ്ങൾ മൂലം നിരവധി ബുദ്ധിമുട്ടുകളാണ് ഞങ്ങൾ അനുഭവിക്കുന്നത്''- വീഡിയോയിൽ പോലീസുകാരൻ പറയുന്നു.
ജനാധിപത്യപരമായ എതിർപ്പുകളെ ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ "കാക്കി ഗുണ്ടായിസം’നടത്തുകയാണെന്നു കോൺഗ്രസ് ആരോപിച്ചു. വീഡിയോ ദൃശ്യങ്ങൾ ശരിയാണെങ്കിൽ, ഇത് വിദ്യാർഥികളെ ഭീഷണിപ്പെടുത്താനുള്ള ശ്രമം മാത്രമല്ല, ജനാധിപത്യ അവകാശങ്ങൾക്കു നേരേയുള്ള നേരിട്ടുള്ള ആക്രമണമാണ്.
വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് ഭീഷണികളിലൂടെയല്ല, ഉത്തരവാദിത്വത്തോടെയാണു മറുപടി നൽകേണ്ടതെന്നും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കോൺഗ്രസ് പ്രതികരിച്ചു.
ജനാധിപത്യത്തിലെ കറുത്ത പാടാണിതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ഹർഷവർധൻ സപ്കൽ പറഞ്ഞു. വിദ്യാർഥികൾക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്കും മുംബൈ പോലീസ് കമ്മീഷണർക്കും കോൺഗ്രസ് നിവേദനം നൽകി.
കോക്രോച്ച് ജനതാ പാർട്ടിയുടെ വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെയാണു പോലീസ് ഭീഷണിപ്പെടുത്തിയത്.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധ മാർച്ചിനിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിലും പെല്ലറ്റ് പ്രയോഗത്തിലും ഗുരുതരമായി പരിക്കേറ്റ 19കാരൻ സാഹിൽ ലോചാബിന്റെ കാഴ്ചശക്തി തിരികെ ലഭിക്കുമോ എന്ന ആശങ്കയിൽ കുടുംബം.
ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിയായ സാഹിലിന്റെ വലതുകണ്ണിലും മുഖത്തും നെഞ്ചിലും പെല്ലറ്റ് ഏൽക്കുകയും കാഴ്ച പൂർണമായി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
കാഴ്ച തിരികെ കിട്ടാൻ ഒരു ശതമാനം മാത്രമാണ് സാധ്യതയെന്ന് തുടക്കത്തിൽ ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിലും എയിംസ് ട്രോമ സെന്ററിലെ വിദഗ്ധ ചികിത്സയ്ക്കുശേഷം നിലവിൽ നേരിയ പുരോഗതിയുണ്ടെന്നും എന്നാൽ, കാഴ്ചയുടെ കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ലെന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
പോലീസിൽ ചേരാൻ ആഗ്രഹിച്ച് മത്സരപരീക്ഷകൾക്ക് തയാറെടുക്കുകയായിരുന്ന സാഹിലിന്റെ നെഞ്ചിലും ശരീരത്തിൽ ആഴത്തിലും ലോഹ പെല്ലറ്റുകൾ തറച്ചിട്ടുണ്ട്. എന്നാൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചു എന്ന കാര്യം ഡൽഹി പോലീസ് സമ്മതിച്ചിട്ടില്ല.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച നടത്തുന്നവർക്കെതിരെ വിചാരണ വേഗത്തിലാക്കാനുള്ള ഫാസ്റ്റ് ട്രാക്ക് കോടതികളുടെ രൂപീകരണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം വളരെ ചെറുതും വളരെ വൈകിയതും വളരെ വഞ്ചനാപരവുമാണെന്നു വിമർശിച്ചു കോൺഗ്രസ്.
ഇന്ത്യയിലെ വിദ്യാർഥികൾക്ക് ഇത്തരം ഭാഗികമായ നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള മോദി സർക്കാരിന്റെ പരാജയത്തിൽ യഥാർഥ ഉത്തരവാദിത്വമാണ് അവർ തേടുന്നതെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിലൂടെ കുറ്റപ്പെടുത്തി.
കഴിഞ്ഞ 12 വർഷത്തിനിടെ ചോദ്യപേപ്പർ ചോർച്ച അനുവദിച്ചതിന്റെയും അതെങ്ങനെ മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നതിന്റെയും സത്യം പ്രധാനമന്ത്രി ആദ്യം മനസിലാക്കണമെന്നു ജയ്റാം രമേശ് പറഞ്ഞു. മോദി സർക്കാരിന്റെ നിരീക്ഷണത്തിനു കീഴിൽ ചോദ്യപേപ്പർ ചോർച്ചകളുണ്ടായെന്നു സമ്മതിക്കാൻ പോലും ധൈര്യമില്ലെന്നു ജയ്റാം പറഞ്ഞു.
