Kerala
കൊച്ചി: കുട്ടനാട് എംഎല്‍എ റെജി ചെറിയാന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന ഹര്‍ജയില്‍ ഹൈക്കോടതിയുടെ സമന്‍സ്.
നാമനിര്‍ദേശ പത്രികയില്‍ ക്രിമിനല്‍ കേസുകളെക്കുറിച്ചുള്ള വിവരങ്ങളടക്കം മറച്ചുവച്ച് സുതാര്യമല്ലാത്ത രീതിയിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നാണ് ആരോപണം.
സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ജെയ്സപ്പന്‍ മത്തായി സമര്‍പ്പിച്ച ഹര്‍ജി പ്രഥമദൃഷ്ട്യ നിലനില്‍ക്കുന്നതാണെന്ന് വിലയിരുത്തിയ ജസ്റ്റീസ് പി.വി. ബാലകൃഷ്ണന് മൂന്നാഴ്ചയ്ക്കകം മറുപടി നല്കാന് എംഎല്‍എയ്ക്ക് നിര്‍ദേശം നല്കി. ഹര്‍ജി വീണ്ടും 29ന് പരിഗണിക്കും.
Kerala
കൊല്ലം: കെഎസ്ആർടിസി പ്രിയദർശിനി ബസിലെ വനിതാ കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ്നാട് സ്വദേശി പൊലിസ് പിടിയിൽ. തമിഴ്നാട് കുളച്ചൽ സ്വദേശി സെൽഡൺ പനീർസെൽവം ആണ് പിടിയിലായത്. കൊല്ലം-കുളത്തൂപ്പുഴ റൂട്ടിലോടുന്ന പ്രിയദർശിനി ബസിലായിരുന്നു അതിക്രമം.
റെയിൽവേ സ്റ്റേഷന് പരിസരത്തുനിന്ന് ബസിൽ കയറിയ സെൽഡൺ ബസ് ചിന്നക്കട ഭാഗത്ത് എത്തിയപ്പോഴാണ് കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയത്. ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തു. ഇതോടെ യാത്രക്കാർ കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ പൊലിസുകാരോട് മോശമായി പെരുമാറിയ ഡെൽസൺ അവരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പിന്നീട് കൊല്ലം ഈസ്റ്റ് പൊലിസ് എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്നു പ്രതിയുടെ പരാക്രമമെന്ന് പൊലിസ് പറഞ്ഞു.
Kerala
ചമ്പക്കുളം: ആലപ്പുഴയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടിൽ സുമിമോൾ ഫ്രാൻസിസ് (54) ആണ് മരിച്ചത്. വീട്ടിലേക്കുവരും വഴി പാടവരമ്പത്തു വച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് അണലിയുടെ കടിയേറ്റത്.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ശനിയാഴ്ച 2.30ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ.
നേരത്തെ കൊല്ലത്തും പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചിരുന്നു. കടയ്ക്കല്‍ ചരിപ്പറമ്പ് വിളയില്‍ അമൃതത്തില്‍ അനീഷിന്റെ ഭാര്യ ശാലിനി (37) ആണ് മരിച്ചത്.
Kerala
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോജോണ്‍ പുത്തേഴത്തിനെതിരായ സൈബർ ആക്രമണത്തിനെതിരെ കർശന നടപടി കൈക്കൊള്ളാൻ സൈബർ വിഭാഗം ഐജിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.
ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ അപകീർത്തികരവും അധിക്ഷേപാർഹവുമായ പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെയാണു കർശന നടപടിയുണ്ടാകുക.
മുൻകാലങ്ങളിൽ അദ്ദേഹം നൽകിയ വാർത്തകളുടെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയവൈരാഗ്യമാണ് സൈബർ അധിക്ഷേപത്തിന് കാരണമെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
National
ചെന്നൈ: തമിഴ്നാട്ടിൽ പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. അധ്യാപകന്റെ ലൈംഗികാതിക്രമത്തെത്തുടർന്നാണ് വിദ്യാർഥിനി ജീവനൊടുക്കിയത്. കുട്ടി ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തെക്കുറിച്ചും അധ്യാപകനെതിരെയുളള ആരോപണത്തെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ടെന്നു പൊലിസ് പറഞ്ഞു.
സംഭവത്തിൽ പ്രതിയായ ജഗദീശനെ പൊലിസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ജഗദീശൻ സ്കൂളിൽവച്ച് തന്നെ മോശമായി സ്പർശിച്ചുവെന്ന് പെൺകുട്ടി പരാതിപ്പെട്ടിരുന്നതായി പൊലിസ് പറഞ്ഞു. വിദ്യാർഥിനി എഴുതിവച്ച കുറിപ്പിൽ അധ്യാപകന്റെ പേരും താൻ നേരിട്ട പീഡനങ്ങളെക്കുറിച്ചും വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. കൂടാതെ മറ്റ് കുട്ടികൾക്ക് ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാൻ അധ്യാപകനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറിപ്പിൽ പറയുന്നു.
കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം. തമിഴ്നാട്ടിൽ കൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളും ദുരഭിമാനക്കൊലകളും വർധിക്കുന്നുവെന്ന് പ്രതിപക്ഷം വലിയ ആക്ഷേപമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥിനിയുടെ ആത്മഹത്യയും സംഭവിച്ചത്. ഓരോ കുറ്റകൃത്യത്തെയും ക്രമസമാധാന പ്രശ്നമായി വിലയിരുത്തേണ്ടതില്ലെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നൽകിയ മറുപടി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, കെഎസ്ഇബി സിഎംഡി എം.ജി. രാജമാണിക്യം എന്നിവർ യോഗത്തിൽ പങ്കെടുത്തു. സ്ഥലത്തില്ലാത്തതിനാൽ യോഗത്തിൽ വൈദ്യുതിമന്ത്രി പങ്കെടുത്തിരുന്നില്ല.
വൈദ്യുതി തടസവും പ്രതിസന്ധിയും എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കൃത്യമായ നിർദേശങ്ങൾ നൽകി. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിലെ വിവരങ്ങൾ മുഖ്യമന്ത്രി പിന്നീട് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം വൈറ്റില സിൽവർ സാൻഡ് ഐലന്റിലെ ചന്ദർ കുഞ്ജ് പാർപ്പിട സമുച്ഛയം പൊളിച്ച് മാറ്റാൻ ഹൈക്കോടതി അനുമതി. ടെണ്ടർ നടപടി ചോദ്യം ചെയ്ത് ചെന്നൈ അസ്ഥാനമായ പി.കെ. യുണീക് കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജില്ലാ ഭരണകൂടം തെരഞ്ഞെടുത്ത എഡിഫെയ്സ് കമ്പനിക്ക് നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിക്കലുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.
കുറഞ്ഞ തുക ടെണ്ടറിൽ നൽകിയ തങ്ങളെ ഒഴിവാക്കിയെന്ന് ചൂണ്ടികാട്ടിയാണ് ചെന്നൈ കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഈ കമ്പനിയ്ക്ക് പ്രൃത്തി പരിചയമില്ലെന്നും എഡിഫെയ്സ് മരടിലടക്കം നിരവധി സ്ഥലങ്ങളിൽ ബഹുനില കെട്ടിടം പൊളിച്ച് നീക്കി അനുഭവസമ്പത്തുള്ള കമ്പനിയാണെന്നുമുള്ള വാദം കണക്കിലെടുത്താണ് നടപടി. നിർമ്മാണത്തിലെ അശാസ്ത്രീയത കാരണമാണ് ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ നിർമ്മിച്ച 27 നിലകളിലുള്ള ഇരട്ട ടവർ പൊളിച്ച് നീക്കാൻ ഉത്തരവായത്.
Kerala
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 13-ന് അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കേണ്ട ഇന്ത്യ-അഫ്ഗാനിസ്ഥാൻ ആദ്യ ട്വന്റി-20 മത്സരം മാറ്റിവയ്ക്കണമെന്ന അഭ്യർഥനയുമായി ഡൽഹി ട്രാഫിക് പൊലിസ്.
ഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ സുരക്ഷയും അതിനോടനുബന്ധിച്ചുള്ള ഗതാഗത ക്രമീകരണങ്ങളും കണക്കിലെടുത്താണ് പൊലിസിന്റെ അഭ്യർഥന.
എന്നാൽ മത്സരം മാറ്റിവയ്ക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് ബിസിസിഐയും കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമാണെന്ന് ഡൽഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.
സെപ്റ്റംബർ 12, 13 തീയതികളിൽ വിദേശ പ്രതിനിധികളും വിവിഐപികളും ഉച്ചകോടിക്കായി എത്തുന്നതിനാൽ തലസ്ഥാനത്ത് വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം സെപ്റ്റംബർ 13-ന് നടക്കുന്ന മത്സരത്തിന് 25,000-നും 35,000-നും ഇടയിൽ കാണികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് നഗരത്തിലെ ജനക്കൂട്ട നിയന്ത്രണത്തിനും ട്രാഫിക് മാനേജ്മെന്റിനും വലിയ വെല്ലുവിളി ഉയർത്തുമെന്ന് ട്രാഫിക് പൊലിസ് ചൂണ്ടിക്കാണിക്കുന്നു.
Kerala
പാലാ: പോണാടുണ്ടായ വാഹനാപകടത്തില്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥി മരിച്ചു. പാലാ ഉപ്പൂട്ടില്‍ റെലന് ജോബിയാണ് (18) മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് പകടമുണ്ടായത്. മംഗളം എന്‍ജിനിയറിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.
ലോറിയുടെ പുറകില്‍ ബൈക്ക് ഇടിച്ചാണ് അപകടം. ഉപ്പൂട്ടില്‍ ജോബിയുടെയും അനുവിന്റെയും മകനാണ്. സഹോദരന് റോണ്‍.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലിൽ വിദ്യാർഥിക്ക് വെട്ടേറ്റു. ആറ്റിങ്ങൽ തോന്നയ്ക്കൽ സായി ഗ്രാം കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിയായ വിഘ്നേഷിനാണ് വെട്ടേറ്റത്.
കോളജിന് പുറത്ത് ബസ്സ്റ്റോപ്പിലായിരുന്നു സംഭവം. പ്രദേശവാസികളായ രണ്ടുപേരും വിഘ്നേഷും തമ്മിലുള്ള വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഘ്നേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊച്ചി: വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥരെ കൊച്ചി മെട്രോ എംഡിയായി നിയമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. മെട്രോ മുട്ടം യാര്‍ഡില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കൊച്ചി മെട്രോ സംരക്ഷണ സമിതി എന്ന പേരിലാണ് പോസ്റ്ററുകള്‍ എത്തിയിരിക്കുന്നത്.
കൊച്ചി മെട്രോയില്‍ ബെഹ്റയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള അഴിമതികള്‍ സിബിഐ അന്വേഷിക്കുക, കൊച്ചി മെട്രോയ്ക്ക് വേണ്ടത് യുവ നേതൃത്വം, എക്സ്പയര്‍ ചെയ്യാറായ റിട്ടയറികളെ അല്ല, ഇഷ്ടക്കാരെ തിരുകികയറ്റുന്നതില് എല്‍ഡിഎഫ്-യുഡിഎഫ് രണ്ടല്ല ഇരട്ട പെറ്റ മക്കള്‍, റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരെ കൊച്ചി മെട്രോ എംഡിയായി നിയമിക്കുന്ന നടപടി നിര്‍ത്തുക, കൊച്ചിക്കാരനായ മുഖ്യന് കൊച്ചിക്കാരെ ചതിക്കരുത് എന്നീ വാചകങ്ങളോടെയുള്ള പോസ്റ്ററുകളാണ് എത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 30ന് ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോയുടെ എംഡി സ്ഥാനം ഒഴിഞ്ഞിരുന്നു. എറണാകുളം ജില്ല കളക്ടര്‍ ജി. പ്രിയങ്കയാണ് താല്‍ക്കാലിക എംഡി. പുതിയ എംഡിയെ നിയമിക്കുന്നതു വരെയുള്ള ഭരണനടപടികള്‍ തടസപ്പെടാതിരിക്കാനാണ് കളക്ടര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കിയത്.
റിട്ടയേര്‍ഡ് ഐപിഎസ് ഓഫീസര്‍മാരായ കെ. പദ്മകുമാര്‍, നിതിന്‍ അഗര്‍വാള്‍, റിട്ടയേര്‍ഡ് ഐഎഎസ് ഓഫീസര്‍മാരായ ബിജു പ്രഭാകര്‍, ജിജി തോംസണ്‍ എന്നിവരെ എംഡിയായി പരിഗണിക്കുന്നുവെന്ന വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.
Kerala
കൊല്ലം: കൊല്ലം കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനിലെ പൊലിസ് ഉദ്യോസ്ഥർക്ക് മെമ്മോ. എഡിജിപി പി. വിജയന്റെ മിന്നൽ സന്ദർശനത്തിന് പിന്നാലെയാണ് നടപടി. മൈ പൊലിസ് സ്റ്റേഷനെക്കുറിച്ച് എഡിജിപി ചോദിച്ച ചോദ്യങ്ങൾക്ക് പൊലിസുകാർക്ക് ഉത്തരം അറിയില്ലായിരുന്നു. മിന്നൽ സന്ദർശനം കഴിഞ്ഞ് എഡിജിപി മടങ്ങിയതിന് പിന്നാലെ കൊല്ലം അഡീഷണൽ എസ്പിയാണ് മെമ്മോ നൽകിയത്.
കഴിഞ്ഞ ദിവസമാണ് എഡിജിപി പി. വിജയൻ കൊല്ലത്തെത്തിയത്. തുടർന്ന് കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനിൽ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു. എഡിജിപി എത്തിയ സമയത്ത് സ്റ്റേഷൻ പരിസരമാകെ മലിനമാക്കപ്പെട്ട നിലയിലായിരുന്നു.
ഇക്കാര്യവും അദ്ദേഹം ചോദ്യം ചെയ്തു. പൊലിസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിനായി ആഭ്യന്തര വകുപ്പ് നടപ്പാക്കിയ പദ്ധതിയാണ് മൈ പൊലിസ് സ്റ്റേഷൻ. പദ്ധതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സ്റ്റേഷനിലെ ആരും മറുപടി ലഭിക്കാത്തതിൽ എഡിജിപി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് അഡീഷണൽ എസ്പി കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനിലെ പൊലിസുകാർക്ക് മെമ്മോ നൽകിയത്.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള സുരക്ഷയെ ആശങ്കയിലാഴ്ത്തി നിർമിത ബുദ്ധി സാങ്കേതികവിദ്യയുടെ ദുരുപയോഗം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ ഗൈഡഡ് മിസൈലുകളും മറ്റ് വിനാശകരമായ ആയുധങ്ങളും വികസിപ്പിക്കുന്നതിനുള്ള സോഫ്റ്റ്വെയറുകൾ തയാറാക്കാൻ പ്രമുഖ എഐ കമ്പനിയായ അന്ത്രോപിക്കിന്റെ ക്ലോഡ് എഐ ചാറ്റ്ബോട്ട് ദുരുപയോഗം ചെയ്തതായാണ് പുതിയ വെളിപ്പെടുത്തൽ.
അന്ത്രോപിക് കമ്പനി പുറത്തുവിട്ട 154 പേജുള്ള പുതിയ ഭീഷണി അവലോകന റിപ്പോർട്ടിലാണ് ആയുധ നിർമാണത്തിനായി സാങ്കേതികവിദ്യ ചോർത്തിയെടുത്ത വിവരം വ്യക്തമാക്കുന്നത്. യെമനിലെ ഒരു ആയുധ എൻജിനിയറിംഗ് വിഭാഗമാണ് ക്ലോഡ് കോഡ് ഉപയോഗിച്ച് ആയുധങ്ങളുടെ ഗൈഡൻസ്, നാവിഗേഷൻ, കൺട്രോൾ സോഫ്റ്റ്വെയറുകൾ വികസിപ്പിക്കാൻ ശ്രമിച്ചത്.
മൂന്ന് പ്രധാന മിസൈൽ പദ്ധതികൾക്കായി ഇവർ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വിപണിയിൽ സാധാരണ ലഭ്യമാകുന്ന സ്മാർട്ട്ഫോൺ ക്ലാസ് ഫ്ളൈറ്റ് കമ്പ്യൂട്ടറും ഫൈനൽ-ഫേസ് ഹോമിംഗ് ഗൈഡൻസും ഉപയോഗിച്ചുള്ള സംവിധാനം ഗൈഡഡ് റോക്കറ്റുകൾ വികസിപ്പിക്കാനാണ് പ്രധാനമായും ഉപയോഗിച്ചത്. കൂടാതെ 2,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള മൾട്ടിസ്റ്റേജ് ബാലിസ്റ്റിക് മിസൈൽ, ഹൈപ്പർസോണിക് ഗ്ലൈഡ് വെഹിക്കിൾ അടക്കമുള്ള അത്യാധുനിക മിസൈൽ വകഭേദങ്ങൾ വികസിപ്പിക്കാനും ഇവർ ലക്ഷ്യമിട്ടിരുന്നു.