എൻടിഎയുടെ കീഴിൽ ചോദ്യപേപ്പർ ചോർച്ചകളുണ്ടായിട്ടില്ലെന്നു വിദ്യാഭ്യാസമന്ത്രാലയം പാർലമെന്ററി സമിതിയോട് മുമ്പ് അവകാശപ്പെട്ടതു ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് നേതാവിന്റെ വിമർശനം.
സത്യം അംഗീകരിക്കുന്നതിനുപകരം പ്രധാനമന്ത്രിയും ധർമേന്ദ്ര പധാനും ജനങ്ങളോടും പാർലമെന്റിനോടും ലജ്ജയില്ലാതെ കള്ളം പറയുകയാണെന്നും ജയ്റാം പറഞ്ഞു.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെച്ചൊല്ലി രാജ്യ തലസ്ഥാനത്ത് വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെ നിർണായക നടപടിയുമായി കേന്ദ്ര സർക്കാർ. കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ ചുമതലയിൽനിന്ന് നീക്കി. നരേഷ് പാലിനെ പുതിയ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു.
വിനീത് ജോഷിയെ പഞ്ചായത്തീരാജ് മന്ത്രാലയത്തിലേക്ക് സ്ഥലംമാറ്റിയാണ് പുതിയ നിയമനം. വിദ്യാർഥി സംഘടനകളുടെയും ഉദ്യോഗാർഥികളുടെയും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ പെട്ടെന്നുള്ള നടപടി.
അതേസമയം, സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറിയായി കർണാടക കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ടി.കെ. അനിൽകുമാറിനെ നിയമിച്ചു. മുൻ സെക്രട്ടറി സർവീസിൽ നിന്ന് വിരമിച്ചതിനെ തുടർന്നാണ് ഈ നിയമനം.
National
ന്യൂഡൽഹി: 2024 നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മുഖ്യം ആരോപണവിധേയനായിരുന്ന സഞ്ജീവ് മുഖിയ എന്ന സഞ്ജീവ് കുമാറിനെതിരേ തെളിവൊന്നും കണ്ടെത്തിയിട്ടില്ലെന്നു സിബിഐ. 2024 നീറ്റ് ചോദ്യപേപ്പർ മോഷ്ടിച്ചതിലും വിതരണം ചെയ്തതിലും സഞ്ജീവിനു ബന്ധമൊന്നുമില്ലെന്ന് സിബിഐ പ്രസ്താവനയിലൂടെ അറിയിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ മോഷണം നടന്നിട്ടുണ്ടെന്ന് 2024ൽ ബിഹാർ പോലീസ് ആദ്യമായി കണ്ടെത്തിയിരുന്നുവെന്നും കേസ് രജിസ്റ്റർ ചെയ്തിരുന്നുവെന്നും സിബിഐയുടെ പ്രസ്താവനയിൽ പറയുന്നു. മറ്റുള്ള ചോദ്യപേപ്പർ ചോർച്ച കേസുകളിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നായിരുന്നു രാജ്യവ്യാപകമായി ചർച്ചാവിഷയമായ 2024 നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സഞ്ജീവിനെ ബിഹാർ പോലീസ് എഫ്ഐആറിൽ പ്രതിചേർത്തതെന്നു സിബിഐ അറിയിച്ചു.
പിന്നീട് കേസ് സിബിഐക്ക് കൈമാറി. ചോദ്യപേപ്പർ മോഷണത്തിലും കൈമാറ്റത്തിലും ഉൾപ്പെട്ട ഓരോരുത്തരെയും ഇതിന്റെ ഗുണഭോക്താക്കളെയും തിരിച്ചറിഞ്ഞു.
പാറ്റ്ന ഹൈക്കോടതിക്കു മുമ്പാകെ 45 പ്രതികൾക്കെതിരായ ഒന്നിലധികം എഫ്ഐആറുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ കുറ്റത്തിൽ സഞ്ജീവിന്റെ പങ്കാളിത്തം സ്ഥാപിക്കുന്ന യാതൊരു തെളിവും സിബിഐക്ക് ലഭിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
ബിഹാറിലെ മറ്റു പല ചോദ്യപേപ്പർ ചോർച്ചകളിലും ആരോപണവിധേയനായ സഞ്ജീവ് മുഖിയ 2024 നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിയായതിനെത്തുടർന്ന് 11 മാസം ഒളിവിൽ പോയിരുന്നു. സഞ്ജീവിനെപ്പറ്റി വിവരം നൽകുന്നവർക്കു ബിഹാർ സർക്കാർ മൂന്നു ലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. ഒടുവിൽ കഴിഞ്ഞ വർഷം ഏപ്രിൽ 25നാണ് സഞ്ജീവിനെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയതിനു 2016ലും സഞ്ജീവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: പോലീസിന്റെ എല്ലാ നിയന്ത്രണങ്ങളും മറികടന്ന് ആയിരക്കണക്കിനാളുകളാണ് സമരവേദിയിലേക്ക് ഒഴുകിയെത്തുന്നത്. ജന്തർ മന്തർ ഉൾക്കൊള്ളുന്നതിലും അധികം ആളുകൾ എത്തുന്നതോടെ സമരാനുകൂലികൾ ഡൽഹിയിലെ ഏറ്റവും തിരക്കേറിയ കൊണാട്ട് പ്ലേസും പരിസര പ്രദേശങ്ങളിലുമായി നിറയും.
രാത്രിയാകുമ്പോഴേക്കാണ് സമരമേഖല നിറയുന്നത്. ഇവരെ പോലീസ് തടയുന്നതോടെ രാത്രിയിൽ ജന്തർ മന്തറിന് പുറത്തെ സമരവേദി യുദ്ധക്കളമായി മാറുന്നതാണ് കഴിഞ്ഞ രണ്ട് ദിവസമായി കാണുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ ആരംഭിച്ച ഏറ്റുമുട്ടൽ പുലർച്ചെ വരെ നീണ്ടു. പോലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തതോടെ പ്രതിഷേധക്കാർ കൈ യിൽ കിട്ടിയത് ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ചു. തങ്ങളെ മർദിച്ച പോ ലീസ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ വളഞ്ഞിട്ട് തിരിച്ചടിച്ചു. കൂടാതെ യൂണിഫോമില്ലാതെ മർദിച്ചവരെയും വിദ്യാർഥികൾ തിരിച്ചടിച്ചു.
വൈകുന്നേരത്തോടെ പ്രതിഷേധക്കാർ കൂടുതൽ എത്തുന്ന സാഹചര്യത്തിൽ കൊണാട്ട് പ്ലേസിലെ കടകൾ വൈകുന്നേരം ആറ് മണിയോടെ അടയ്ക്കണമെന്ന് വ്യാപാരികൾക്ക് പോലീസ് നിർദേശം നൽകി. അതേസമയം പ്രതിഷേധത്തെ തകർക്കാൻ ചിലർ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് സിജെപി ചൂണ്ടിക്കാട്ടി.
രാജ്യ തലസ്ഥാനം ബാരിക്കേഡുകളും പോലീസ് സന്നാഹങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ജന്തർ മന്തറിലെ സമരസ്ഥലത്തേക്ക് ആളുകൾ എത്തുന്നത് തടയാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ പോലീസ് സന്നാഹമാണുള്ളത്. നിസാമുദ്ദീൻ അടക്കമുള്ള പ്രദേശങ്ങളിൽ ഓട്ടോറിക്ഷകളിൽ സഞ്ചരിച്ചിരുന്ന വിദ്യാർഥികളെ പോലീസ് തടഞ്ഞുനിർത്തി വഴിയിൽ ഇറക്കിവിട്ടു.
ന്യൂഡൽഹി മേഖലയിൽ പലയിടത്തും ശക്തമായ ഗതാഗത നിയന്ത്രണമുണ്ട്. പോലീസ് നിയന്ത്രണം കടുപ്പിച്ചതോടെ മിക്കയിടത്തും വലിയ ഗതാഗതക്കുരുക്ക് നേരിടുന്നുണ്ട്.
അതേസമയം, ദേശസുരക്ഷാ നിയമ പ്രകാരം ആളുകളെ മൂന്നു മാസം വരെ മുൻകൂട്ടി തടങ്കലിൽ വയ്ക്കാൻ ഡൽഹി പോലീസിനുള്ള പ്രത്യേക അധികാരം ഒക്ടോബർ 18 വരെ നീട്ടി നൽകി ഡൽഹി ലഫ്.ഗവർണറുടെ ഔദ്യോഗിക വിജ്ഞാപനമിറങ്ങി. എന്നാൽ, ഇത് സാധാരണ ഭരണനടപടിയുടെ ഭാഗമാണെന്നാണ് ഡൽഹി പോലീസിന്റെ വിശദീകരണം.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെതിരേ രാജ്യത്തു പ്രതിഷേധം ശക്തമാകുന്നതിനിടെ അദ്ദേഹത്തിന്റെ മകൾ നൈമിഷ പ്രധാൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപേക്ഷിച്ചു.
അച്ഛൻ രാജ്യത്തെ വിദ്യാഭ്യാസമന്ത്രിയായിരിക്കെ മകൾ വിദേശത്തു പഠിക്കാൻ പോയതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ വലിയരീതിയിൽ സൈബർ ആക്രമണം നേരിട്ടതിനെത്തുടർന്നാണ് നടപടി.
അമേരിക്കയിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽനിന്നാണ് നൈമിഷ നിയമത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സംവിധാനത്തിൽ വിശ്വാസമില്ലാത്തതുകൊണ്ടാണോ മന്ത്രിയുടെ മകൾ വിദേശത്തു പഠിച്ചതെന്ന ചോദ്യങ്ങളുമായാണ് ഒരുവിഭാഗം ആളുകൾ രംഗത്തെത്തിയത്.