ഓപ്പൺ സോഴ്സ് ഓട്ടോപൈലറ്റ് സംവിധാനത്തെ ഫ്ളൈറ്റ് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിനും കൺട്രോൾ സോഫ്റ്റ്വെയറുകൾ തയാറാക്കുന്നതിനും ഫ്ളൈറ്റ് സിമുലേഷനുകൾ നടത്തുന്നതിനുമാണ് ഹൂതികൾ പ്രധാനമായും ക്ലോഡിന്റെ സഹായം തേടിയത്. ഒരേസമയം ക്ലോഡിന്റെ ഒന്നിലധികം സെഷനുകൾ പ്രവർത്തിപ്പിച്ച് ഒന്നിൽ കോഡിംഗും മറ്റൊന്നിൽ ഗവേഷണവും മൂന്നാമത്തേതിൽ പരിശോധനയും നടത്തിയാണ് ഇവർ വിവരങ്ങൾ ശേഖരിച്ചത്.
എന്നാൽ ഹൂതികൾ പരീക്ഷണാർഥം വിക്ഷേപിച്ച ഗൈഡഡ് റോക്കറ്റ് പരാജയപ്പെടുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിക്ഷേപണം പരാജയപ്പെട്ട് മണിക്കൂറുകൾക്കകം സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ ഇവർ വീണ്ടും ക്ലോഡിന്റെ സഹായം തേടിയതായും അന്ത്രോപിക് വെളിപ്പെടുത്തുന്നുണ്ട്.
ആയുധ നിർമാണത്തിനായി ക്ലോഡ് ദുരുപയോഗം ചെയ്യാൻ ശ്രമിച്ച ആറ് പ്രധാന സംഭവങ്ങളിൽ ഒന്നാണ് യെമനിലേത്. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സംഘടനകളും തോക്കുകൾ, ഡ്രോണുകൾ, ബോംബുകൾ, സൈബർ ആക്രമണങ്ങൾ, ജൈവായുധ ഗവേഷണം എന്നിവയ്ക്കായി നിർമിത ബുദ്ധി ഉപയോഗിക്കാൻ ശ്രമിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Kerala
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ സമരത്തിൽ പങ്കെടുത്ത 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. ഹൈക്കോടതി ഉപാധികളോടെയാണ് ജാമ്യം നൽകിയത്. വിസിക്ക് എതിരായ സമരത്തിന്റെ പേരിലായിരുന്നു എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്.
ഓഗസ്റ്റ് 13ന് ക്യാമ്പസിൽ നടന്ന സംഭവത്തിൽ ആദ്യമെടുത്ത കേസിൽ ഗുരുതര കുറ്റങ്ങളുണ്ടായിരുന്നില്ലെന്നും എന്നാൽ മൂന്ന് ദിവസം കഴിഞ്ഞ് ഇതേ സംഭവത്തിൽ വിസി സിസ തോമസിന്റെ പരാതിയിൽ വീണ്ടും എഫ്ഐആർ ഇട്ടത് നിയമപരമല്ലെന്നുമാണ് വിദ്യാർഥികൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. വിസിയുടെ പ്രതീകാത്മക ശവസംസ്കാരം നടത്തി എന്നതടക്കം തെറ്റാണെന്ന് തെളിയിക്കാനുള്ള ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു.
ബിരുദ സർട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ സമരം നടത്തിയത്. തന്നെ വിദ്യാർഥികൾ കൈയേറ്റം ചെയ്തെന്ന് കാട്ടി താത്കാലിക വിസി സിസ തോമസ് നേരിട്ട് പരാതി നൽകുകയായിരുന്നു. സമരത്തിന്റെ പശ്ചാത്തലത്തിൽ ഡിജിപിയെ നേരിട്ട് വിളിപ്പിച്ച് ശക്തമായ നടപടിക്ക് ഗവർണർ നിർദേശം നൽകിയിരുന്നു.
Kerala
കൊച്ചി: കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന് സംസ്ഥാന സമ്മേളനത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രംസംഗത്തിനിടെ പവര്‍ കട്ട്. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വൈദ്യുതി തടസപ്പെട്ടത്. ഇതോടെ പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ച് മന്ത്രി വേദിവിട്ടു.
ഈ വകുപ്പ് ഏറ്റെടുത്തപ്പോള്‍ എ.കെ. ആന്റണി പറഞ്ഞ കാര്യങ്ങളും മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. എ.കെ. ആന്റണി എന്നോട് രണ്ടു-മൂന്നു വട്ടം ഇങ്ങോട്ട് പറഞ്ഞു, സണ്ണി തന്റെ തലയില്‍ കുരിശാണ് വച്ചുകെട്ടിയിരിക്കുന്നതെന്ന്. മുള്‍ക്കീരിടം ആണെന്ന് എ.കെ. ആന്റണി പറഞ്ഞെങ്കിലും അതൊരു പുഷ്പ കിരീടം ആക്കാനുള്ള ശ്രമമാണ് താന്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞതിന് പിന്നാലെയായിരുന്നു വൈദ്യുതി പോയത്.
സംഭവത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട്, തന്റെ പ്രസംഗം എപ്പോള്‍ നിര്‍ത്തണമെന്ന് വൈദ്യുതി വകുപ്പിന് അറിയാമെന്ന രസകരമായ മറുപടിയാണ് മന്ത്രി നല്‍കിയത്. പകല്‍ സമയത്ത് പവര്‍കട്ട് വരുന്നത് വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമല്ല. ഒരു സെക്കൻഡ് നേരത്തെ ഫെയിലര്‍ ആണ്. അത് എവിടെ വേണമെങ്കിലും സംഭവിക്കാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി ഇന്ന് വ്യക്തമാക്കിയിരുന്നു. വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ട് നിര്‍ത്താന്‍ സാധിക്കില്ല. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും എന്നാല്‍, വൈദ്യുതി ഒന്നിലേറെ സമയങ്ങളില്‍ മുടങ്ങേണ്ട സാഹചര്യമാണുള്ളതെന്നും മന്ത്രി കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Kerala
കൊച്ചി: ചെക്ക് കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പാലാ എംഎല്‍എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പരാതിക്കാരനായ ദിനേശ് മേനോന് ആണ് ഹര്‍ജി നല്‍കിയത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയിലടക്കം നാല് കേസുകളില്‍ മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി മാണി സി. കാപ്പന് നാല് കേസുകളിലായി മൂന്നര വർഷമാണ് പ്രത്യേകം പ്രത്യേകം തടവ് ശിക്ഷ വിധിച്ചത്.
രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷയുണ്ടെങ്കില്‍ അയോഗ്യനാക്കണമെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കാപ്പനെ മാറ്റിനിര്‍ത്തണമെന്നാണ് ആവശ്യം. മാണി സി. കാപ്പന് ശിക്ഷ വിധിച്ചിട്ടും സ്പീക്കറും തെരഞ്ഞെടുപ്പ് കമ്മീഷനും നടപടിയെടുത്തില്ല എന്നാണ് ഹൈക്കോടതിയില്‍ പരാതിക്കാരന്റെ വാദം.
സെപ്റ്റംബര്‍ ഒന്നു മുതല്‍ മാണി സി. കാപ്പന് അയോഗ്യനാണെന്ന് പ്രഖ്യാപിക്കണം. പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണം. ഹര്‍ജിയില്‍ അന്തിമ തീരുമാനം ആകുന്നതുവരെ മാണി സി. കാപ്പന്റെ എംഎല്‍എ ആനുകൂല്യങ്ങള്‍ തടയണം എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്.
അതേസമയം, മാണി സി. കാപ്പനെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ക്കും ദിനേശ് മേനോന് പരാതി നല്‍കിയിരുന്നു. നാല് കേസുകളിലായി മാണി സി. കാപ്പന് മൂന്നര വര്‍ഷം തടവും 5.30 കോടി രൂപ പിഴയുമാണ് മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
Kerala
തിരുവനന്തപുരം: അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിന്റെ അപ്രതീക്ഷിത വേർപാടിന് പിന്നാലെ, അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അങ്ങേയറ്റം വേദനാജനകമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
നമ്മെ വിട്ടുപിരിഞ്ഞ ഒരു മാധ്യമപ്രവർത്തകനെതിരെയെന്നല്ല, ഏത് മനുഷ്യനെതിരെയുമാകട്ടെ ഇത്തരത്തിൽ സംഘടിതമായി വിദ്വേഷവും അസത്യങ്ങളും പ്രചരിപ്പിക്കുന്നത് കേരളം ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ സാമൂഹിക സംസ്കാരത്തിന് തീരാക്കളങ്കമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.
മുഖമുള്ളതും ഇല്ലാത്തതുമായ ഐഡികളിൽനിന്ന് വിദ്വേഷം പ്രചരിപ്പിക്കുന്നവർ എന്ത് മാനവികതയെക്കുറിച്ചും മാനുഷിക മൂല്യങ്ങളെക്കുറിച്ചുമാണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
മുൻകാലങ്ങളിൽ അദ്ദേഹം നൽകിയ അന്വേഷണാത്മക വാർത്തകളുടെ പേരിലുള്ള വൈരാഗ്യമാണ് ഈ അധിക്ഷേപങ്ങൾക്ക് പിന്നിലെന്നത് ഗൗരവമുള്ള വിഷയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു മാധ്യമപ്രവർത്തകന്റെ കർത്തവ്യ നിർവഹണത്തെയും അദ്ദേഹത്തിന്റെ വിയോഗത്തെത്തന്നെയും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല.
എറണാകുളം പ്രസ് ക്ലബ്ബും ജിജോയുടെ സുഹൃത്തുക്കളും നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ വിഷയം അതീവ ഗൗരവത്തിൽ പരിഗണിക്കുമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Kerala
കോഴിക്കോട്: എക്സാലോജിക് അഴിമതി കേസിൽ യുഡിഎഫും എൽഡിഎഫും ഒത്തുകളിക്കുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ. പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണവിധേയരായ എക്സാലോജിക് അഴിമതി കേസിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഔദ്യോഗികമായി സംസ്ഥാന പൊലിസ് മേധാവിക്ക് കത്തയച്ചിട്ടും സർക്കാർ അത് ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇഡി കേസന്വേഷണ വിവരങ്ങൾ പൊലിസിന് കൈമാറിയിട്ടും സർക്കാർ ബോധപൂർവം വൈകിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഹവാലയും അഴിമതിയും മാത്രമല്ല, അധികാര ദുർവിനിയോഗവും ഇതിൽ നടന്നിട്ടുണ്ട്. പൊതുപ്രവർത്തകർ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നത് കൊണ്ടാണ് ഇഡി വിവരങ്ങൾ സംസ്ഥാന സർക്കാരിന് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. വീണാ വിജയന്റെ കമ്പനിയുടെ സേവനമല്ല, മറിച്ച് ധാതുമണൽ കടത്താനുള്ള കൈക്കൂലി വാങ്ങലാണ് നടന്നതെന്നും സിഎംആർഎൽ തന്നെ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പണം നൽകിയത് സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നപ്പോൾ എന്തുകൊണ്ടാണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്നാണ് രാഹുൽ ഗാന്ധി ചോദിച്ചതെന്നും സതീശനും അഞ്ച് വർഷമായി ഇതേ ചോദ്യമാണ് ഉന്നയിച്ചതെന്നും എന്നാൽ ഇപ്പോൾ ഇവരൊന്നും ഇക്കാര്യത്തിൽ മിണ്ടുന്നില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കേസ് അന്വേഷണം മുന്നോട്ടുപോയാൽ യുഡിഎഫ് നേതാക്കൾ കുടുങ്ങുമെന്ന ഭയമാണ് സർക്കാരിനുള്ളത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ജനങ്ങളോട് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സതീശൻ പറയുന്നത് ഒന്നാണെങ്കിലും പ്രവർത്തിക്കുന്നത് മറ്റൊന്നാണെന്നും പിണറായി വിജയന് പിന്തുണയുമായി വൈകാതെ പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തിറങ്ങുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 3:30നാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുക.
റഷ്യ-യുക്രെയ്ൻ സംഘർഷം, ഇന്ധന ഇറക്കുമതി, ആണവോർജ രംഗത്തെ സഹകരണം എന്നിവ ഇരു നേതാക്കളും ചർച്ച ചെയ്യും. ഇന്ത്യയ്ക്ക് കൂടുതൽ രാസവളവും ക്രൂഡ് ഓയിലും നൽകാൻ തയാറാണെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന ചർച്ചയിൽ ഇക്കാര്യവും ഉയർന്നുവരും.
ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനെ മോദി വൈകുന്നേരം 6:15ന് കാണും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ശിനിയാഴ്ച വൈകുന്നരം 5:45ന് നടക്കും.
Kerala
കൊച്ചി: ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു ബസ് ജീവനക്കാരൻ കാർ തടഞ്ഞിട്ട് ഭീഷണി മുഴക്കിയ സംഭവം പരാമർശിച്ചുകൊണ്ടായിരുന്നു കോടതിയുടെ പ്രതികരണം.
നഗരത്തിൽ ബസുകളടക്കം വലിയ വാഹനങ്ങൾ നടത്തുന്ന അപകടപ്പാച്ചിൽ തടയാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കൊച്ചി സിറ്റി പൊലിസ് കമ്മിഷണർക്ക് നിർദേശവും നൽകി. ഇക്കാര്യത്തിൽ പൊലിസ് കഴിഞ്ഞവർഷം കോടതിയിൽ നൽകിയ ഉറപ്പുകൾ നടപ്പാക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
സുരക്ഷിതമായ റോഡുകൾ മൗലികാവകാശമാണെന്നും നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുതെന്നും കോടതി പറഞ്ഞു. നഗരത്തിലെ റോഡുകളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വലിയ വാഹനങ്ങളുടെ അപകടയോട്ടം കാൽനടക്കാർക്കും ചെറുവാഹനങ്ങൾക്കും ഭീഷണിയാണെന്ന് അമിക്കസ്ക്യൂറി ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിനെതിരെ പിഎസ്സി അംഗങ്ങൾ.
ചോദ്യം ചെയ്യാലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകേണ്ടതില്ലെന്നാണ് പിഎസ്സി അംഗങ്ങളുടെ തീരുമാനം.
പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടിയാണ് പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും നീക്കം. സെപ്റ്റംബർ 15 മുതൽ പിഎസ്സിയിൽ വച്ച് മൊഴിയെടുക്കാം. എല്ലാ അംഗങ്ങൾക്കും പ്രത്യേകം മുറികളുണ്ട്. അവിടെവച്ച് ചോദ്യം ചെയ്യാമെന്നും അംഗങ്ങൾ അറിയിച്ചു. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് ഐജിക്ക് കത്ത് നൽകി
Kerala
കണ്ണൂര്‍: തിരുവനന്തപുരത്ത് നിയമസഭാ മാര്‍ച്ചിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജോയല്‍ തോമസിനെ പൊലിസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍ കൃഷ്ണമേനോന് സ്മാരക വനിതാ കോളജിന് മുന്നില്‍ വച്ചാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലിസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി തുടർ നടപടികള്‍ക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
കണ്ണൂര്‍ സര്‍വകലാശാല കോളജ് യൂണിയന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനിതാ കോളജില്‍ എത്തിയപ്പോഴാണ് പൊലിസ് നടപടിയുണ്ടായത്. ഈ കേസില്‍ രണ്ടാം പ്രതിയാണ് ജോയല്‍ തോമസ്. എന്നാല്‍, അറസ്റ്റ് പൂര്‍ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് എസ്എഫ്ഐ നേതൃത്വം ആരോപിച്ചു.
Kerala
കൊല്ലം: കുണ്ടറയിൽ നിയന്ത്രണംവിട്ട പെട്ടിഓട്ടോറിക്ഷ മൂന്ന് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയിലെ യാത്രക്കാരൻ മുളവന പുന്നത്തടം സ്വദേശി ബഷീർകുട്ടി (74) യാണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം കുണ്ടറ പെരുംപുഴ ഷാപ്പമുക്കിൽ വച്ചായിരുന്നു അപകടം. നിയന്ത്രണംവിട്ട പെട്ടിഓട്ടോറിക്ഷ എതിരെ വന്ന കാറിലും ഓട്ടോയിലും നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിലും ഇടിച്ചുകയറുകയായിരുന്നു.
ബഷീർകുട്ടിയുടെ ഭാര്യ ഉലൈമുത്ത്, മറ്റൊരു വാഹനത്തിലെ യാത്രക്കാരനായ സുർജിത്ത് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.
Kerala
പാലക്കാട്: ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സെപ്റ്റംബർ 24നും 25നും ചില ട്രെയിനുകൾ വഴി മാറിയോടും. 24നു പുറപ്പെടുന്ന ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസ് (18189) ആലുവ വരെ മാത്രമായിരിക്കും സർവീസ് നടത്തുക.
25ലെ മംഗളൂരു സെൻട്രൽ-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (16603) കോട്ടയം വഴിയായിരിക്കും. എറണാകുളം ജംക്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ അന്നു സ്റ്റോപ് ഉണ്ടായിരിക്കില്ല. പകരം, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാകും.