Kerala
കോതമംഗലം: വാഹനാപകടത്തില്‍ മരിച്ച സുഹൃത്തിന്റെ വീട്ടിൽപോയി അന്തിമോപചാരം അര്‍പ്പിച്ചു മടങ്ങവെ, തട്ടേക്കാട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെ ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
ഇടുക്കി കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 11.40നായിരുന്നു അപകടം.
ചെക്കുപോസ്റ്റ് ക്രോസ് ബാറില്‍ തല ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ് രക്തംവാര്‍ന്ന മോൻസിയെ കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു.
പൂയംകുട്ടിയിൽ വാഹനാപകടത്തില്‍ മരിച്ച സുഹൃത്തിനെ കണ്ട് മടങ്ങവെയായിരുന്നു അപകടം.
പരേതരായ ജോര്‍ജ് -ലീലാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഗ്രേസി, ബിന്‍സി.
International
വാഷിംഗ്ടൺ ഡിസി: സൗദി ഇസ്രയേലിനെ അംഗീകരിച്ചാൽ മാത്രമേ അമേരിക്കയുമായുള്ള ആണവക്കരാർ യാഥാർഥ്യമാകൂ എന്ന് പ്രസിഡന്റ് ട്രംപ്. സൗദി-യുഎസ് ആണവക്കരാർ പശ്ചിമേഷ്യയിൽ ആയുധമത്സരത്തിന് വഴിവയ്ക്കുമെന്ന വിമർശനങ്ങൾക്കിടെയാണു ട്രംപ് പുതിയ വ്യവസ്ഥ പ്രഖ്യാപിച്ചത്.
അറബി രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയ ഏബ്രഹാം ഉടന്പടിയിൽ സൗദിയും ചേരണമെന്നാണു ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് 2020ലാണ് ഈ ഉടന്പടിയുണ്ടായത്.
യുഎഇ, ബഹ്റിൻ രാജ്യങ്ങളാണ് അദ്യം ഉടന്പടിയിൽ ചേർന്നത്. ഇതോടെ ഇവരും ഇസ്രയേലും തമ്മിൽ സാധാരണ നിലയിലുള്ള നയതന്ത്രബന്ധം യാഥാർഥ്യമായി. സുഡാൻ, മൊറോക്കോ എന്നീ മുസ്ലിം രാജ്യങ്ങളും പിന്നീട് ഇസ്രയേലിനെ അംഗീകരിക്കാൻ തയാറായി. സൗദി ഏബ്രഹാം ഉടന്പടിയിൽ ചേരുമോ എന്നതിൽ വ്യക്തതയില്ല.
സൗദിയുമായുള്ള അമേരിക്കയുടെ സിവിലിയൻ ആണവക്കരാർ സൈനികേതര ആവശ്യങ്ങൾക്കു മാത്രമുള്ളതാണെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കുറിപ്പിൽ ‘ആണവ ഇന്ധന സന്പുഷ്ടീകരണം ഉണ്ടാവില്ല’ എന്ന് ബ്രാക്കറ്റിൽ ചേർത്തിട്ടുണ്ട്.
അമേരിക്കൻ സാങ്കേതികവിദ്യയിൽ സൗദിയുടെ ഊർജാവശ്യത്തിന് റിയാക്ടറുകൾ നിർമിക്കാനുള്ള കരാറാണു ബുധനാഴ്ച പ്രഖ്യാപിക്കപ്പെട്ടത്. ഇതിനായി സൗദിക്കു സ്വന്തം നിലയിൽ ആണവ ഇന്ധനമായ യുറേനിയം സന്പുഷ്ടീകരിക്കാനും അനുമതിയുണ്ടാകുമെന്നായിരുന്നു ആദ്യ അറിയിപ്പ്.
സൗദിക്ക് അണ്വായുധം സ്വന്തമാക്കാനുള്ള വഴിയൊരുങ്ങിയെന്നും പശ്ചിമേഷ്യയിൽ അണ്വായുധ മത്സരമുണ്ടാകുമെന്നും വിമർശനമുയർന്നു. യുറേനിയം സന്പുഷ്ടീകരണത്തിന്റെ തോത് ഉയർത്തി അണുബോംബ് നിർമിക്കാനാകും. നിലവിൽ അണ്വായുധം സ്വന്തമായുള്ള ഏക രാജ്യം ഇസ്രയേലാണ്. ഇറാന്റെ പക്കൽ ഉയർന്ന തോതിൽ സന്പുഷ്ടീകരിച്ച യുറേനിയമുണ്ട്.
സൗദി-യുഎസ് ആണവക്കരാർ ഇസ്രേലി നേതൃത്വത്തെ ഭീതിയിലാഴ്ത്തിയെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവോ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഉന്നതരോ വിഷയത്തിൽ പ്രതികരിച്ചില്ല.
പക്ഷേ, മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, മുൻ പ്രതിരോധമന്ത്രി ലീബർമാൻ എന്നിവർ കരാറിനെ വിമർശിക്കുകയും കരാറിന് യുഎസ് കോൺഗ്രസിന്റെ അനുമതി ലഭിക്കാതിരിക്കാൻ ഇസ്രയേൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
International
പാരീസ്: ജൂണിലുണ്ടായ ചരിത്രത്തിലെ ഏറ്റവും കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് ഫ്രാൻസിൽ 5700 അധികമരണം റിപ്പോർട്ട് ചെയ്തു. ഫ്രഞ്ച് പൊതുജനാരോഗ്യ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2003-ൽ ഉണ്ടായ ഉണ്ടായ കടുത്ത വേനലിനു ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന അധികമരണനിരക്കാണിത്.
ജൂൺ 17 മുതൽ ജൂലൈ രണ്ടുവരെയുള്ള കാലയളവിൽ ഉഷ്ണതരംഗം രൂക്ഷമായി ബാധിച്ച മേഖലകളിൽ ആകെ 21,674 മരണമാണു റിപ്പോർട്ട് ചെയ്തത്. സാധാരണ ഇക്കാലങ്ങളിൽ 15000ത്തിനടുത്ത് മരണം മാത്രമാണു റിപ്പോർട്ട് ചെയ്യാറ്. കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് മരണനിരക്കിൽ 36 ശതമാനം വർധയുണ്ടായെന്നാണ് കണക്കിൽ പറയുന്നത്.
അധികമരണങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും 75 വയസിനു മുകളിലുള്ളവരാണ്. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ഈൽ-ഡി-ഫ്രാൻസ് മേഖലയിലാണ് ഉഷ്ണതരംഗം ഏറ്റവുമധികം നാശം വിതച്ചത്. ഇവിടെ സാധാരണയേക്കാൾ 80 ശതമാനം അധികമരണം റിപ്പോർട്ട് ചെയ്തു. ജൂൺ 24, 25 തീയതികളിലാണ് ഫ്രാൻസിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ പലഭാഗത്തും ഈ ദിവസങ്ങളിൽ ചൂട് 40ഡിഗ്രി സെൽഷസ് കടന്നിരുന്നു.
കാട്ടുതീ പടരുന്നു
തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ അതിവേഗം കാട്ടുതീ പടരുന്നു. ബോർഡോ നഗരത്തിനു സമീപം 4000 ഏക്കർ പ്രദേശത്തു കാട്ടുതീ പടർന്നുവെന്നാണു റിപ്പോർട്ട്. ബുധനാഴ്ച രാത്രി 12,000 പേരെ ഒഴിപ്പിച്ചു മാറ്റി. 500 അഗ്നിശമനസേനാംഗങ്ങൾ തീയണയ്ക്കാൻ ശ്രമിക്കുന്നു.
International
മനില: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഫിലിപ്പീൻസിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർഗി ലാവ്റോവുമായി ചർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യം റഷ്യയെ അറിയിച്ചിട്ടുണ്ട്. ലാവ്റോവുമായി തുറന്ന ചർച്ചയാണുണ്ടായത്. എന്നാൽ, ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ റൂബിയോ തയാറായില്ല.
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്ക് റഷ്യ സന്നദ്ധമാണെന്ന് ലാവ്റോവ് അറിയിച്ചു. ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും കഴിഞ്ഞ വർഷം അലാസ്കയിൽ നടത്തിയ കൂടിക്കാഴ്ചയിലുണ്ടായ ധാരണ പാലിക്കാൻ റഷ്യ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
International
ന്യൂയോർക്ക്: ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽനിന്നു പിന്മാറി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. അറസ്റ്റ് ചെയ്യാനുള്ള അധികാരം തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഗാസ യുദ്ധക്കുറ്റങ്ങളുടെ പേരിൽ നെതന്യാഹുവിനെതിരേ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കാൻ അമേരിക്കൻ നിയമവൃത്തങ്ങൾ തയാറാകണമെന്നു മംദാനി ആവശ്യപ്പെട്ടു.
യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാനായി ന്യൂയോർക്കിലെത്തുന്ന നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതു സംബന്ധിച്ച് ഉപദേശം തേടുന്നതായി മംദാനി നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, നെതന്യാഹുവിനെ ആരും അറസ്റ്റ് ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
Kerala
തൃശൂർ: ജീവനക്കാരുടെ കുറവുമൂലം ഒരു ദശാബ്ദത്തിലധികമായി പ്രതിസന്ധിയിൽ തുടരുന്ന ഇന്ത്യൻ കോഫി ഹൗസ് മേഖലയ്ക്കു സർക്കാരിന്റെ പച്ചക്കൊടി.
350ഓളം ജീവനക്കാരെ അടിയന്തരമായി നിയമിച്ചു മേഖലയെ പരിപോഷിപ്പിക്കാനാണു നീക്കം. ഇതുസംബന്ധിച്ച തീരുമാനം വ്യവസായ വാണിജ്യ ഡയറക്ടറേറ്റിനു കൈമാറിയതായാണു വിവരം.