25നു ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസും (22207) കോട്ടയം വഴിയാകും സർവീസ്. എറണാകുളം ജംക്ഷൻ, ആലപ്പുഴ എന്നീ സ്റ്റോപ്പുകൾ ഉണ്ടാകില്ല. പകരം, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമപ്രകാരം ഡിഎംകെ നേതാക്കളെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയെന്നത് വ്യാജമാണെന്ന മുഖ്യമന്ത്രിയുടെ നിയമസഭാ പരാമർശത്തിനെതിരെയാണ് സ്റ്റാലിൻ രംഗത്തെത്തിയത്.
തമ്പീ വിജയ്, ചരിത്രം മാറ്റാൻ കഴിയില്ല. സംശയമുണ്ടെങ്കിൽ നിയമസഭയിലെ ലൈബ്രറിയിൽ പോയി പരിശോധിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് മിസ നിയമത്തെ എതിർത്തതിനെ തുടർന്ന് ഡിഎംകെ സർക്കാർ പിരിച്ചുവിട്ടെന്നും പിന്നാലെ തന്നെ അറസ്റ്റ് ചെയ്യാൻ പൊലിസ് ഗോപാലപുരത്തെ വീട്ടിലെത്തിയെന്നും സ്റ്റാലിൻ പറഞ്ഞു.
അന്ന് വീട്ടിലില്ലാതിരുന്നതിനാൽ പിറ്റേന്ന് താൻ അറസ്റ്റിലായി. ജയിലിൽ കൊടിയ പീഡനങ്ങൾക്ക് ഇരയായെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലിൽ മർദനമേറ്റ് ഡിഎംകെ എംപി സി. ചിട്ടിബാബു മരിച്ചതായും സ്റ്റാലിൻ പറഞ്ഞു. മർദനത്തിൽ തന്റെ താടിയെല്ല് പൊട്ടിയെന്നും പീഡനത്തിന്റെ മുറിപ്പാടുകൾ ഇന്നും ശരീരത്തിലുണ്ട്. എന്തു പറഞ്ഞാലും ചരിത്രം മാറ്റാൻ കഴിയില്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
നിയമസഭയുടെ പാരമ്പര്യവും മര്യാദയും മുഖ്യമന്ത്രി പാലിക്കണം. ജനങ്ങളുടെ കാര്യങ്ങളാണ് നിയമസഭയിൽ സംസാരിക്കേണ്ടത്. ആവശ്യമില്ലാത്ത കാര്യങ്ങൾ പറയേണ്ടതില്ല. മുഖ്യമന്ത്രി ശ്രദ്ധയോടെ സംസാരിക്കണം. നിയമസഭയെ റീലെടുക്കുന്ന സ്ഥലമാക്കുന്നതും പാലത്തിൽ വന്ന് ഫോട്ടോയെടുക്കുന്നതും നിർത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ എച്ച്-വൺ ബി വിസയുള്ള ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടാൽ പുതിയ തൊഴിൽ കണ്ടെത്താൻ അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം നീക്കം ആരംഭിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, താത്കാലിക തൊഴിൽ വിസയിലുള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ ഉടൻ തന്നെ രാജ്യം വിടേണ്ടി വരും.
ഇന്ത്യക്കാരായ ഐടി പ്രഫഷണലുകളെയാണ് ഈ തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിക്കുക. എച്ച്-വൺ ബി വിസകളുടെ അപേക്ഷാ ഫീസ് കുത്തനെ വർധിപ്പിച്ച നടപടിക്ക് പിന്നാലെയാണ് ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം. വിദേശ തൊഴിലാളികളെ വൻതോതിൽ ആശ്രയിക്കുന്ന പ്രമുഖ അമേരിക്കൻ ഐടി കമ്പനികൾക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും. വിദേശ ജീവനക്കാരുടെ ഒഴിവുകളിലേക്ക് അമേരിക്കക്കാർക്ക് തന്നെ കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
Kerala
കൊല്ലം: പതിനാറുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസിൽ നഴ്സിംഗ് ഓഫിസർ അറസ്റ്റിൽ. യൂട്യൂബറും തിരുവനന്തപുരം വിഴിഞ്ഞം പൂന്തുറ ടിസി 63/560 പള്ളി സ്ട്രീറ്റിൽ മിഗ്ദാദ് (38) ആണ് പോക്സോ കേസിൽ പൊലിസിന്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് പരാതിക്ക് ആസ്പദമായ സംഭവം. കടുത്ത പനിയെത്തുടർന്നാണ് പതിനാറുകാരിയുടെ മൂത്ത സഹോദരിയെ തിങ്കളാഴ്ച രാത്രി ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ആശുപത്രിയിൽ കിടത്തണമെന്നു ഡോക്ടർ നിർദേശിച്ചു. കൂട്ടിരിപ്പിനായി പതിനാറുകാരിയാണ് ഉണ്ടായിരുന്നത്. പുലർച്ചെ ലിഫ്റ്റിൽ കയറിയപ്പോഴാണ് പ്രതി ഒപ്പം കയറി കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്.
തുടർന്ന് സഹോദരിയോടും മൂത്ത സഹോദരനോടും കുട്ടി ഇക്കാര്യം പറഞ്ഞു. ഇവർ അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ മാതാപിതാക്കൾ ആശുപത്രി സൂപ്രണ്ടിനോട് പരാതി പറഞ്ഞെങ്കിലും നടപടി സ്വീകരിക്കാൻ തയാറായില്ലെന്നു പരാതിയുണ്ട്. തുടർന്ന് കുടുംബം ഈസ്റ്റ് പൊലിസിൽ പരാതി നൽകി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലിസ് രാത്രിയോടെ മിഗ്ദാദിനെ അറസ്റ്റ് ചെയ്തു.
National
മുംബൈ: മഹാരാഷ്ട്രയിൽ ട്രക്കും വാനും കൂട്ടിയിടിച്ച് ആറുപേർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി എട്ടിന് നന്ദേഡ്-ഭോകർ റോഡിലെ സിതാഖണ്ഡി ഘട്ടിനു സമീപമുണ്ടായ അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റെന്നും ഇതിൽ പലരുടെയും നില ഗുരുതരമാണെന്നും അധികൃതർ പറഞ്ഞു.
നന്ദേഡിൽനിന്ന് ഭോക്കറിലേക്ക് പോവുകയായിരുന്ന വാൻ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാൻ പൂർണമായി തകർന്നു. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആറുപേരുടെ ജീവൻ രക്ഷിക്കാനായില്ല.
മരിച്ചവരിൽ പാണ്ഡുരംഗ് വാഘ്മാരെ, ലക്ഷ്മീബായി വാഘ്മാരെ, സയ്യിദ് അൽതാമാഷ്, ഷെയ്ഖ് ഫിറോസ്, ബൽവാൻ പവാർ എന്നിവരെ തിരിച്ചറിഞ്ഞു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.
Kerala
കോട്ടയം: സംസ്ഥാനത്തെ വിദ്യാഭ്യാസ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിവിധ ഓഫിസുകളില്‍ തീര്‍പ്പാക്കാതെ ശേഷിക്കുന്ന എയ്ഡഡ് സ്കൂള്‍ ജീവനക്കാരുടെ നിയമനാംഗീകാരം, പെന്ഷന്, ഓഡിറ്റ്, തസ്തിക നിർണയം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ഫയലുകളില്‍ സമയബന്ധിത നടപടികള്‍ സ്വീകരിച്ച് അടിയന്തരമായി തീര്‍പ്പാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് മൂന്ന് അദാലത്തുകള്‍ നടത്തും. അദാലത്തില്‍ വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീനും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകള്‍ ഉള്‍പ്പെടുന്ന ദക്ഷിണമേഖലാ അദാലത്ത് 14ന് കോട്ടയത്ത് നടക്കും. അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഇവിടെയാണ്. ഇടുക്കി, എറണാകുളം, തൃശൂര്‍,പാലക്കാട്, ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലാ അദാലത്ത് 18ന് തൃശൂരും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തരമേഖലാ അദാലത്ത് 24ന് മലപ്പുറത്തും നടക്കും.
Kerala
പുത്തൂർ: തൃശൂർ സുവോളജിക്കൽ പാർക്കിൽ അർബുദത്തിന് പരിചരണത്തിലായിരുന്ന ‘നന്ദു’ എന്ന ആണ്‍കടുവയ്ക്ക് നീണ്ട വേദനയ്ക്കൊടുവിൽ ദയാവധം. വയനാട്ടിൽനിന്നു പിടികൂടി പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ച നന്ദുവിനു വായയിൽ അർബുദം സ്ഥിരീകരിച്ചിരുന്നു.
വിദഗ്ധ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നൽകിയിരുന്നെങ്കിലും രോഗം മൂർച്ഛിക്കുകയും ഭക്ഷണം കഴിക്കാൻപോലും സാധിക്കാത്ത വിധം ആരോഗ്യനില വഷളാവുകയും ചെയ്തു.
രോഗത്തിന്റെ തീവ്രത മൂലം കടുവ അനുഭവിച്ച കടുത്ത വേദന കണക്കിലെടുത്തും ആരോഗ്യനിലയിൽ പുരോഗതിക്ക് സാധ്യതയില്ലെന്ന വെറ്ററിനറി വിദഗ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരമാണ് ദയാവധം നടപ്പാക്കിയത്. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം, ജഡം സുവോളജിക്കൽ പാർക്ക് വളപ്പിൽ സംസ്കരിച്ചു.
Kerala
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലും സമീപപ്രദേശങ്ങളിലും കർശന വ്യോമ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്നു മുതൽ 13 വരെ രാവിലെ ഏഴു മുതൽ രാത്രി 11 വരെ ഷെഡ്യൂൾ ചെയ്യാത്ത വിമാന സർവീസുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഡൽഹിയുടെ 300 കിലോമീറ്റർ ചുറ്റളവിലുള്ള വിമാനത്താവളങ്ങളിലും നിയന്ത്രണം ബാധകമായിരിക്കും. കൃത്യമായ സമയക്രമം പാലിച്ച് സർവീസ് നടത്തുന്ന സാധാരണ വിമാനങ്ങളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിദേശ പ്രതിനിധികളുമായി എത്തുന്ന പ്രത്യേക വിമാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയോടെ സർവീസ് നടത്താം.
ഗവർണർമാർ, മുഖ്യമന്ത്രിമാർ തുടങ്ങിയവരുമായി യാത്ര ചെയ്യുന്ന സംസ്ഥാന സർക്കാർ വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും ഇളവുണ്ട്. അടിയന്തര സാഹചര്യങ്ങളിലെ വിഐപി ഡ്യൂട്ടികൾ ഒഴികെ സഫ്ദർജംഗ് വിമാനത്താവളം പൂർണമായും അടച്ചിടും. ഉച്ചകോടിയിൽ പങ്കെടുക്കാൻ പന്ത്രണ്ടോളം രാഷ്ട്രത്തലവന്മാരും വിദേശ പ്രതിനിധികളും ശനിയാഴ്ച എത്തും.
International
ഡൽഹി: ബ്രിക്സ് ഉച്ചകോടിയിലും ഉഭയകക്ഷി ചർച്ചകളിലും പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ന്യൂഡൽഹിയിലെത്തി. ഡൽഹിയിലെ പാലം വിമാനത്താവളത്തിലെത്തിയ റഷ്യൻ പ്രസിഡന്റിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റും ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു.
സന്ദർശനത്തിനിടയിൽ റഷ്യൻ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം, ഊർജ പങ്കാളിത്തം, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചകളിൽ പ്രധാന അജണ്ടയാകും. നിലവിലെ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ ഇന്ത്യ-റഷ്യ സൗഹൃദം കൂടുതൽ ശക്തമാക്കുക എന്നതാണ് ഈ ഉഭയകക്ഷി കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
വികസ്വര രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക കൂട്ടായ്മ ഉറപ്പുവരുത്തുന്നതിനും, പ്രാദേശിക സുരക്ഷ, ആഗോള സാമ്പത്തിക വ്യവസ്ഥയിലെ മാറ്റങ്ങൾ എന്നിവയെക്കുറിച്ചും ഉച്ചകോടിയിൽ മറ്റ് അംഗരാജ്യങ്ങളിലെ നേതാക്കളുമായി പുടിൻ ചർച്ച നടത്തും. ഉച്ചകോടിയുടെ ഭാഗമായി മറ്റ് ചില ലോകനേതാക്കളുമായും അദ്ദേഹം പ്രത്യേക കൂടിക്കാഴ്ചകൾ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
National
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിലും ഉഭയകക്ഷി ചർച്ചകളിലും പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഡൽഹിയിലെത്തി. പാലം വിമാനത്താവളത്തിലെത്തിയ പുടിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും റഷ്യൻ നയതന്ത്ര പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ സുപ്രധാന ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രതിരോധ സഹകരണം, ഊർജപങ്കാളിത്തം, വ്യാപാര ബന്ധങ്ങളുടെ വിപുലീകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മാറിവരുന്ന ആഗോള ഭൗമരാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യ-റഷ്യ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിലും ചർച്ചയുണ്ടാകും.
അതേസമയം വളർന്നുവരുന്ന സമ്പദ്വ്യവസ്ഥകളുടെ കൂട്ടായ്മയായ ബ്രിക്സ് ഉച്ചകോടിയിലും പുടിൻ പങ്കെടുക്കും. ആഗോള സാമ്പത്തിക വ്യവസ്ഥയിലെ മാറ്റങ്ങൾ, പ്രാദേശിക സുരക്ഷ, വികസ്വര രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ പ്രധാന ചർച്ചയാകും. ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി മറ്റ് അംഗരാജ്യങ്ങളിലെ നേതാക്കളുമായും പുടിൻ കൂടിക്കാഴ്ച നടത്തും.
Kerala
കൊച്ചി: സിബിഎസ്ഇ ക്ലസ്റ്റര്‍ 11 അത്ലറ്റിക് മീറ്റിന്റെ ആദ്യദിനത്തില്‍ 616 പോയിന്റുമായി എറണാകുളം ജില്ല മുന്നില്‍. 135 പോയിന്റ് നേടി ഇടുക്കിയും 117 പോയിന്റുമായി തിരുവനന്തപുരവും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. അണ്ടര്‍ 14, 17, 19 പ്രായ വിഭാഗങ്ങളിലായി എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇന്നു സമാപിക്കും.
മേളയുടെ ഉദ്ഘാടനം കായികമന്ത്രി ഒ.ജെ. ജനീഷ് നിര്‍വഹിച്ചു. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ മോഹിത് റാവത്ത് കായികതാരങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.ജെ. വിനോദ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. മീറ്റിന്റെ ജനറല്‍ കണ്‍വീനറും പ്രഗതി അക്കാദമി മാനേജിംഗ് ഡയറക്ടറുമായ ഡോ. ഇന്ദിര രാജന് അധ്യക്ഷത വഹിച്ചു.
മീറ്റ് ചീഫ് കോ-ഓര്‍ഡിനേറ്ററും പ്രഗതി അക്കാദമി പ്രിന്‍സിപ്പലുമായ സുചിത്ര ഷൈജിന്ത് പ്രസംഗിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴു ജില്ലകളില്‍നിന്നായി 2,200 വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. പെരുമ്പാവൂര്‍ പ്രഗതി അക്കാദമിയാണ് മീറ്റിന് ആതിഥേയത്വം വഹിക്കുന്നത്.
യുവജനങ്ങളുടെ കര്‍മശേഷി പരിപോഷിപ്പിക്കാന്‍ പദ്ധതികള്‍: മന്ത്രി
കൊച്ചി: കേരളത്തിലെ യുവജനങ്ങളുടെ കര്‍മശേഷി പരിപോഷിപ്പിക്കാന്‍ കായിക മേഖലയുമായി ബന്ധിപ്പിച്ച് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്. സിബിഎസ്ഇ സ്കൂള്‍ ക്ലസ്റ്റര്‍ കായികമേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരള, സിബിഎസ്ഇ, ഐസിഎസിസി ഭേദമില്ലാതെ മികച്ച കായികതാരങ്ങളെ കണ്ടെത്തി എല്ലാവിധ പിന്തുണയും നല്കി മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിന് മത്സരങ്ങള്‍ സംഘടിപ്പിക്കും. ആദ്യപടിയായി കോളജ്തല മത്സങ്ങള്‍ ആരംഭിച്ചു. സ്കൂള്‍ സമയം കഴിഞ്ഞാല്‍ സ്പോര്‍ട്സുമായി ഇടപഴകാനുള്ള സാഹചര്യങ്ങള്‍, ഗ്രൗണ്ടുകള്‍, സൗകര്യങ്ങള്‍ എന്നിവ എല്ലായിടത്തുമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
Kerala
കൊച്ചി: സാമൂഹിക പ്രവര്‍ത്തകനും ദളിത് ചിന്തകനുമായ സണ്ണി എം. കപിക്കാട് ശബരിമല അയ്യപ്പനും മാളികപ്പുറത്തമ്മയ്ക്കുമെതിരേ നടത്തിയ വിവാദ പരാമര്‍ശങ്ങളടങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ താത്കാലികമായി വിലക്കാന്‍ മെറ്റയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. രാഹുല്‍ ഈശ്വര്‍ നല്കിയ ഹർജിയിലാണ് ജസ്റ്റീസ് ജി. ഗിരീഷിന്റെ ഉത്തരവ്. തുടര്‍ന്ന് ഹര്‍ജി ഒക്്ടോബര്‍ ആറിന് പരിഗണിക്കാന്‍ മാറ്റി.