പുതിയ നിയമനത്തിനു വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ അനുമതി ലഭിച്ചാൽ പത്ര പരസ്യം നല്‍കിയാണ് അപേക്ഷ ക്ഷണിക്കുക. ജനറൽ വർക്കർ തസ്തികയിലേക്കു മാത്രമാണു നേരിട്ടുള്ള നിയമനം.
മറ്റു തസ്തികകളിലേക്കു സർവീസിലുള്ളവരിൽനിന്നു സീനിയോറിറ്റി അടിസ്ഥാനത്തിലും മിനിസ്റ്റീരിയൽ തസ്തികയിലേക്ക് എഴുത്തുപരീക്ഷയിലൂടെയുമാണു നിയമനം നടത്തുക.
ജീവനക്കാരുടെ കുറവുമൂലം തൃശൂർ മുതൽ തിരുവനന്തപുരംവരെയുള്ള ജില്ലകളിലായി പ്രവർത്തിച്ചിരുന്ന 58 ഇന്ത്യൻ കോഫി ഹൗസ് ശാഖകളിൽ 13 ശാഖകളാണു കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ പൂട്ടിയത്. അറുനൂറു പേരെയെങ്കിലും പുതിയതായി നിയമിക്കണമെന്നാണ് ആവശ്യം.
Kerala
കൊച്ചി: ആഴക്കടല്‍ മത്സ്യയിനങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിനും പുതിയ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ഡീപ്പ് ഡാറ്റ എന്നപേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെ ഡീപ്പ് ഓഷ്യന്‍ മിഷന് പദ്ധതിയുടെ ഭാഗമായാണ് ആപ് വികസിപ്പിച്ചത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളിലെ ആഴക്കടല്‍ മത്സ്യങ്ങളുടെ വര്‍ഗീകരണം, അവയുടെ സവിശേഷതകള്‍, ലഭ്യമാകുന്ന സ്ഥലങ്ങള്‍, സംരക്ഷണപദവി എന്നിവയെല്ലാം ആപ്പിലൂടെ മനസിലാക്കാം. ആഴക്കടല്‍ മത്സ്യയിനങ്ങളുടെ ഡേറ്റാബേസ് കൂടുതല്‍ വിപുലമാക്കുന്നതിന് പൊതുജന പങ്കാളിത്തം ഉറപ്പുവരുത്താനും മത്സ്യയിനങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ മനസിലാക്കുന്നതിനും ആപ് സഹായിക്കും.
മത്സ്യത്തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍ എന്നിവര്‍ക്കുപുറമെ താത്പര്യമുള്ള ആര്‍ക്കും മത്സ്യങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ആപ്പില്‍ അപ്ലോഡ് ചെയ്യാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തും.
ഡോ. രേഖ ജെ. നായര്‍ നയിക്കുന്ന ഗവേഷണ പ്രോജക്ടിനു കീഴില്‍ ഐടി യൂണിറ്റ് ഇന്‍ചാര്‍ജ് ഡോ. എല്‍ദോ വര്‍ഗീസിന്റെ നേതൃത്വത്തിലാണ് ആപ് വികസിപ്പിച്ചത്.
Kerala
കണ്ണൂർ: ജീവനക്കാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സർക്കാർ തയാറാക്കിയ പട്ടികയും മന്ത്രിയുടെ കുറിപ്പുമടക്കം ചോർത്തി സ്റ്റേ സന്പാദിക്കുന്നതുമായി ബന്ധപ്പെട്ട ഉപജാപക സംഘം സെക്രട്ടേറിയറ്റിൽ സജീവമെന്നു സൂചന.
ട്രഷറി വകുപ്പിൽ ഒഴിവുള്ള സ്ഥലങ്ങളിലേക്കു ജീവനക്കാരെ പുനർവിന്യസിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ പട്ടിക ചോർത്തി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വഴി (കെഎടി) സ്റ്റേ സന്പാദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം തദ്ദേശ വകുപ്പിലെ സ്ഥലം മാറ്റം സംബന്ധിച്ച് മന്ത്രി നൽകിയ കുറിപ്പും ചോർന്നിരുന്നു.
ട്രഷറിയിൽ ഏപ്രിൽ, മേയ് മാസങ്ങളിലെ വിരമിക്കൽ മൂലമുണ്ടായ ഒഴിവുകളിലേക്കുള്ള നിയമനം നടത്താനായി തയാറാക്കിയ പട്ടികയാണു ചോർത്തിയത്. ജില്ലാ ട്രഷറി ഓഫീസർ, ട്രഷറി ഓഫീസർ, സീനിയർ സൂപ്രണ്ട്, ജൂണിയർ സൂപ്രണ്ട് തുടങ്ങിയവരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു പട്ടിക.