Kerala
തിരുവനന്തപുരം: മുടങ്ങിക്കിടക്കുന്ന ഡിജിറ്റൽ സർവേയുടെ രണ്ടാംഘട്ടം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പുനരാരംഭിക്കുമെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാർ. നിലവിലെ സർവേ നടത്തിപ്പിലെ അപാകതകൾ പൂർണമായും പരിഹരിച്ച ശേഷമായിരിക്കും രണ്ടാംഘട്ട സർവേ തുടങ്ങുക.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഡിജിറ്റൽ സർവേ പുനരാരംഭിക്കാനുള്ള തീരുമാനമുണ്ടായത്. നിലവിൽ നടക്കുന്ന ഡിജിറ്റൽ സർവേയുടെ വിവിധ ഘട്ടങ്ങളിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവ പരിഹരിച്ച് കൂടുതൽ കാര്യക്ഷമമായ രീതിയിലായിരിക്കും രണ്ടാംഘട്ട സർവേ നടപ്പാക്കുക. ജീവനക്കാർക്ക് പ്രഫഷണൽ പരിശീലനം നൽകും.
ഒന്നാം ഘട്ട സർവേയർമാർക്ക് ലഭിക്കാനുള്ള രണ്ടുമാസ ശമ്പള കുടിശിക തീർപ്പാക്കുന്നതിനായി 17 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി മറികടക്കാനും പാര്‍ട്ടിക്കു പുതിയ ഊര്‍ജം പകരാനും ലക്ഷ്യമിട്ട് കോഴിക്കോട്ട് ഈ മാസം 13 മുതൽ ചേരുന്ന മൂന്നു ദിവസത്തെ സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 307 പ്രതിനിധികളാണു പങ്കെടുക്കുക. കോഴിക്കോട് കണ്ണൂര്‍ റോഡിലെ എകെജി ഓഡിറ്റോറിയത്തിലാണു സംസ്ഥാന കമ്മിറ്റി നടക്കുക.
സമാപനം കോഴിക്കോട് ബീച്ചില്‍ ഫ്രീഡം സ്ക്വയറില്‍ നടക്കുന്ന ഒരു ലക്ഷം പേര് അണിനിരക്കുന്ന റാലിയോടെയാണ്. വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി 271 ലോക്കല്‍ കമ്മിറ്റികളിലും കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചു. അവശേഷിക്കുന്ന കുടുംബസംഗമങ്ങള്‍ ഇന്നും നാളെയുമായി നടക്കുമെന്നു നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിൽനിന്നുള്ള പിബി അംഗങ്ങളായ എം.എ. ബേബി, പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ എന്നിവർക്കു പുറമേ കെ. ബാലകൃഷ്ണൻ, ബി.വി. രാഘവുലു, അശോക് ധാവ്ളെ, വിജു കൃഷ്ണൻ, യു. വാസുകി എന്നീ അഞ്ച് പിബി അംഗങ്ങൾ വിശാല സംസ്ഥാന സമിതിയിൽ നിരീക്ഷകരായി പങ്കെടുക്കും. കേരളത്തിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ, സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, വർഗ ബഹുജന സംഘടനാ ഭാരവാഹികൾ എന്നിവരാകും വിശാല സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കുക. ബീച്ചില്‍ നടക്കുന്ന സമാപനറാലിയോടനുബന്ധിച്ച് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തും.
പണപ്പിരിവ് കേഡര്മാരില് നിന്നുമാത്രം
കോഴിക്കോട്: തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്ക് പിന്നാലെ ചേരുന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മറ്റി യോഗ ചെലവുമായി ബന്ധപ്പെട്ട് പിരിവ് ഭാരം മറ്റുള്ളവരില്‍നിന്ന് ഒഴിവാക്കാന്‍ സിപിഎം. ഇത്തവണ ജില്ലയിലെ പാര്‍ട്ടി കേഡര്മാരില്നിന്നു മാത്രം നൂറില്‍ കുറയാത്ത തുക സംഭാവനയായി സ്വീകരിച്ചാല്‍ മതിയെന്നാണു തീരുമാനം.
പാര്‍ട്ടിക്കു പുറത്തുനിന്നുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു പണം സ്വീകരിക്കില്ല. ജില്ലയില്‍ സിപിഎമ്മിന് ഒരു ലക്ഷം പാര്‍ട്ടി അംഗങ്ങളുണ്ട്. ആഡംബരങ്ങളും നക്ഷത്ര ഹോട്ടല്‍ താമസവും ഒഴിവാക്കി സമ്മേളനച്ചെലവുകള്ക്കായി അംഗങ്ങളില്‍ നിന്ന് മാത്രം തുക ഈടാക്കാനാണ് തീരുമാനം.
Kerala
കൊച്ചി: സംസ്ഥാനത്തെ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനുകളില്‍ 229 പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്ന കാര്യത്തിലെ തീരുമാനം നാലാഴ്ചയ്ക്കകമുണ്ടാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഉപഭോക്തൃ കമ്മിഷനുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി മതിയായ ജീവനക്കാരെ നിയമിക്കുന്നതടക്കം നടപടിക്കു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ജെ. സൂര്യ നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.
വിഷയം ധനവകുപ്പിന്റെ അനുമതിക്കായി വിട്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യത്തിലെ പുരോഗതി വിശദീകരിച്ച് സത്യവാംഗ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച ചീഫ് ജസ്റ്റീസ് സൗമന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഹര്‍ജി വീണ്ടും ഒക്ടോബര്‍ എട്ടിന് പരിഗണിക്കാന്‍ മാറ്റി.
Kerala
തിരുവനന്തപുരം: വൈദ്യുതി മുടങ്ങുന്ന സമയം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കുന്നതിനായി പവര്‍കട്ട് അലര്‍ട്ട് സംവിധാനം നിലവില്‍വരുമെന്നു വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടര്‍ന്നുളള നിയന്ത്രണങ്ങള്‍ തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
വൈകുന്നേരം 6.30 മുതല്‍ പുലര്‍ച്ചെ ഒന്നു വരെയുള്ള സമയത്താണ് നിലവില്‍ നിയന്ത്രണം ബാധകമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ആയിരം മെഗാവാട്ടിനോട് അടുത്ത വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ചൂട് കൂടുമ്പോൾ ഉപയോഗം കൂടുന്നു. മഴ കുറയുന്പോൾ ഉത്പാദനം കുറയുന്നു.
ഉത്തരേന്ത്യയിൽനിന്നും വൈദ്യുതി ലഭിക്കുന്നില്ല. കൽക്കരി ക്ഷാമവും കാലാവസ്ഥയും പ്രതിസന്ധി സൃഷ്ടിക്കുന്നു. പകൽ വൈദ്യുതി നല്കാൻ കമ്പനികളുണ്ട്. രാത്രിയിലാണ് നമുക്ക് ആവശ്യം. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പവര്‍ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി ലഭ്യതയില്‍ ചെറിയ തോതിലുണ്ടായ വര്‍ധന ആശ്വാസകരമാണ്. മഴ ലഭിക്കാനുള്ള സാധ്യതയുമള്ളതിനാല് അതെല്ലാം ആശ്വാസകരമാണ്. എത്രയും വേഗം പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎസ്ഇബിയെന്നും അദ്ദേഹംപറഞ്ഞു.
Kerala
മൂന്നാർ: മധ്യകേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തിന് മൂന്നാറിൽ തുടക്കം. വിജയപുരം രൂപത ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിൽ വിവിധ രൂപതകളിൽ നിന്നുള്ള 13 ബിഷപ്പുമാരാണ് പങ്കെടുക്കുന്നത്. മൂന്നാർ കാർമൽ ടോപ്പ് സെന്ററിൽ നടക്കുന്ന സമ്മേളനം ഇന്നു സമാപിക്കും.
ഇന്നലെ രാവിലെ മൂന്നാർ ബസിലിക്കയിൽ പൊന്തിഫിക്കൽ കുർബാനയോടെയായിരുന്നു തുടക്കം. പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ദിവ്യബലിയിൽ മുഖ്യ കാർമികത്വം വഹിച്ചു. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ , മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോസ് പുളിക്കൽ, മാർ ജോൺ നെല്ലിക്കുന്നേൽ, ബിഷപ് ഗീവർഗീസ് മാർ അപ്രേം, ബിഷപ് യൂഹാനോൻ മാർ തിയഡോഷ്യസ്, ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ്, മാർ ജോർജ് പുന്നക്കോട്ടിൽ ഉൾപ്പടെ പതിമൂന്ന് ബിഷപ്പുമാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
മൂന്നാം സഹസ്രാബ്ദത്തിലേക്ക് പ്രവേശിക്കുന്ന സഭയെ ആത്മീയതയുടെ ആഴങ്ങളിലേക്ക് നയിക്കുകയും ഊർജസ്വലമാക്കുകയും ചെയ്യുന്ന കർമപദ്ധതികൾ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനാണ് സമ്മേളനം നടത്തുന്നത്.
International
ബെയ്റൂട്ട്: തെക്കൻ ലബനനിലെ അലി അൽ-താഹിർ മലനിരകളിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ളയ്ക്ക് കനത്ത നാശം. ഹിസ്ബുള്ള നിർമിച്ച വൻ തുരങ്ക ശൃംഖലകളും മിസൈലുകളും റോക്കറ്റുകളും തകർത്തതായി ഇസ്രയേൽ വ്യോമസേന വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ സ്ഫോടന പരമ്പരകളിലൂടെയാണ് ഇവ തകർത്തതെന്നും സൈന്യം അറിയിച്ചു. ഇറാന്റെ സാമ്പത്തിക പിന്തുണയോടെയും ആസൂത്രണത്തോടെയും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഹിസ്ബുള്ള വികസിപ്പിച്ചെടുത്ത പ്രധാന ആയുധ-സൈനിക അടിസ്ഥാന സൗകര്യമാണ് തകർത്തത്
തുരങ്കങ്ങൾ തകർത്തതോടെ അലി അൽ-താഹിർ മലനിരകളുടെ മുകളിലും ഭൂഗർഭ മേഖലയിലും തങ്ങളുടെ നിയന്ത്രണം ശക്തമാക്കിയതായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ലബനനിലെ നബാത്തിയ മേഖലയിലെ മലനിരകളിൽ നടന്ന സ്ഫോടനങ്ങളുടെ പ്രകമ്പനം കിലോമീറ്ററുകൾ അകലെ വരെ അനുഭവപ്പെട്ടതായി വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു.
ഭൂമിക്കടിയിൽ നിന്ന് ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ സൈന്യത്തിന്റെ കണക്കനുസരിച്ച് ഭൂമിക്കടിയിൽ രണ്ട് കിലോമീറ്ററിലധികം നീളത്തിൽ വ്യാപിച്ചുകിടന്ന വൻ തുരങ്ക സമുച്ചയമാണ് തകർത്തത്. ഹിസ്ബുള്ളയുടെ പ്രധാന ആയുധശേഖരവും സൈനിക സംവിധാനങ്ങളും ഇവിടെ പ്രവർത്തിച്ചിരുന്നത്.
തുരങ്കത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇറാൻ നിർമിത റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും മെഷീൻ ഗണ്ണുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചതായും സൈന്യം അറിയിച്ചു. ഡസൻ കണക്കിന് ടാങ്ക് വിരുദ്ധ മിസൈലുകൾ, നൂറുകണക്കിന് ലാൻഡ് മൈനുകൾ, വൻതോതിലുള്ള സ്ഫോടക വസ്തുക്കൾ എന്നിവയും കണ്ടെത്തിയതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
Kerala
തിരുവനന്തപുരം : ഇടുക്കി പാണ്ടിപ്പാറ സ്വദേശി ചിറത്തലയാട്ട് ചാക്കോച്ചന്റെ പട്ടയഭൂമിയിൽ നിന്ന് മരം മുറിച്ചതിന്റെ പേരിൽ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിച്ചു. അയ്യപ്പൻകോവിൽ റെയ്ഞ്ച് പരിധിയിലെ കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷനു കീഴിൽ കട്ടപ്പന സെക്ഷൻ ഓഫീസ് ഒആർ 21/2026 ആയി കേസ് രജിസ്റ്റർ ചെയ്തതു വലിയ വാർത്തയായിരുന്നു.
തുടർന്ന് കേസ് പരിശോധിച്ച മന്ത്രി ഷിബു ബേബി ജോൺ അടിയന്തരമായി പിൻവലിക്കാൻ നിർദേശം നൽകുകയായിരുന്നു. കണ്ടുകെട്ടിയ മരങ്ങളും ആയുധങ്ങളും ഉടമസ്ഥനു തിരികെ നൽകാനും മന്ത്രി ഉന്നത ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. തങ്കമണി പാണ്ടിപ്പാറയിലെ സ്വന്തം സ്ഥലത്തുനിന്നു രണ്ട് പ്ലാവ്, ഒരു മാവ്, ഒരു പാദിരി എന്നീ മരങ്ങൾ മുറിച്ചതിനാണ് 4,000 രൂപ നഷ്ടം കണക്കാക്കി കട്ടപ്പന സെക്്ഷൻ ഓഫിസിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
15,607 രൂപയുടെ തടികളും 2,200 രൂപയുടെ ആയുധങ്ങളും വനം വകുപ്പ് കണ്ടുകെട്ടുകയും ചെയ്തിരുന്നു. 1993-ലെ പ്രത്യേക ഭൂമി പതിവ് ചട്ടപ്രകാരം ലഭിച്ച ഭൂമിയിൽ 1986-ലെ വൃക്ഷ സംരക്ഷണ നിയമപ്രകാരവും പട്ടയ ഷെഡ്യൂളിലെ 10 ഇനം മരങ്ങൾ മുറിക്കുമ്പോൾ മാത്രമാണ് വനംവകുപ്പിനു കേസ് രജിസ്റ്റർ ചെയ്യാൻ നിയമപരമായ അവകാശമുള്ളത്.
Kerala
കോഴിക്കോട്: മാസപ്പടി കേസില്‍ സംസ്ഥാന സര്‍ക്കാരിനോടു കേസെടുക്കാന്‍ നിര്‍ദേശിച്ച ഇഡി നീക്കത്തിനെതിരേ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ. മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ഇഡിയെ ഭയമുണ്ടാകാം. എന്നാല്‍, കമ്മ്യൂണിസ്റ്റുകാര്‍ക്ക് അതില്ലെന്നും ശക്തമായി അവസാന ശ്വാസംവരെ പ്രതിരോധിക്കുമെന്നും റിയാസ് പറഞ്ഞു.
‘മൊഴി എന്ന പേരില്‍ പുറത്തുവന്നതെല്ലാം പച്ചക്കള്ളമാണ്. ആരോപണം ഉയര്‍ന്ന കമ്പനിക്കു സേവനംനല്കിയിട്ടില്ലെന്നു വീണ പറഞ്ഞതായാണു പുറത്തുവരുന്ന വാര്‍ത്ത. വീണ എന്റെ ഭാര്യയാണ്. വീണ അങ്ങനെ ഒരു മൊഴി നല്‍കിയിട്ടില്ല. വ്യക്തിഹത്യ നടത്തുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമില്ല. ഏത് കള്ളമൊഴി ആരെ പേടിപ്പിച്ചെടുത്താലും സത്യം മാത്രമേ ജയിക്കുകയുള്ളൂ’- അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘വീണയുടെ അക്കൗണ്ടിൽ പണം വന്നത് സേവനം ചെയ്തതിന്റെ ഭാഗമായിട്ടാണ്. സേവനം നൽകിയിട്ടില്ലെന്നു പറയുന്നത് തെറ്റാണ്. മാസപ്പടി വാങ്ങിയെന്നു ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമമാണു നടക്കുന്നത്. ദുബായിൽ പലപ്പോഴായും വീണയും ഞാനും പോയിട്ടുണ്ട്. കേരളത്തിൽ ഒരുപാട് രാഷ്ട്രീയ നേതാക്കന്മാർ ദുബായിൽ പോയിട്ടുണ്ട്. അവരൊക്കെ പോകുന്നത് ഹവാലപ്പണം കടത്താനാണോ ? അന്വേഷണത്തിലെ മൊഴിയെന്നു പറഞ്ഞ് ഇഡി നടത്തുന്നത് കള്ളപ്രചാരണമാണ്.
സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായി പേപ്പറിൽ ഒപ്പിട്ടതെല്ലാം മൊഴിയെന്ന് പറഞ്ഞ് കഥയുണ്ടാക്കുകയാണ് ’- റിയാസ് പറഞ്ഞു.‘ബിസിനസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ ഇടപാടുണ്ടെന്നു പറയാനാണ് എന്റെ സുഹൃത്തിനോട് ഇഡി ആദ്യം ആവശ്യപ്പെട്ടത്. പറയില്ലെന്നറിയിച്ചപ്പോൾ വീണയുടെ ഇടപാടാണെന്നു പറയാൻ പറഞ്ഞു. ഇതും വിസമ്മതിച്ചതോടെ 22 വയസുള്ള മകളെ പണമിടപാടുമായി ബന്ധപ്പെടുത്തി പ്രതിചേർക്കുമെന്ന് പറഞ്ഞു.
പിണറായി വിജയൻ, വീണ, റിയാസ് എന്നിവരുടെ പേരോ അല്ലെങ്കിൽ ഒരാളുടെ പേരോ പറയണമെന്നു പറഞ്ഞ് ടൈപ്പ് ചെയ്യുകയും പിന്നീട് എന്റെ പേര് എഴുതി ഒപ്പിടുവിക്കുകയുമായിരുന്നു. ഞാൻ സത്യസന്ധമായാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. ഒരാളെയും കാലാകാലം പാർലമെന്ററി രംഗത്തോ സംഘടനാ രംഗത്തോ സിപിഎം നിർത്തില്ല. മന്ത്രിയാക്കിയത് ഞാൻ വ്യക്തിപരമായി കൈപൊക്കിയിട്ടല്ല. പാർട്ടി തീരുമാനിച്ചത് പ്രകാരമാണ്’- അദ്ദേഹം കൂട്ടിച്ചേർത്തു.
വീണ പ്രതികരിക്കുമോ?;അഭിഭാഷകരുമായി ആലോചിച്ചു തീരുമാനമെന്ന് റിയാസ്
മൊഴിയെന്ന പേരില്‍ ഇഡി കള്ള പ്രചാരണം നടത്തുന്നുവെന്ന് ആരോപണമുയരുമ്പോള്‍ വീണ പ്രതികരിക്കാതിരിക്കുന്നതിനെ ന്യായീകരിച്ച് റിയാസ്. ‘വീണ മിണ്ടാതിരിക്കുന്നത് ഭരണഘടനാപരമായ അവകാശമാണ്. പ്രതികരിക്കാനുള്ള അവകാശമുള്ളതുപോലെതന്നെ പ്രതികരിക്കാതിരിക്കാനുള്ള അവകാശവുമുണ്ട്.
ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസമുണ്ടെങ്കിൽ പ്രതികരിക്കാം, പ്രതികരിക്കാതിരിക്കാം. ഇനി പ്രതികരണം എങ്ങനെയാകണമെന്ന കാര്യത്തില്‍ അഭിഭാഷകരുമായി ആലോചിച്ച് തീരുമാനമെടുക്കും. മാധ്യമങ്ങള്‍ അതു മുഴുവന്‍ കൊടുക്കാന്‍ തയാറാകുമോ? - റിയാസ് ചോദിച്ചു.
International
ന്യൂയോർക്ക്: തകർന്നടിഞ്ഞ ‘ഗ്രൗണ്ട് സീറോ’യിൽനിന്ന് അമേരിക്കൻ കരുത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി പുതിയ വേൾഡ് ട്രേഡ് സെന്റർ സമുച്ചയം തലയുയർത്തി നിൽക്കുന്നു. ഇരട്ട ഗോപുരങ്ങൾ നിലംപൊത്തിയ മണ്ണിൽ ഇന്ന് അത്യാധുനിക അംബരചുംബികളായ കെട്ടിടങ്ങളും ചരിത്രസ്മാരകങ്ങളും സാംസ്കാരിക കേന്ദ്രങ്ങളുമാണ് പുനർജനിച്ചിരിക്കുന്നത്.
ദുരന്തഭൂമി വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കണോ അതോ സ്മാരകമാക്കണമോ എന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങൾ നിർമാണത്തെ അല്പം വൈകിച്ചിരുന്നു. ഒടുവിൽ വാണിജ്യ സൗകര്യങ്ങളും സ്മരണകളും സമന്വയിപ്പിച്ച് ‘വൺ വേൾഡ് ട്രേഡ് സെന്റർ’പടുത്തുയർത്താൻ അധികൃതർ ധാരണയിലെത്തുകയായിരുന്നു.
ഇരട്ട ഗോപുരങ്ങൾ നിലംപൊത്തിയ 17 ഏക്കറിൽ അഞ്ച് അംബരചുംബികളായ കെട്ടിടങ്ങൾ, മ്യൂസിയം, കൂറ്റൻ കൃത്രിമ അരുവികൾ, സാംസ്കാരികകേന്ദ്രം, അത്യാധുനിക റെയിൽവേ ടെർമിനൽ എന്നിവയാണ് നിർമിച്ചിട്ടുള്ളത്. ആറാമത്തെ ബഹുനില മന്ദിരത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.
ഭീകരാക്രമണത്തിന്റെ കറുത്ത ഓർമകളിൽനിന്നു മാറി, പ്രതിരോധത്തിന്റെയും പുനർനിർമാണത്തിന്റെയും ആഗോള മാതൃകയായി ന്യൂയോർക്കിലെ ദുരന്ത ഭൂമി ഇന്ന് മാറിയിരിക്കുന്നു.
'ഫ്രീഡം ടവർ’
ആക്രമണത്തിൽ തകർന്ന ഇരട്ട ഗോപുരങ്ങൾക്കു പകരമായി നിർമിച്ച വൺ വേൾഡ് ട്രേഡ് സെന്റർ അഥവ ‘ഫ്രീഡം ടവർ’ആണ് പുനർനിർമാണത്തിലെ പ്രധാന ആകർഷണം. അമേരിക്കൻ സ്വാതന്ത്ര്യ വർഷമായ 1776നെ ഓർമിപ്പിച്ചുകൊണ്ട് 1776 അടി (541 മീറ്റർ) ഉയരത്തിലാണ് ഈ കെട്ടിടം പണിതുയർത്തിയിരിക്കുന്നത്. 2006ൽ നിർമാണം ആരംഭിച്ച് 2014 നവംബർ മൂന്നിന് ഉദ്ഘാടനം ചെയ്ത ഈ 104 നില കെട്ടിടസമുച്ചയം നിലവിൽ അമേരിക്കയിലെയും പാശ്ചാത്യ അർധഗോളത്തിലെയും ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്.
ഓർമകളുറങ്ങുന്ന സ്മാരകവും മ്യൂസിയവും
ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ സ്മരണ നിലനിർത്താൻ നിർമിച്ച ‘നാഷണൽ 9/11 മെമ്മോറിയൽ ആൻഡ് മ്യൂസിയം’ ലോകശ്രദ്ധയാകർഷിക്കുന്ന കേന്ദ്രമാണ്.തകർന്നുവീണ പഴയ ഇരട്ട ഗോപുരങ്ങൾ നിലനിന്നിരുന്ന കൃത്യമായ സ്ഥലത്തു നിർമിച്ചിരിക്കുന്ന കൂറ്റൻ കൃത്രിമ തടാകങ്ങളായ റിഫ്ലക്ടിംഗ് പൂളുകൾ ഏവരെയും ആകർഷിക്കുന്നു. ഇതിന്റെ വശങ്ങളിലെ വെങ്കല ഫലകങ്ങളിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഴുവൻ ആളുകളുടെയും പേരുകൾ കൊത്തിവച്ചിട്ടുണ്ട്.
ആക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും തകർന്ന ഫയർ എൻജിനുകളും ഇരയായവരുടെ സ്മരണകളും സൂക്ഷിച്ചിരിക്കുന്ന ഭൂഗർഭ മ്യൂസിയം 2014ലാണ് പൊതുജനങ്ങൾക്കായി തുറന്നത്.
വാസ്തുവിദ്യാ വിസ്മയം ‘ദ ഒക്കുലസ്’
പ്രശസ്ത ആർക്കിടെക്ട് സാന്റിയാഗോ കാലാട്രാവ രൂപകല്പന ചെയ്ത ‘ദ ഒക്കുലസ്’വേൾഡ് ട്രേഡ് സെന്റർ ട്രാൻസ്പോർട്ടേഷൻ ഹബ്ബ് ദുരന്തഭൂമിയിലെ പ്രധാന ഗതാഗതകേന്ദ്രമാണ്. ഒരു കുട്ടിയുടെ കൈകളിൽനിന്ന് പറന്നുയരുന്ന വെള്ളപ്പക്ഷിയുടെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന ഈ മനോഹര സമുച്ചയം റെയിൽവേ/മെട്രോ ശൃംഖലകളെ ബന്ധിപ്പിക്കുന്നതോടൊപ്പം വലിയൊരു ഷോപ്പിംഗ് ഹബ്ബുകൂടിയാണ്.
പുതിയ ഗോപുരങ്ങൾ
പഴയ കെട്ടിടങ്ങൾക്കു പകരം 7 ഡബ്യുടിസി (2006), 4 ഡബ്യുടിസി (2013), 3 ഡബ്യുടിസി (2018) എന്നീ ആധുനിക വാണിജ്യ സമുച്ചയങ്ങൾ നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഇതിനുപുറമെ 2000 പേർക്ക് ഇരിക്കാവുന്ന പെർഫോമിംഗ് ആർട്സ് സെന്റർ, ആക്രമണത്തിൽ തകർന്നതിനെത്തുടർന്ന് പുനർനിർമിച്ച സെന്റ് നിക്കോളാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളി, ലിബർട്ടി പാർക്ക് എന്നിവയും ദുരന്തഭൂമിക്ക് പുതിയ മുഖം നൽകുന്നു.
തകർന്ന ഇരട്ട ഗോപുരങ്ങളിൽ രണ്ടാമത്തേതിനു പകരം നിർമിക്കുന്ന ‘2 വേൾഡ് ട്രേഡ് സെന്റർ’നിർമാണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. സാമ്പത്തിക-വാണിജ്യ കേന്ദ്രമായ ലോവർ മാൻഹാട്ടൻ പുനർവികസനത്തിലെ അവസാനത്തെ പ്രധാന ഘടകമാണ് ഈ കെട്ടിടം.
55 നിലകളിലായി 1226 അടി ഉയരത്തിൽ നിർമിക്കുന്ന ഈ അംബരചുംബി പ്രമുഖ സാമ്പത്തിക സേവന കമ്പനിയായ ‘അമേരിക്കൻ എക്സ്പ്രസി’ന്റെ ആഗോള ആസ്ഥാനമായി മാറും. 2031ഓടെ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
International
ന്യൂയോർക്ക്: മരണത്തിന്റെ ഭീതിദമായ നിഴൽ വീണ അംബരചുംബിയായ കെട്ടിടം. ചുറ്റും പുകയും തകർന്നടിഞ്ഞ ചുവരുകളും മാത്രം. വിമാനം ഇടിച്ചുകയറിയ അതേ നിലയിൽനിന്ന്, മരണത്തെ തൊട്ടുരുമ്മി തിരിച്ചുവന്ന ആ രണ്ടു മനുഷ്യർ 25 വർഷങ്ങൾക്കിപ്പുറവും ആ അപൂർവ സൗഹൃദത്തിന്റെ ഊഷ്മളത പങ്കുവയ്ക്കുകയാണ്-സ്റ്റാൻലി പ്രൈംനാഥും ബ്രയാൻ ക്ലാർക്കും.
2001 സെപ്റ്റംബർ 11ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിൽ സൗത്ത് ടവറിലെ ‘ഇംപാക്ട് സോണിൽ’നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട നാലുപേരിൽ രണ്ടുപേരാണ് ഇവർ.
സൗത്ത് ടവറിന്റെ 81-ാം നിലയിലെ ഫുജി ബാങ്ക് ജീവനക്കാരനായിരുന്ന സ്റ്റാൻലിയുടെ ഓഫിസിലേക്കാണ് രണ്ടാമത്തെ വിമാനം നേരിട്ട് ഇടിച്ചുകയറിയത്. മേശയ്ക്കടിയിൽ അഭയം പ്രാപിച്ച സ്റ്റാൻലിയെ, പുക നിറഞ്ഞ തകർന്ന ചുമരുകൾക്കിടയിൽ നിന്ന് 84-ാം നിലയിലെ യുറോ ബ്രോക്കേഴ്സ് വൈസ് പ്രസിഡന്റായ ബ്രയാൻ ക്ലാർക്ക് ചേർത്തുപിടിക്കുകയായിരുന്നു.
തകർന്നുവീഴാറായ ആ കെട്ടിടത്തിന്റെ 1620 പടികൾ ഇരുവരും ഒരുമിച്ച് ഓടിയിറങ്ങി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മുറിവുകളിൽനിന്ന് ഉയർന്ന രക്തം അന്യോന്യം പുരണ്ടപ്പോൾ, "ഇനി നാം ജീവിതകാലം മുഴുവൻ രക്തബന്ധമുള്ള സഹോദരങ്ങളാണ്' എന്ന് ഇരുവരും ഉറപ്പിച്ചു പറഞ്ഞു. അവർ പുറത്തെത്തി മിനിറ്റുകൾക്കകം സൗത്ത് ടവർ പൂർണമായി നിലംപൊത്തി.
ദുരന്തത്തിനുശേഷമുള്ള ഈ കാൽ നൂറ്റാണ്ടിൽ ഇരുവരും പിരിയാത്ത സുഹൃത്തുക്കളായി ജീവിച്ചു. ഇപ്പോൾ 79 വയസുള്ള ബ്രയാൻ ക്ലാർക്ക് വിശ്രമജീവിതം നയിക്കുമ്പോൾ, 69 വയസുകാരനായ സ്റ്റാൻലി പ്രൈംനാഥ് പാസ്റ്ററായി സേവനമനുഷ്ഠിക്കുന്നു. സ്കൂളുകളിലും ടിവി ചാനലുകളിലുമായി ആയിരത്തിലധികം വേദികളിൽ ഇവർ തങ്ങളുടെ അതിജീവന കഥ ഇതിനകം പങ്കുവച്ചുകഴിഞ്ഞു.
"ദുരന്തമുഖത്ത് രാഷ്ട്രീയമോ വംശീയമോ ആയ യാതൊരു വേർതിരിവുകളും ഇല്ലായിരുന്നു. മനുഷ്യത്വം മാത്രമാണ് അന്ന് ഞങ്ങളുടെ ജീവൻ രക്ഷിച്ചത്''-25 വർഷത്തിനുശേഷവും ലോകത്തോടായി ഇരുവരും ഓർമിപ്പിക്കുന്നു.
International
വാഷിംഗ്ടൺ ഡിസി: 9/11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തിൽ അമേരിക്കക്കാരുടെ ഏറ്റവും വലിയ ഭയം രാജ്യത്തിനുള്ളിലെതന്നെ ആഭ്യന്തര തീവ്രവാദമാണെന്ന് റോയിട്ടേഴ്സ്/ഇപ്സോസ് സർവേ.
വിദേശ ഭീകരസംഘടനകളേക്കാൾ സ്വന്തം നാട്ടിലെ തീവ്രവാദ ഗ്രൂപ്പുകളും വംശീയ-രാഷ്ട്രീയ അക്രമങ്ങളുമാണ് രാജ്യസുരക്ഷയ്ക്കു വലിയ ഭീഷണിയെന്ന് ഭൂരിഭാഗം പൗരന്മാരും അഭിപ്രായപ്പെട്ടു.
സർവേയിൽ പങ്കെടുത്ത 33% പേർ ‘ആഭ്യന്തര ഭീകരത’യാണ് ഏറ്റവും വലിയ ഭീഷണിയെന്നു ചൂണ്ടിക്കാട്ടിയപ്പോൾ 20% പേർ മാത്രമാണു വിദേശ ഭീകരതയെ ഭയക്കുന്നത്. 42% പേർ കൂട്ടവെടിവയ്പുകളെയാണ് പ്രധാന ഭീഷണിയായി കാണുന്നത്.
ഡോണൾഡ് ട്രംപിനുനേരേയുണ്ടായ വധശ്രമങ്ങൾ, വംശീയ അക്രമങ്ങൾ, 2025ൽ ചാർലി കിർക്ക് കൊല്ലപ്പെട്ട സംഭവം എന്നിവ ജനങ്ങൾക്കിടയിലെ ഭീതി വർധിപ്പിച്ചു.
കൂടാതെ, 9/11നുശേഷം യുഎസ് നടത്തിയ അഫ്ഗാനിസ്ഥാൻ, ഇറാക്ക് യുദ്ധങ്ങളും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇറാൻ സൈനിക നടപടിയും നഷ്ടമായിരുന്നുവെന്നാണ് ഭൂരിഭാഗം അമേരിക്കക്കാരുടെയും വിലയിരുത്തൽ.
International
വാഷിംഗ്ടൺ ഡിസി: ശ്വാസമടക്കിപ്പിടിച്ച ആ 40 മിനിറ്റുകൾക്കൊടുവിൽ അമേരിക്ക ലോകത്തോട് വിളിച്ചുപറഞ്ഞു- ""നീതി നടപ്പിലായിരിക്കുന്നു!’’. ലോകത്തെ ഭീതിയുടെ നിഴലിൽ നിർത്തിയ 9/11 ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഒസാമ ബിൻ ലാദനെ തേടി അർധരാത്രിയിൽ പാക് മണ്ണിലിറങ്ങിയ യുഎസ് കമാൻഡോകൾ, ലോക സൈനിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ദൗത്യത്തിലൂടെ വകവരുത്തിയ നിമിഷങ്ങൾ ഇന്നും ഓരോ അമേരിക്കക്കാരനും അഭിമാനത്തോടെ സ്മരിക്കുന്നു.
ഒരു പതിറ്റാണ്ട് നീണ്ട അക്ഷീണമായ തെരച്ചിലിനൊടുവിൽ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ കനത്ത സുരക്ഷയോടെ കഴിഞ്ഞിരുന്ന രഹസ്യസങ്കേതത്തിൽ 2011 മേയ് രണ്ടിന് അർധരാത്രി ഇരച്ചുകയറിയായിരുന്നു യുഎസ് സൈനിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഈ മിന്നലാക്രമണം.അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു യുഎസ് ചരിത്രത്തിലെ ഏറ്റവും വീറും വാശിയുമേറിയ സൈനികദൗത്യം ആസൂത്രണം ചെയ്തത്.