ട്രഷറി ഡയറക്ടറുടെ ഇ-ഓഫീസ് സംവിധാനത്തിൽനിന്നാണു ഫയൽ ചോർന്നത്. ഇ-ഓഫീസ് ഫയലിന്റെ സ്ക്രീൻ ഷോട്ട് ഒരു ഔദ്യോഗിക സർവീസ് സംഘടന തങ്ങളുടെ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റു ചെയ്യുകയായിരുന്നു. ഈ സ്ക്രീൻ ഷോട്ട് രേഖയായി കാണിച്ച് പട്ടികയിലെ ചിലർ കേരള അഡ്മിനിസ്ട്രേറ്റീവിനെ സമീപിച്ചാണ് സ്റ്റേ സന്പാദിച്ചത്.
ഇതോടെ ഏപ്രിൽ, മേയ് മാസങ്ങളിലെ വിരമിക്കൽ മൂലമുണ്ടായ ഒഴിവുകളിലേക്കുള്ള നിയമനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എന്നാൽ ഇതിന്റെ ഉത്തവാദിത്വം ആർക്കാണെന്ന കാര്യത്തിൽ വകുപ്പോ സർക്കാരോ അന്വേഷണമോ മറ്റു നടപടികളോ സ്വീകരിച്ചിട്ടില്ലെന്നതും ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
ട്രഷറി ഡയറക്ടറുടെ അറിവോടെയാണ് പട്ടിക ചോർന്നതെന്നാണ് ഭരണകക്ഷി സർവീസ് സംഘടനകൾ ആരോപിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പിലാണ് ഇത്തരമൊരു ഗുരുതരാവസ്ഥ നേരിടുന്നത്. ട്രഷറി പോലുള്ള അതീവ സുരക്ഷയോടുകൂടി പ്രവർത്തിക്കുന്ന വകുപ്പുകളിൽ ഫയലുകൾ ചോർത്തിയെടുക്കുകയും പുറത്തേക്കു പോകുകയും ചെയ്യുന്നത് ഗുരുതരമായ സർവീസ് ചട്ട ലംഘനമാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ട്രഷറി ഇ-ഓഫീസ് വഴി നൽകുന്ന ട്രഷറി ധനവിനിയോഗ നിയന്ത്രണം അടക്കമുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം എന്നു കർശന നിർദേശം നൽകിയിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ മാധ്യമങ്ങൾ അടക്കമുള്ള പുറത്തുള്ളവർക്ക് ഈ വിവരം കിട്ടിയാൽ കർശന നടപടി ഉണ്ടാകുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.
പഴയ സർക്കാരിന്റെ ഈ സർക്കുലർ ഇപ്പോഴും നിലവിലുണ്ടെന്നരിക്കേയാണ് ഫയലുകൾ ചോരുന്നത്. ട്രഷറി വകുപ്പിന് ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടിയെടുക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ ശ്രമിച്ചുവന്നിരുന്നു.
International
റോം: കഴിഞ്ഞ വർഷം ലോകമെമ്പാടുമായി ഏകദേശം 64.5 കോടി ജനങ്ങൾ (ആഗോള ജനസംഖ്യയുടെ 7.8%) ദാരിദ്ര്യം അനുഭവിച്ചതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്.
യുഎന്നിന്റെ കീഴിലുള്ള റോം ആസ്ഥാനമായ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ, വേൾഡ് ഫുഡ് പ്രോഗ്രാം, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, യുഎൻ ചിൽഡ്രൻസ് ഫണ്ട്, ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രിക്കൾച്ചറൽ ഡവലപ്മെന്റ് എന്നീ ഏജൻസികൾ ചേർന്നു തയാറാക്കിയ ‘ലോകത്തിലെ ഭക്ഷ്യസുരക്ഷയും പോഷകാഹാര നിലയും’ എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞവർഷം നേരിയ കുറവുണ്ടായിട്ടുണ്ട്.
2024നേക്കാൾ 1.4 കോടി ആളുകളും 2022ലെ ഏറ്റവും ഉയർന്ന നിരക്കിനേക്കാൾ 4.3 കോടി ആളുകളും കുറവാണ് 2025ൽ പട്ടിണി നേരിട്ടത്. പ്രത്യേകിച്ച് തെക്കേ അമേരിക്കയിലും തെക്കൻ ഏഷ്യയിലും ഭക്ഷ്യസുരക്ഷയിൽ പുരോഗതിയുണ്ടായി.എങ്കിലും സാഹചര്യങ്ങൾ ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണെന്ന് യുഎൻ മുന്നറിയിപ്പ് നൽകുന്നു.
ആഫ്രിക്കയിൽ അഞ്ചിൽ ഒരാൾ വീതം (30.9 കോടി ആളുകൾ) ഇപ്പോഴും പട്ടിണിയിലാണ്. കുട്ടികളിലെ പോഷകാഹാരക്കുറവും സ്ത്രീകളിലെ വിളർച്ചയും ഉയർന്ന നിലയിൽത്തന്നെ തുടരുന്നു.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ഇന്ധന-വളം വിലവർധനവ്, എൽ നിനോ പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ നിലവിലെ പുരോഗതിക്കു ഭീഷണിയാകാൻ സാധ്യതയുണ്ട്.