◄സിഐഎ കുരുക്ക്
ഒസാമ ബിൻ ലാദനും അൽ ക്വയ്ദയുടെ പ്രധാന നേതാക്കളും ഒളിവിൽ കഴിയാൻ തെരഞ്ഞെടുത്തത് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ, പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള അതീവ ദുർഘടമായ തോറ ബോറ മലനിരകളായിരുന്നു. പ്രകൃതിദത്തമായി രൂപപ്പെട്ട നൂറുകണക്കിന് ഗുഹകളും ഇടുങ്ങിയ മലയിടുക്കുകളും നിറഞ്ഞതാണ് ഈ പ്രദേശം. പുറത്തുനിന്നുള്ള വ്യോമാക്രമണങ്ങളെയും ബോംബുകളെയും പ്രതിരോധിക്കാൻ ശേഷിയുള്ള കൂറ്റൻ ഗുഹാശൃംഖലകൾ ബിൻ ലാദൻ ഇവിടെ വികസിപ്പിച്ചിരുന്നു.
2001 ഡിസംബറിൽ യുഎസ് സൈന്യവും സഖ്യകക്ഷികളും അൽ ക്വയ്ദയെ ലക്ഷ്യമിട്ട് തോറ ബോറ മലനിരകളിൽ അതിശക്തമായ വ്യോമാക്രമണവും കരമാർഗമുള്ള തെരച്ചിലും നടത്തി. "ബാറ്റിൽ ഓഫ് തോറ ബോറ’ എന്നറിയപ്പെടുന്ന ഈ പോരാട്ടത്തിൽ നൂറുകണക്കിന് അൽ ക്വയ്ദ ഭീകരർ കൊല്ലപ്പെട്ടെങ്കിലും ബിൻ ലാദൻ അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്ക് കടന്നുകളയുകയായിരുന്നു.
ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാതെ പൂർണമായും ഒറ്റപ്പെട്ടു ജീവിച്ചു. എന്നാൽ, ലാദന്റെ സന്ദേശങ്ങൾ കൈമാറിയിരുന്ന അബു അഹമ്മദ് അൽ കുവൈത്തി എന്ന വിശ്വസ്തനായ സഹായിയെ സിഐഎ വർഷങ്ങളോളം പിന്തുടർന്നു. ഈ സഹായിയിലൂടെയാണ് പാക്കിസ്ഥാൻ മിലിട്ടറി അക്കാദമിക്കു തൊട്ടടുത്തുള്ള മൂന്നുനില കോട്ടയെക്കുറിച്ച് അമേരിക്കയ്ക്ക് സൂചന ലഭിക്കുന്നത്.
മുൾവേലികളും വലിയ മതിലുകളും കെട്ടിയുയർത്തിയ ഈ വീട്ടിൽ ഫോണോ ഇന്റർനെറ്റോ ഇല്ലായിരുന്നു. എന്നാൽ, വീടിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ പതിവായി നടക്കാറുള്ള "പൈസർ’എന്ന നിഴൽ ബിൻ ലാദന്റേതാണെന്ന് ഉപഗ്രഹ ചിത്രങ്ങളിലൂടെ സിഐഎ നിരീക്ഷിച്ചുറപ്പിച്ചു.
◄വാക്സിനേഷൻ തന്ത്രം
ബിൻ ലാദന്റെ സാന്നിധ്യം അന്തിമമായി സ്ഥിരീകരിക്കാൻ സിഐഎ പ്രയോഗിച്ച തന്ത്രമായിരുന്നു വ്യാജ പ്രതിരോധ കുത്തിവയ്പ് ദൗത്യം. പാക്കിസ്ഥാനി ഡോക്ടറായ ഷക്കീൽ അഫ്രീദിയെ ഉപയോഗിച്ച്, ഹെപ്പറ്റൈറ്റിസ്-ബി സൗജന്യ വാക്സിനേഷൻ എന്ന വ്യാജേന കെട്ടിടത്തിനുള്ളിൽ കഴിഞ്ഞ ലാദന്റെ മക്കളുടെ ഡിഎൻഎ സാമ്പിളുകൾ രഹസ്യമായി ശേഖരിച്ചു. ഈ വിവരങ്ങളാണ് ലാദൻ അവിടെയുണ്ടെന്ന് അന്തിമമായി ഉറപ്പിക്കാൻ യുഎസിനെ സഹായിച്ചത്.
◄സീൽ ടീം 6 ദൗത്യം
ലാദൻ അബോട്ടാബാദിലെ താവളത്തിലുണ്ടെന്ന് ഉറപ്പായതോടെ വ്യോമാക്രമണത്തിനു പകരം നേരിട്ട് കമാൻഡോകളെ ഇറക്കാൻ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഉത്തരവിട്ടു. അമേരിക്കൻ നാവികസേനയുടെ കമാൻഡോ വിഭാഗമായ "നേവി സീൽസ് ടീം 6’ദൗത്യം ഏറ്റെടുത്തു. താവളത്തിന്റെ മാതൃക അമേരിക്കയിൽ നിർമിച്ച് ആഴ്ചകളോളം പരിശീലനം നേടിയശേഷമായിരുന്നു ദൗത്യത്തിനായി കമാൻഡോസംഘം പുറപ്പെട്ടത്.
പാതിരാത്രിയിൽ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽനിന്ന് പാക് റഡാറുകളുടെ കണ്ണുവെട്ടിച്ച് അത്യാധുനിക സ്റ്റെൽത്ത് ഹെലികോപ്റ്ററുകളിൽ കമാൻഡോകൾ അതിർത്തി കടന്നു. അബോട്ടാബാദിലെ കെട്ടിടത്തിനു മുകളിലെത്തിയ ഒരു ഹെലികോപ്റ്റർ സാങ്കേതിക തകരാർ മൂലം നിലത്തിടിച്ചെങ്കിലും പരിക്കേൽക്കാതെ പുറത്തിറങ്ങിയ സൈനികർ മതിലുകൾ തകർത്ത് അകത്തുകയറി.
ആ 40 മിനിറ്റിനുള്ളിൽ ഓരോ നിലയും സുരക്ഷിതമാക്കി അവർ മുന്നേറി. ഒടുവിൽ മൂന്നാം നിലയിലേക്ക് ഇരച്ചുകയറിയ കമാൻഡോകൾക്കു നേരേ ആക്രമണത്തിന് മുതിർന്ന ബിൻ ലാദനെ തലയ്ക്കും നെഞ്ചിനും വെടിയുതിർത്ത് അവർ വധിക്കുകയായിരുന്നു. കനത്ത വെടിവയ്പിൽ ലാദന്റെ മകനടക്കം ചില കൂട്ടാളികളും കൊല്ലപ്പെട്ടു.
ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും ഡിഎൻഎ പരിശോധനയും വഴി കൊല്ലപ്പെട്ടത് ബിൻ ലാദൻ തന്നെയാണെന്ന് തത്സമയം സ്ഥിരീകരിച്ചു. തുടർന്ന് സ്മാരകമായി മാറാതിരിക്കാൻ, മൃതദേഹം വടക്കൻ അറബിക്കടലിലെ യുഎസ്എസ് കാൾ വിൻസൺ എന്ന യുദ്ധക്കപ്പലിലെത്തിച്ച് ഇസ്ലാമിക ആചാരപ്രകാരം രഹസ്യമായി കടലിൽ അടക്കം ചെയ്തു.
"നീതി നടപ്പിലായിരിക്കുന്നു' എന്ന ബറാക് ഒബാമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ന്യൂയോർക്കിലും വാഷിംഗ്ടണിലും ആയിരക്കണക്കിന് ജനങ്ങളാണ് വിജയാഘോഷത്തിനായി തെരുവിലിറങ്ങിയത്.
International
ന്യൂയോർക്ക്: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആ ഭീകരാക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഇന്നും ആ മുറിവുകൾ ഉണങ്ങിയിട്ടില്ല. ""ഓരോ നിമിഷവും ആ ഓർമകൾ എന്റെ മനസിൽ നിറഞ്ഞുനിൽക്കുകയാണ്, ഇത്രയും കാലം കഴിഞ്ഞിട്ടും അത് എന്നെ ശ്വാസം മുട്ടിക്കുന്നു...’’വിതുമ്പലോടെ ടോം റെസ്റ്റ ഓർത്തെടുക്കുന്നു.
ആ ദുരന്തദിനത്തിൽ ടോമിനു നഷ്ടമായത് ജ്യേഷ്ഠൻ ജോണിനെയും അദ്ദേഹത്തിന്റെ ഏഴു മാസം ഗർഭിണിയായ ഭാര്യ സിൽവിയയെയുമാണ്. വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കൻ ടവറിലെ 92-ാം നിലയിൽ ജോലി ചെയ്യുകയായിരുന്ന ഈ ദമ്പതികൾക്ക്, ജനിക്കാനിരിക്കുന്ന കുഞ്ഞിനായി കണ്ട സ്വപ്നങ്ങളോടൊപ്പം ജീവൻ വെടിയേണ്ടിവന്നു.
അമേരിക്കൻ മണ്ണിൽ നടന്ന ഏറ്റവും വലിയ കുറ്റകൃത്യമെന്നു വിശേഷിപ്പിക്കപ്പെടുമ്പോഴും ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉൾപ്പടെയുള്ള പ്രതികളുടെ വിചാരണ ഇനിയും പൂർത്തിയായിട്ടില്ല. കഴിഞ്ഞ 20 വർഷമായി ഗ്വാണ്ടനാമോ ബേയിലെ സൈനിക തടവറയിൽ കഴിയുന്ന പ്രതികളുടെ ശിക്ഷ നീണ്ടുപോകുന്നത് ഇരകളുടെ കുടുംബങ്ങളിൽ വലിയ നിരാശയാണു സൃഷ്ടിക്കുന്നത്.
നിയമനടപടികൾ നീണ്ടുപോകുന്നതിനാൽ, അർഹിച്ച നീതി കാണാതെ തങ്ങളുടെ പ്രായമായ മാതാപിതാക്കളും ബന്ധുക്കളും കണ്ണടയ്ക്കുമോയെന്ന ഭയത്തിലാണ് ടോം റെസ്റ്റയെപ്പോലുള്ളവർ.
Sports
ദുബായി: ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ വനിതാ ഏഷ്യാകപ്പ് ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ സെമിഫൈനലിൽ ബംഗ്ലാകടുവകളെ 40 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ കിരീടപ്പോരിന് ടിക്കറ്റെടുത്തത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക-പാകിസ്ഥാൻ സെമിഫൈനൽ വിജയിയാകും ഇന്ത്യയുടെ എതിരാളികൾ.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് മാത്രമാണ് നേടാനായത്. ഓപ്പണർ ഷെഫാലി വർമയുടെ തകർപ്പൻ അർധസെഞ്ചറിയാണ് (40 പന്തിൽ 64) ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്.
ഹർമൻപ്രീത് കൗർ (24), റിച്ച ഘോഷ് (21), പ്രതിക റാവൽ (20) എന്നിവരും നിർണായക സംഭാവന നൽകി. ബംഗ്ലാദേശിനായി സുൽത്താന ഖാത്തൂൻ രണ്ട് വിക്കറ്റെടുത്തു. മറൂഫ അക്തർ, നഹിദ അക്തർ, റബേയ ഖാത്തൂൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.150 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനായി ഷൊർണ അക്തർ 18 പന്തിൽ പുറത്താകാതെ 22 റൺസ് നേടി ടോപ് സ്കോററായി.
ദിലാറ അക്തർ (21), നിഗർ സുൽത്താന (19), ശോഭന മൊസ്താരി (18) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ ബംഗ്ലാദേശിന് പിടിച്ചു നിൽക്കാനായില്ല. ഇന്ത്യയ്ക്കായി ദീപ്തി ശർമ മൂന്നും നന്ദിനി ശർമ രണ്ടും ശ്രീചരണിക്കും പ്രേമ റാവത്തിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. ഈ ജയത്തോടെ ഇന്ത്യ തുടർച്ചയായ പത്താം തവണയാണ് ഏഷ്യാ കപ്പ് ഫൈനലിലെത്തുന്നത്.
Leader Page
അതൊരു ചൊവ്വാഴ്ചയായിരുന്നു. 2001 സെപ്റ്റംബർ 11. ന്യൂയോർക്കിൽ സമയം രാവിലെ 8.46. നഗരത്തിന്റെ അഭിമാനമായ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങളിൽ വടക്കുഭാഗത്തേതിലേക്ക് അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനം ഇടിച്ചു കയറി. 17 മിനിറ്റിനു ശേഷം 9.03ന് യുനൈറ്റഡ് എയർലൈൻസിന്റെ ഒരു യാത്രാവിമാനം തെക്കേ ഗോപുരത്തിലും ഇടിച്ചുകയറി. 9.37ന് അമേരിക്കൻ എയർലൈൻസിന്റെ മറ്റൊരു വിമാനം 380 കിലോമീറ്റർ അകലെ വിർജീനിയ സംസ്ഥാനത്തെ ആർലിംഗ്ടണിൽ അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിൽ ഇടിച്ചു.
10.03ന് 370 കിലോമീറ്റർ അകലെ വാഷിംഗ്ടണിലെ വൈറ്റ് ഹൗസ് അല്ലെങ്കിൽ ക്യാപിറ്റോൾ മന്ദിരം ലക്ഷ്യമിട്ടു തട്ടിയെടുത്ത യുനൈറ്റഡ് എയർലൈൻസ് യാത്രാവിമാനം യാത്രക്കാരും ജീവനക്കാരുംകൂടി വിമാനയാത്രികരെ നേരിടുന്നതിനിടയിൽ പെൻസിൽവാനിയയിലെ ഷാങ്ക്സ് വീലിൽ തകർന്നുവീണു. അതിനു മുമ്പ് 9.59ന് ന്യൂയോർക്കിൽ വടക്കേ ഗോപുരവും താമസിയാതെ 10.28ന് തെക്കേ ഗോപുരവും നിലംപതിച്ചു.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തലവര തിരുത്തിയ ഭീകരാക്രമണം. ലോകത്തിന്റെ രാഷ്ട്രീയ, സൈനിക, സാമ്പത്തിക ബന്ധങ്ങൾ മാറിമറിഞ്ഞു. സമൂഹത്തെ ആകെയും വ്യക്തിജീവിതങ്ങളെയും മാറ്റിമറിച്ച സംഭവം. ഇന്നും പ്രത്യാഘാതങ്ങളുടെ അലയൊടുങ്ങുന്നില്ല.
ഏകധ്രുവ ലോകവും ചരിത്രത്തിന്റെ അന്ത്യവും
രണ്ടാം ലോകയുദ്ധം കഴിഞ്ഞപ്പോൾ ലോകം രണ്ടു വൻശക്തികളുടെ ശീതയുദ്ധത്തിലേക്കാണ് എത്തിപ്പെട്ടത്. 1990കളുടെ തുടക്കത്തിൽ സോവ്യറ്റ് യൂണിയൻ തകർന്നു. ശീതയുദ്ധം അവസാനിച്ചു. ഇതോടെ അമേരിക്ക ആധിപത്യം പുലർത്തുന്ന ഒരു ഏകധ്രുവ ലോകക്രമം (Unipolar World Order) നിലവിൽ വന്നതായി ചാൾസ് ക്രൗഥാമർ 1990ലെ ഒരു പ്രബന്ധത്തിൽ എഴുതി. മാനവ പുരോഗതിയുടെ സംഘർഷാത്മക ചരിത്രം അവസാനിച്ചു, ലിബറൽ ജനാധിപത്യം വെന്നിക്കൊടി പാറിച്ചു എന്നവകാശപ്പെട്ടു ഫ്രാൻസിസ് ഫുക്കുയാമ ചരിത്രത്തിന്റെ അന്ത്യം (The End of History and The Last Man) എന്ന പുസ്തകം രചിച്ചു.
ചരിത്രം ഒരിക്കലും പ്രശാന്തമായ കാലം നൽകുന്നില്ല. ജർമൻ ചിന്തകൻ ഹെഗലിന്റെ വൈരുധ്യാത്മക ആശയവാദം (Dialectical Idealism) ആശയസംഘട്ടനങ്ങളിലൂടെയാണു ചരിത്രം പുരോഗമിക്കുന്നത് എന്നു സമർഥിക്കുന്നു. ആ ചരിത്രഗതി അവസാനിച്ചെന്നാണു ഫുക്കുയാമ പറഞ്ഞത്. പക്ഷേ ഏതെങ്കിലും രാഷ്ട്രീയ -സൈനിക ശക്തിയോ ആശയസംഹിതയോ ലോകത്തെ ദീർഘകാലം അടക്കിവാഴുകയില്ല എന്നതാണു ചരിത്രപാഠം. ആ പാഠം ഓർമിപ്പിച്ചതായി 9/11.
അഫ്ഗാനിൽ തുടക്കം
ഇസ്ലാമിക ജിഹാദി പ്രസ്ഥാനങ്ങളിൽ ഒന്നായ അൽ ക്വയ്ദ ആണ് 9/11 ആക്രമണം നടത്തിയത്. വർഷങ്ങൾ നീണ്ടുനിന്ന ആസൂത്രണത്തിന്റെ ഫലം. അഫ്ഗാനിസ്ഥാനിലെ സോവ്യറ്റ് അധിനിവേശത്തിന് എതിരേ പൊരുതാൻ രൂപംകൊണ്ട പല പ്രസ്ഥാനങ്ങളിൽ ഒന്നായ മക്തബ് അൽ ഖിദാമതി (എംഎകെ) ലാണ് തുടക്കം. സൗദി അറേബ്യയിലെ റിയൽ എസ്റ്റേറ്റ് വ്യവസായി ഉസാമ ബിൻ ലാദനും പലസ്തീൻ പണ്ഡിതൻ അബ്ദുള്ള അസമും കൂടി രൂപം കൊടുത്തതാണ് എംഎകെ. അൽ കിഫ എന്നറിയപ്പെട്ട ഇത് സോവ്യറ്റ് പടയ്ക്കെതിരേ പോരാളികളെ ഒരുക്കി. പണം പിരിച്ചു. ആയുധങ്ങൾ സമ്പാദിച്ചു. 1988ൽ ബിൻ ലാദൻ ആഗോള ഇസ്ലാമിക കാലിഫേറ്റ് സ്ഥാപിക്കാനായി അൽ ക്വയ്ദ എന്ന വേറൊരു സംഘമുണ്ടാക്കി.
1989ൽ അസം വധിക്കപ്പെട്ടു. സോവ്യറ്റ് സേന അഫ്ഗാനിൽനിന്നു മാറിയപ്പോൾ അൽ കിഫയെ ബിൻ ലാദൻ അൽ ക്വയ്ദയിൽ ലയിപ്പിച്ചു. അയ്മാൻ അൽ സവാഹിരി തുടങ്ങിയവർ ഇതിനു സഹകരിച്ചു. അൽ ക്വയ്ദ തുടർന്നുള്ള വർഷങ്ങളിൽ പല അക്രമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റി. 1993ൽ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിൽ ബോംബ് വച്ച് ഏഴു പേരെ വധിച്ചു. 1998ൽ കെനിയയിലും ടാൻസാനിയയിലും യുഎസ് എംബസികളെ ആക്രമിച്ചു. 2000ൽ യെമനിലെ എഡനിൽ കോൾ എന്ന യുഎസ് പടക്കപ്പലിൽ ബോംബ് വച്ചു.
അമേരിക്കയെ ആക്രമിച്ചു
വിമാനം തട്ടിയെടുത്ത് അമേരിക്കയെ ആക്രമിക്കാൻ ഇരുപതു പേരെ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ചു. നാലു പേർക്ക് പൈലറ്റ് പണിയിൽ പരിശീലനം നൽകി. നാലു ടീമായി തിരിച്ചായിരുന്നു ആക്രമണം. അമേരിക്കയുടെ ബിസിനസ്- ധനകാര്യ തലസ്ഥാനമായ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങൾ, സൈനിക ആസ്ഥാനമായ പെന്റഗൺ, തലസ്ഥാനമായ വാഷിംഗ്ടണിൽ പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസ് അല്ലെങ്കിൽ നിയമനിർമാണ കേന്ദ്രമായ ക്യാപിറ്റോൾ - ഇവയാണ് ലക്ഷ്യമിട്ടത്. വാഷിംഗ്ടണിലെ ലക്ഷ്യം മാത്രം സാധിച്ചില്ല.
എങ്കിലും ബിൻ ലാദനും അൽ ക്വയ്ദയും അതിനു പിന്നിലുള്ളവരും ലക്ഷ്യമിട്ടതു സാധിച്ചു. അമേരിക്ക ആക്രമിക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യത്തെ സംഭവം. അതും ഏക വൻശക്തിയായി അമേരിക്ക വാഴ്ത്തപ്പെട്ടിട്ട് ഒരു ദശകം ആകുമ്പോൾ. അന്ന് നൂറു കണക്കിനു പോലീസുകാരും അഗ്നി-രക്ഷാപ്രവർത്തകരും അടക്കം 2977 പേർ കൊല്ലപ്പെട്ടു. ചാവേറായ 19 ഭീകരരും. മൊത്തം 90 രാജ്യങ്ങളിൽനിന്നുള്ളവർ ദുരന്തത്തിൽ മരിച്ചു.
ഒറ്റയാന്മാർ തുടരുന്നു
ആസൂത്രകനായ ബിൻ ലാദനെ ഒളിവിൽ കഴിഞ്ഞ പാക്കിസ്ഥാനിലെ അബോട്ടാബാദിൽ 2011 മേയ് രണ്ടിനു യുഎസ് സ്പെഷൽ ഫോഴ്സസ് വെടിവച്ചു കൊന്നു. ശരീരം കടലിലൊഴുക്കി എന്നാണു പറയുന്നത്. പിന്നീട് അൽ ക്വയ്ദ തലവനായ അൽ സവാഹിരിയെ 2022ൽ അഫ്ഗാനിസ്ഥാനിലെ കാബൂളിൽ യുഎസ് ദൂതന്മാർ വധിച്ചു.
അൽ ക്വയ്ദ ഇന്നു വാർത്തകളിൽ കാര്യമായി വരുന്നില്ല. ഫലപ്രദമായ കേന്ദ്രീകൃത നേതൃത്വം ഇല്ലെന്നാണു വിലയിരുത്തൽ. സൈഫ് അൽ ആദൽ എന്നയാളാണു നേതാവ്. ഇറാനിലാണ് ആസ്ഥാനം. അൽ ഷബാബ് ഭീകരപ്രസ്ഥാനം വഴി സൊമാലിയയിലും മാലിയിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും ഇവർ സജീവമാണ്.
അൽ ക്വയ്ദ ഇൻ ദ അറേബ്യൻ പെനിൻസുല എന്നൊരു സംഘം യെമനിലും സൗദി അറേബ്യയിലും മറ്റും പ്രവർത്തിക്കുന്നുണ്ട്. 28,000 പേർ ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി ഉണ്ടെന്ന് യുഎസ് ഇന്റലിജൻസ് വിഭാഗങ്ങൾ കണക്കാക്കുന്നു. എങ്കിലും സംഘടിത നീക്കങ്ങൾ ഇല്ലെന്നു പറയാം. ഇവരിൽനിന്ന് ഒറ്റയാൻ നീക്കങ്ങളാണ് ഇന്റലിജൻസ് ഏജൻസികൾ ഇപ്പോൾ പ്രതീക്ഷിക്കുന്നത്.
പക്ഷേ, അൽ ക്വയ്ദയുടെ ആശയസംഹിത ഇന്നും ശക്തമാണ്. ഇസ്ലാമിക കാലിഫേറ്റിനു കീഴിൽ ലോകത്തെ കൊണ്ടുവരാനുള്ള ശ്രമം ഇവരും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും തുടരുന്നു. 9/11 നു ശേഷമുള്ള സൈനിക നടപടികൾ പാശ്ചാത്യവിരുദ്ധ, ഇസ്ലാമിക് ജിഹാദി ആശയങ്ങൾക്കു കരുത്തു പകരുകയാണു ചെയ്തത്.
തുടർയുദ്ധങ്ങൾ
അൽ ക്വയ്ദയെ തകർക്കാൻ അമേരിക്ക അഫ്ഗാനിസ്ഥാനിലേക്കു സേനയെ അയച്ചത് 2001 ഒക്ടോബറിലാണ്. താലിബാൻ ഭരണകൂടം ബിൻ ലാദനെ പിടിച്ചു നൽകാത്തതിനെത്തുടർന്നായിരുന്നു അത്. താലിബാനെയും അൽ ക്വയ്ദയെയും പുറത്താക്കി. യുഎസ് സേന നഗരങ്ങൾ പിടിച്ചു. പിന്നീട് അഫ്ഗാനിസ്ഥാനിൽ ജനാധിപത്യ ഭരണം കൊണ്ടുവരാനായി ശ്രമം. ജനകീയ സർക്കാരുകൾ ഉണ്ടായി. പക്ഷേ, വർഷങ്ങൾകൊണ്ടു താലിബാൻ വീണ്ടും ശക്തമായി. 2021ൽ അമേരിക്കൻ സേന തല കുനിച്ചു മടങ്ങി. ആഴ്ചകൾക്കകം താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തു.
ഇതിനിടെ, ഇറാക്കിൽ സദ്ദാം ഹുസൈനെയും ലിബിയയിൽ മുഅമർ ഖദ്ദാഫിയെയും സൈനിക നടപടിയിലൂടെ അമേരിക്ക കൊലപ്പെടുത്തി. രണ്ടു രാജ്യങ്ങളും ദീർഘകാലം ആഭ്യന്തര കലാപത്തിലായി. 2014ൽ ഇറാക്കിലും സിറിയയിലും അബൂബക്കർ അൽ ബാഗ്ദാദിയുടെ ഇസ്ലാമിക് സ്റ്റേറ്റ് ഭരണം പിടിച്ച് ഇസ്ലാമിക് കാലിഫേറ്റ് പ്രഖ്യാപിച്ചു. വർഷങ്ങൾ എടുത്തു, അവരെ തുരത്താൻ. 2019ൽ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു. സിറിയയിൽ ബാഷർ അൽ അസദിന്റെ ഭരണം അവസാനിപ്പിക്കാനും അമേരിക്ക ഇടപെട്ടു. ബാഷർ റഷ്യയിൽ അഭയം തേടി. ഇറാക്കിലും സിറിയയിലും അമേരിക്കൻ പിന്തുണയുള്ള ഭരണകൂടങ്ങളെ അവഗണിക്കുന്ന വിമതവിഭാഗങ്ങൾ ഇപ്പോഴും ശക്തമാണ്. ഇറാനും റഷ്യയുമൊക്കെ വിമതർക്കു സഹായം നൽകുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ചെറിയ സംഘങ്ങൾ ഇപ്പോഴും ഈ രാജ്യങ്ങളിൽ ഉണ്ട്.
Leader Page
ഒരു ബേസ്ബോൾ കളിയിലെ ഒരൊറ്റ ഇന്നിംഗ്സ് കണ്ടുതീർക്കാനുള്ള
സമയം... അല്ലെങ്കിൽ വിശ്രുത അമേരിക്കൻ ഗായകൻ ബ്രൂസ് സ്പ്രിംഗ് സ്റ്റീന്റെ പ്രശസ്തമായ ഒരു ഗാനം കേട്ടുതീർക്കാനുള്ള ദൈർഘ്യം...
വെറും 17 മിനിറ്റ് (കൃത്യമായി പറഞ്ഞാൽ 16 മിനിറ്റും 31 സെക്കൻഡും).
എന്നാൽ 2001 സെപ്റ്റംബർ 11ന്, ഈ 17 മിനിറ്റുകൾ കേവലം സമയത്തിന്റെ ദൈർഘ്യം മാത്രമായിരുന്നില്ല. ഒരുകാലത്ത് ലോകം അനുഭവിച്ച
നിഷ്കളങ്കമായ ഒരു യുഗത്തിന്റെ അന്ത്യവും ഭയത്തിന്റെ പുതിയൊരു
ലോകത്തിന്റെ ജനനവും കുറിച്ച നിർണായക ഘട്ടമായിരുന്നു അത്.
രാവിലെ 8.46ന് വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവറിലേക്ക് അമേരിക്കൻ എയർലൈൻസിന്റെ ഫ്ലൈറ്റ് 11 ഇടിച്ചുകയറുമ്പോൾ, ന്യൂയോർക്ക് നഗരവാസികളും ടിവി കാണുന്ന കോടിക്കണക്കിന് ആളുകളും ഒരുപോലെ ചിന്തിച്ചത് ഒന്നുമാത്രമാണ്: ""ഹാ, എത്ര വിചിത്രമായ ഒരു വിമാനാപകടം!''
നഗരത്തിലെ അഗ്നിരക്ഷാവിഭാഗം ഉദ്യോഗസ്ഥരും ടിവി ആങ്കർമാരും വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരും വരെ ഇതിനെ ഒരു ചെറിയ പൈലറ്റ് പിഴവായോ സാങ്കേതിക തകരാറായോ കണ്ടു. കാരണം, അന്നുവരെ വിമാനങ്ങളെ കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറ്റുന്ന ‘ജീവനുള്ള മിസൈലുകൾ’ആയി ഉപയോഗിക്കുമെന്ന ഭീകരതയുടെ മുഖം ലോകത്തിന് പരിചയമില്ലായിരുന്നു.
മറുവശത്ത്, തൊട്ടടുത്ത സൗത്ത് ടവറിലെ അനൗൺസ്മെന്റ് ബോക്സിലൂടെ ഒരു ശബ്ദമുയർന്നു: "കെട്ടിടം സുരക്ഷിതമാണ്, ആരും പരിഭ്രാന്തരായി ഇറങ്ങിപ്പോകേണ്ടതില്ല...'ഇതുകേട്ട് പലരും ആശ്വാസത്തോടെ സ്വന്തം ജോലിയിലേക്കു മടങ്ങി.
►അജ്ഞാത നിമിഷങ്ങളിലെ അവസാന സന്ദേശങ്ങൾ
ആ സമയത്ത്, യുണൈറ്റഡ് എയർലൈൻസിന്റെ ഫ്ലൈറ്റ് 175ൽനിന്ന് പീറ്റർ ഹാൻസൺ എന്ന യാത്രക്കാരൻ തന്റെ പിതാവിനെ സാറ്റലൈറ്റ് ഫോണിൽ വിളിച്ചു പറഞ്ഞ വാക്കുകൾ ആ നിമിഷത്തിന്റെ ഭീകരത വ്യക്തമാക്കുന്നു:
"കാര്യങ്ങൾ കൈവിട്ടുപോകുകയാണ് ഡാഡി. വിമാനത്തിലുണ്ടായിരുന്നവർക്ക് കുത്തേറ്റു. അവർ ഇത് ഏതെങ്കിലും കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റാൻ പോകുകയാണ്. പേടിക്കേണ്ട ഡാഡി, ഇത് സംഭവിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് കഴിയും... ദൈവമേ! ദൈവമേ!''
►പരിഭ്രാന്തിയിൽനിന്ന് യാഥാർഥ്യത്തിലേക്ക്
രാവിലെ 9.02ന്, ന്യൂയോർക്കിലെ ബാറ്ററി പാർക്കിൽനിന്ന് ഫെറിയിൽ യാത്ര ചെയ്യുകയായിരുന്ന ഇയാൻ ഓൾഡാക്കർ ടവറിൽനിന്ന് പുക ഉയരുന്നത് നോക്കിനിൽക്കുകയായിരുന്നു. കൃത്യം 9.03ന് തൊട്ടടുത്തുനിന്ന യാത്രക്കാരൻ നിലവിളിയോടെ പറഞ്ഞു: ""അതാ രണ്ടാമതൊന്നു കൂടെ...!''
സിബിഎസ് ന്യൂസിന്റെ തത്സമയ സംപ്രേഷണത്തിനിടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യർ നോക്കിനിൽക്കെ, രണ്ടാമത്തെ വിമാനം സൗത്ത് ടവറിലേക്ക് ഇടിച്ചുകയറി!
ആ ഒരൊറ്റ സെക്കൻഡിൽ, ആ 17 മിനിറ്റ് നീണ്ടുനിന്ന ആശയക്കുഴപ്പവും അങ്കലാപ്പും മാറി, ലോകം ഒരു വലിയ സത്യം തിരിച്ചറിഞ്ഞു: ""ഇതൊരു അപകടമല്ല, ലോകത്തെ നടുക്കിയ ഭീകരാക്രമണമാണ്!''
►ലോകം മാറിയ വഴി
ആ 17 മിനിറ്റുകൾക്കുശേഷം ലോകം പഴയതുപോലെയായില്ല. വിമാനത്താവളങ്ങളിൽ ഷൂസും ബോട്ടിലുകളും വരെ പരിശോധിക്കുന്ന കടുപ്പമേറിയ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വന്നു. സ്വകാര്യതയേക്കാൾ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഡിജിറ്റൽ നിരീക്ഷണയുഗത്തിന് തുടക്കമായി.
ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ പേരിൽ അഫ്ഗാനിസ്ഥാനിലും ഇറാക്കിലും പതിറ്റാണ്ടുകൾ നീണ്ട യുദ്ധങ്ങൾ പിറവിയെടുത്തു.
ആക്രമണം തുടങ്ങിയത് 8.46നാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അന്നതു തത്സമയം അനുഭവിച്ച മനുഷ്യർക്ക് ആക്രമണം തുടങ്ങിയത് 8.46നല്ല; മറിച്ച് കടുത്ത ആശയക്കുഴപ്പങ്ങൾക്കൊടുവിൽ സത്യം തിരിച്ചറിഞ്ഞ ആ 9.03നാണ്!
International
ന്യൂയോർക്ക്: ആധുനിക ചരിത്രത്തെ ‘9/11ന് മുമ്പും പിമ്പും’എന്ന് അടയാളപ്പെടുത്തിയ അമേരിക്കയിലെ ഭീകരാക്രമണം നടന്നിട്ട് ഇന്ന് കാൽ നൂറ്റാണ്ട് തികയുന്നു.