അതിനാൽ കർഷകർക്ക് ആവശ്യമായ സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ ഉറപ്പാക്കാനും കൃഷി-സംഭരണ മേഖലകളിൽ കൂടുതൽ ദീർഘകാല നിക്ഷേപങ്ങൾ നടത്താനും ലോകരാജ്യങ്ങളോട് യുഎൻ ഏജൻസികൾ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച കായിക അധ്യാപകർക്ക് കേരളാ സ്പോർട്സ് കൗണ്‍സിൽ നൽകുന്ന ജി.വി. രാജ അവാർഡിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ കായിക മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് നിർദേശം നൽകി.
അവാർഡ് നിർണയത്തിലെ അപാകത സംബന്ധിച്ച് കായിക അധ്യാപകർ നൽകിയ നിവേദനത്തിലാണ് നടപടി. 2022 -2023, 2023-2024, 2024-2025 വർഷങ്ങളിൽ കോളജ് വിഭാഗത്തിലെ അവാർഡ് നിർണയത്തിൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് പരാതി ലഭിച്ചത്.
അവാർഡ് നിർണയത്തിനായി ഏഴംഗ കമ്മിറ്റിയെ രൂപീകരിച്ചെങ്കിലും കമ്മിറ്റി അംഗങ്ങൾ ഒപ്പിട്ട റാങ്ക് ലിസ്റ്റോ മറ്റു രേഖകളോ സ്പോർട്സ് കൗണ്‍സിലിൽ ഇല്ലെന്ന് പരാതിക്കാർ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളിൽ പറയുന്നുണ്ട്.
International
ഡബ്ലിൻ: അയർലൻഡിൽ പള്ളിക്കുള്ളിൽ പ്രാർഥിച്ചുകൊണ്ടിരിക്കേ സ്ത്രീയെ കുത്തിപ്പരിക്കേൽപ്പിച്ചു.
കൗണ്ടി വാട്ടർഫോർഡിലുള്ള ട്രാമോർ ഹോളിക്രോസ് പള്ളിയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.
രാവിലെ വിശുദ്ധ കുർബാനയ്ക്കുമുന്പ് അൾത്താരയ്ക്കു സമീപം ജപമാല ചൊല്ലിക്കൊണ്ടിരുന്ന മേരി മക്നമാറ (50) എന്ന സ്ത്രീക്കാണു കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെങ്കിലും അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 36 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.
International
ലിവർപൂൾ: പറന്നുകൊണ്ടിരിക്കേ വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കൈയാങ്കളി.
കഴിഞ്ഞദിവസം സ്പാനിഷ് ദ്വീപുനഗരമായ ടെനറീഫിൽനിന്നു യുകെയിലെ ലിവർപൂളിലേക്കു വരികയായിരുന്ന ഈസി ജെറ്റ് വിമാനത്തിലാണ് സംഭവമുണ്ടായത്.
യാത്ര തുടങ്ങി 30 മിനിറ്റിനുള്ളിലാണ് പത്തോളം യാത്രക്കാർ തമ്മിൽ ബഹളം തുടങ്ങിയത്. വാക്കുതർക്കം പിന്നീട് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ഇതോടെ സുരക്ഷ മുൻനിർത്തി വിമാനം ടെനറീഫ് സൗത്ത് എയർപോർട്ടിലേക്കുതന്നെ തിരിച്ചിറക്കാൻ ക്യാപ്റ്റൻ തീരുമാനിച്ചു.
ലാൻഡിംഗിനു പിന്നാലെ പോലീസെത്തി അക്രമികളെ കസ്റ്റഡിയിലെടുത്തു.
National
കോൽക്കത്ത: തനിക്കതിരേ തുർച്ചയായിട്ടുണ്ടാകുന്ന മുട്ടയേറ് തടയാനും ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും പോലീസിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു.
താൻ പോകുന്ന ഇടങ്ങളിലെല്ലാം മുട്ടയേറ് ഉണ്ടാകുന്നുണ്ടെന്നും ഇത് കടുത്ത അപമാനത്തിന് കാരണമാകുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പശ്ചിമബംഗാളിലെ കൃഷ്ണനഗറിൽ നിന്നുള്ള ലോക്സഭാംഗമാണ് മഹുവ മൊയ്ത്ര.
അഭിഭാഷകനും തൃണമൂൽ എംപിയുമായ കല്യാൺ ബാനർജിയാണ് മഹുവയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ആക്രമണങ്ങൾ തടയാൻ മുൻപ് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നിട്ടും പോലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് അദ്ദേഹം കോടതിയിൽ വാദിച്ചു.