2001 സെപ്റ്റംബർ 11ന് നടന്ന ആ ദുരന്തം അമേരിക്കയുടെ മാത്രം നടുക്കമായിരുന്നില്ല; മറിച്ച് ആഗോള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സമവാക്യങ്ങളെയാകെ മാറ്റിമറിച്ച വലിയൊരു വഴിത്തിരിവായിരുന്നു.
അൽ ക്വയ്ദയുടെ 19 ഭീകരർ നാല് യാത്രാവിമാനങ്ങൾ റാഞ്ചി അമേരിക്കയുടെ അഭിമാനസ്തംഭങ്ങൾക്കു നേരേ പ്രയോഗിക്കുകയായിരുന്നു.
രണ്ടു വിമാനങ്ങൾ നിമിഷങ്ങളുടെ ഇടവേളയിൽ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലെ ഇരട്ടഗോപുരങ്ങൾക്കുനേരേ ഇടിച്ചിറക്കി. മറ്റൊരു വിമാനം സൈനിക ആസ്ഥാനമായ പെന്റഗണിലാണു ഇടിച്ചിറക്കിയത്.
നാലാമത്തെ വിമാനം കോക്പിറ്റില്‍ ഭീകരരും യാത്രക്കാരുമായി നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് പെന്‍സില്‍വാനിയയിലെ പിറ്റ്ട്സ്ബര്ഗില് പാടത്ത് തകര്‍ന്നുവീണു. അമേരിക്കയുടെ ഹൃദയം തകർത്ത ഈ ഭീകരാക്രമണങ്ങലിൽ 77 രാജ്യങ്ങളിൽനിന്നുള്ള 2,977 പേർക്കു ജീവൻ നഷ്ടപ്പെടുകയും ആറായിരത്തിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു.
തുടർന്ന് ‘ഭീകരതയ്ക്കെതിരേയുള്ള യുദ്ധം’ പ്രഖ്യാപിച്ച അമേരിക്ക, അഫ്ഗാനിസ്ഥാനിലും ഇറാക്കിലും നടത്തിയ സൈനിക നീക്കങ്ങൾക്കും നാലര ട്രില്യൺ ഡോളറിലധികം ചെലവിട്ട യുദ്ധങ്ങൾക്കും ലോകം സാക്ഷ്യംവഹിച്ചു.
സോവ്യറ്റ് യൂണിയനെതിരേ ഒരുകാലത്ത് അമേരിക്കതന്നെ വളർത്തിയെടുത്ത ഒസാമ ബിൻ ലാദനും ഭീകരഗ്രൂപ്പുകളും പിന്നീട് സ്വന്തം യജമാനന്മാർക്കു നേരേതന്നെ തിരിയുകയായിരുന്നുവെന്നത് ചരിത്രത്തിന്റെ മറ്റൊരു വിരോധാഭാസമായി.
വർഷങ്ങൾ നീണ്ട നീതിക്കായുള്ള പോരാട്ടത്തിനൊടുവിൽ, 2011 മേയ് രണ്ടിന് പാക്കിസ്ഥാനിലെ അബോട്ടാബാദിൽ വച്ച് മിന്നലാക്രമണത്തിലൂടെ ബിൻ ലാദനെ വധിച്ചുകൊണ്ട് ‘നീതി നടപ്പിലായി’ എന്ന് അമേരിക്ക ലോകത്തോട് വിളിച്ചുപറഞ്ഞു.
സൗദി ഭരണകൂടത്തിന് ആക്രമണത്തിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകളും മുഖ്യസൂത്രധാരനായ ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെ 2028ലെ വിചാരണാ പ്രഖ്യാപനവുമെല്ലാം നിയമപോരാട്ടങ്ങളുടെ തുടർച്ചയായി നിലനിൽക്കുന്നു.
എന്നിരുന്നാലും, തകർന്നടിഞ്ഞ ‘ഗ്രൗണ്ട് സീറോ’യിൽനിന്ന് കരുത്തോടെ തലയുയർത്തിനിൽക്കുന്ന പുതിയ വേൾഡ് ട്രേഡ് സെന്റർ സമുച്ചയം ഇന്ന് അമേരിക്കൻ അതിജീവനത്തിന്റെ പ്രകാശഗോപുരമാണ്.
Kerala
തിരുവനന്തപുരം: ലോക ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന, വിദേശത്തേക്കുള്ള പണംകടത്ത് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങൾ കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷിക്കണമെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ജിഎസ്ടി പ്രത്യേക സംഘം സർക്കാരിനു ശിപാർശ ചെയ്തു.
മെസിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്തേക്ക് കടത്തൽ, നികുതിവെട്ടിപ്പ് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ നടന്നതായി ജിഎസ്ടി എസ്ഐടിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ്, രജിസ്ട്രാർ ഓഫ് ചിറ്റ്സ്, റിസർവ് ബാങ്ക് എന്നീ കേന്ദ്ര ഏജൻസികളും നികുതിവെട്ടിക്കൽ ജിഎസ്ടിയും ഭൂമിയുടെ വില അധികമായി കാണിച്ചു വായ്പ എടുത്ത സംഭവത്തിൽ രജിസ്ട്രേഷൻ ഐജിയുടെ അന്വേഷണവും ആവശ്യമാണെന്നു ജിഎസ്ടി എസ്ഐടി സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
വിദേശ സേവനങ്ങളുടെ ഇറക്കുമതിയിലെ ജിഎസ്ടി വെട്ടിപ്പ്, വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകൾ, സംശയാസ്പദമായ പണമിടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കന്പനി പ്രൈവറ്റ് ലിമിറ്റഡിനെതിരെ (ആർബിസി)യാണ് ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെയും- സംസ്ഥാന ഏജൻസികളുടെയും അന്വേഷണം നിർദേശിച്ചത്.
അർജന്റൈൻ ഫുട്ബോൾ ടീമിനെയും മെസിയെയും കേരളത്തിലെ സ്റ്റേഡിയത്തിൽ കളിപ്പിക്കാമെന്ന പേരിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനായി വിദേശത്തേക്കു കോടികൾ കൈമാറിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം വെളുപ്പിക്കൽ, അനാവശ്യ ഫണ്ട് തിരിമറി, ചിട്ടിഫണ്ട് നിയമലംഘനം തുടങ്ങിയ കാര്യങ്ങളിലാണ് ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്.
Kerala
കൊച്ചി: എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പിന്നാക്ക വികസന അഡീ. ചീഫ് സെക്രട്ടറി നേരിട്ടു ഹാജരാകാന്‍ ഹൈക്കോടതിയുടെ ഉത്തരവ്.
കേസിലെ പ്രോസിക്യൂഷന് അനുമതി തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ട് നേരിട്ടു വിശദീകരണം നല്‍കാനാണ് സെക്രട്ടറി ഇന്നു ഹാജരാകാന്‍ ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ രണ്ടാഴ്ചകൂടി സമയം തേടിയെങ്കിലും ഈമാസം പത്തിനകം തീരുമാനം നിര്‍ദേശം നല്‍കിയിട്ട് രണ്ടാഴ്ച പിന്നിട്ടതായി ചൂണ്ടിക്കാട്ടിയ കോടതി ഈ ആവശ്യം നിരസിച്ചു.
National
ന്യൂഡൽഹി: രാജ്യത്തെ എല്ലാ എയർലൈൻസുകളിലെയും പൈലറ്റുമാർക്ക് ലഹരി പരിശോധന നിർബന്ധമാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 2027 ജൂലൈക്കകം പരിശോധനാ നടപടികൾ പൂർത്തിയാക്കാനാണ് ഉത്തരവ്.
ഇതുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങളുടെ കരട് രൂപം ഈ മാസം അവസാനത്തോടെ അന്തിമമാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കി.
നിലവിൽ പത്തു ശതമാനം പൈലറ്റുമാരെ റാൻഡമായി പരിശോധിക്കുന്ന രീതിയാണ് പിന്തുടരുന്നത്. എന്നാൽ, പുതിയ നിർദേശത്തോടെ രാജ്യത്തെ വാണിജ്യ വിമാനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന 12,000ത്തിലധികം പൈലറ്റുമാർക്കും പരിശോധന ബാധകമാകും.
ഫുക്കറ്റ് - ഡൽഹി എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൈലറ്റ് ഇൻ കമാൻഡ് ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.
Kerala
മലപ്പുറം: മലപ്പുറത്തെ വിവിധ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതി അറസ്റ്റിൽ. ഏമങ്ങാട് സ്വദേശി അസ്കറിനെയാണ് വണ്ടൂർ പൊലിസ് അറസ്റ്റ് ചെയ്തത്. അഞ്ച് ലക്ഷത്തോളം രൂപയാണ് ഇയാൾ രണ്ടു ബാങ്കുകളിൽ നിന്നായി തട്ടിയെടുത്തത്.
വണ്ടൂരിലെ ഫെഡറൽ ബാങ്ക്, പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്ക് എന്നിവിടങ്ങളിൽ മൂന്ന് തവണകളായാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ആദ്യം പൂക്കോട്ടുംപാടത്തെ സ്വകാര്യ ബാങ്കിൽ മുക്കുപണ്ടമായ ഒരു വള പണയം വച്ച് ഇയാൾ രണ്ട് ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്.
National
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ചില സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെന്ന് വാക്കാൽ നിരീക്ഷിച്ച് സുപ്രീംകോടതി.
18 വയസിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമം ഉപയോഗിക്കുമ്പോൾ ആവശ്യമായ സംരക്ഷണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രസർക്കാരിൽനിന്ന് പ്രതികരണം തേടിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
മറ്റ് രാജ്യങ്ങളിലേതുപോലെ കുട്ടികൾക്ക് സമൂഹമാധ്യമ ഉപയോഗത്തിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതിനിടയിലാണ് ഈ നിരീക്ഷണമെന്നതും പ്രസക്തമാണ്.
ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് എന്ന സംഘടനയാണ് കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിന് നിയന്ത്രണങ്ങളും സുരക്ഷയും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. 1872ലെ ഇന്ത്യൻ കോൺട്രാക്ട് ആക്ട് സെക്ഷൻ 11 പ്രകാരം കരാറുകളിൽ ഏർപ്പെടാൻ നിയമപരമായ അർഹത കുട്ടികൾക്കില്ല.
ഈ സാഹചര്യം നിലനിൽക്കെ യാതൊരു പ്രായനിയന്ത്രണവുമില്ലാതെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സ്വതന്ത്രമായി അക്കൗണ്ടുകൾ തുറക്കാൻ കുട്ടികൾക്ക് സാധിക്കുന്നത് വിരോധാഭാസമായി ഹർജിയിൽ ചൂണ്ടിക്കാട്ടി.
രക്ഷിതാക്കളുടെ ഇ-കെവൈസി വഴിയുള്ള അനുമതിയില്ലാതെ കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങുന്നത് തടയാൻ ആവശ്യമായ നിയമഭേദഗതി കൊണ്ടുവരാനും ഹർജിക്കാർ ആവശ്യപ്പെട്ടു.
കുട്ടികളെ ഡിജിറ്റൽ ലോകത്തുനിന്ന് പൂർണമായും ഒഴിവാക്കണമെന്നല്ല മറിച്ച് സുരക്ഷിതമായ, നിയമപരമായ സംവിധാനങ്ങളിലൂടെ അവരുടെ പ്രവേശനം ഉറപ്പാക്കുകയാണ് വേണ്ടതെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് സുപ്രീംകോടതി വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടിയത്.
സമാന രീതിയിലുള്ള ഹർജികൾ ഇതിനുമുമ്പും സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തിയിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം പുറപ്പെടുവിച്ചിട്ടില്ല.
വിഷയത്തിൽ നയപരമായ തീരുമാനമാണ് വേണ്ടതെന്നും പാർലമെന്റ് നിയമനിർമാണം നടത്തട്ടെ എന്നുമായിരുന്നു കോടതി പൊതുവെ സ്വീകരിച്ച നിലപാട്. അതേസമയം കൃത്യമായ പ്രായപരിശോധനയും രക്ഷിതാക്കളുടെ നിയന്ത്രണവും ഉറപ്പാക്കണമെന്ന് പലപ്പോഴായി സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഇന്ത്യയുടെ അധ്യക്ഷതയിൽ നാളെയും മറ്റന്നാളു മായി ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ഉച്ചകോടിയുടെ പ്രധാന വേദിയായ ഡൽഹിയിലെ ഭാരത് മണ്ഡപം മനോഹരമായി അലങ്കരിച്ചതിന്റെയും മുന്നൊരുക്കങ്ങളുടെയും വീഡിയോദൃശ്യങ്ങൾ അദ്ദേഹം സമൂഹമാധ്യങ്ങളിലൂടെ പങ്കുവച്ചു.
"ബ്രിക്സ് 2026നായി എല്ലാം സജ്ജം' എന്ന കുറിപ്പോടെയാണ് മോദി വീഡിയോ പങ്കുവച്ചത്.
പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപവും പരിസരപ്രദേശങ്ങളും സുരക്ഷാവലയത്തിലാണ്. കൂറ്റൻ നടരാജ വിഗ്രഹവും വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകളും കൊണ്ട് അലങ്കരിച്ച വേദിയുടെ ശില്പഭംഗി വ്യക്തമാക്കുന്നതാണ് പങ്കുവച്ച വീഡിയോ.
വികസ്വര രാജ്യങ്ങളുടെയും ഗ്ലോബൽ സൗത്തിന്റെയും വികസന മുൻഗണനകൾക്കും സാമ്പത്തിക സഹകരണത്തിനും മുൻതൂക്കം നൽകിയാണ് ഇന്ത്യ ഇത്തവണത്തെ ഉച്ചകോടിക്കു നേതൃത്വം നൽകുന്നത്.
International
കയ്റോ/അങ്കാറ: പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം കൂടുതൽ വഷളാക്കിക്കൊണ്ട് യെമനിലെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ ചെങ്കടലിലെ തന്ത്രപ്രധാന തുറമുഖനഗരമായ മോച്ചയും ഹനീഷ് ദ്വീപുകളും പിടിച്ചെടുത്തു. ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്നായ ബാബ് അൽ മൺഡെപ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത ഹൂതികൾ, സൗദി അറേബ്യൻ കപ്പലുകൾക്കു മേഖലയിൽ വിലക്കേർപ്പെടുത്തി.
ചെങ്കടലിലേക്കുള്ള പ്രവേശനകവാടമായ ബാബ് അൽ മൺഡെപ് കടലിടുക്കിനു സമീപമാണ് ചരിത്രപ്രസിദ്ധമായ മോച്ച സ്ഥിതി ചെയ്യുന്നത്. യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ സേനയെ തുരത്തിയാണ് ഹൂതികൾ ഈ തുറമുഖ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തത്.
ഹോർമൂസ് കടലിടുക്ക് നേരത്തേതന്നെ സംഘർഷം മൂലം അടഞ്ഞതിനെത്തുടർന്ന് സൗദി അറേബ്യ എണ്ണ കയറ്റുമതിക്കായി ചെങ്കടൽ പാതയെയായിരുന്നു പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാൽ ഹൂതികൾ ഇവിടെയും ഉപരോധം പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്ക ശക്തമായി. ഇതോടെ ആഗോളവിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില നാലു ശതമാനം വർധിച്ച് ബാരലിന് 105 ഡോളറിലെത്തി.
സൗദിയിലെ ഖമീസ് മുശൈതിലെ എയർബേസിനും എണ്ണ കേന്ദ്രങ്ങൾക്കും നേരേ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 73 പേർക്ക് പരിക്കേറ്റതിനു പിന്നാലെ മേഖലയിൽ നയതന്ത്ര നീക്കങ്ങൾ ഊർജിതമായിട്ടുണ്ട്. ഹൂതികളെ അടിയന്തരമായി പിന്തിരിപ്പിക്കണമെന്ന് പാക്കിസ്ഥാൻ ഇറാനോട് ആവശ്യപ്പെട്ടു. സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ കരാർ ചൂണ്ടിക്കാട്ടിയായിരുന്നു പാക്കിസ്ഥാന്റെ മുന്നറിയിപ്പ്.
National
ബോംബൈ: കസ്റ്റഡിയിലിരിക്കെ ആരോഗ്യനില അതിവേഗം വഷളാകുകയും ക്രമാതീതമായി ഭാരം കുറയുകയും ചെയ്തതോടെ പ്രതിക്ക് ജാമ്യം നൽകി ബോംബെ ഹൈക്കോടതി. അയൽവാസിയെ ഭീഷണിപ്പെടുത്തുകയും മന്ത്രവാദം നടത്തുകയും ചെയ്ത പ്രതി രാധാമോഹൻ മിശ്രയ്ക്കാണ് (59) ജാമ്യം ലഭിച്ചത്.
48 ദിവസത്തിനുള്ളിൽ പ്രതിക്ക് 21 കിലോ ഭാരമാണ് കുറഞ്ഞത്. തുടർന്ന് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം ശരീരഭാരം കുറഞ്ഞത് സാധാരണ നിലയിൽ പോലും കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണെന്നും പ്രതിയുടെ നിലവിലെ സാഹചര്യം അപകടകരവും ആശങ്കാജനകവുമാണെന്നും നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം. രണ്ടു ലക്ഷം രൂപയുടെ ബോണ്ടിൽ വ്യവസ്ഥകളോടെയാണ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.